തൃശൂര്‍ : പൂരം കണ്ട് മതിയായില്ല, കേട്ട് മതിയായില്ല. ഇനിയുമേറെ കാണാനുള്ള തയ്യാറെടുപ്പിലാണ് പൂരപ്രേമികള്‍. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂരവിസ്മയത്തിലെ മതിവരാക്കാഴ്ചകള്‍ ഇനിയുമേറെ. മേടച്ചൂടിനെ അവഗണിച്ച പൂരപ്രേമികള്‍ക്ക് മനസ്സില്‍ സൂക്ഷിക്കാന്‍ ഏറെ മുഹൂര്‍ത്തങ്ങള്‍.
ഘടകപൂരങ്ങള്‍ തുടങ്ങി രാത്രി പൂരം വരെ നീണ്ടുനിന്ന ആദ്യദിനത്തില്‍ പുരുഷാരങ്ങള്‍ മതിമറന്നു. തിരുവമ്പാടി ഭഗവതിയുടെ മഠത്തില്‍ വരവും പിന്നീട് കിഴക്കൂട്ടിന്റെ പാണ്ടി വിസ്മയവും പെരുവനത്തിന്റെ മേളപ്പെരുമയും തെക്കെ ഗോപുരനടയെ വര്‍ണ്ണക്കടലാക്കി നടന്ന കുടമാറ്റവുമെല്ലാം ആസ്വദിച്ചാസ്വദിച്ച് കണ്ണും കാതും തുറന്ന് ജനം നടക്കുകയാണ്. ഇന്നലെ രാവിലെ കണിമംഗലം ശാസ്താവ് കുളശ്ശേരി ക്ഷേത്രത്തില്‍ ഇറക്കി പൂജകഴിഞ്ഞ് വടക്കുംനാഥനിലേക്ക് എത്തിയതോടെ പൂരകാഴ്ചകള്‍ക്ക് തുടക്കമായി.
ശാസ്താവ് തെക്കെ ഗോപുരനട കടന്ന് വടക്കുന്നാഥന്റെ പടിഞ്ഞാറെ ഗോപുരനടയിലൂടെ പുറത്തേക്ക് കടന്നതോടെ മറ്റ് ഘടക പൂരങ്ങള്‍ തട്ടകങ്ങളെ ഉണര്‍ത്തി വടക്കുന്നാഥനെ വണങ്ങാന്‍ യാത്രയായി. തലയെടുപ്പുള്ള ഗജവീരന്മാരും പെരുമയുള്ള വാദ്യപ്രമാണികളും ഘടകപൂരങ്ങളുടെ വരവിനെ സമ്പന്നമാക്കി. രാവിലെ ഏഴരയോടെ തിരുവമ്പാടി ഭഗവതി രാമഭദ്രന്റെ ശിരസ്സിലേറി ഗുരുവായൂര്‍ കേശവന്കുട്ടിയേയും ശേഖരനേയും പറ്റാനകളാക്കി മഠത്തിലേക്ക് യാത്രയായി. വഴിനീളെ പറകള്‍ സ്വീകരിച്ച് മഠത്തിലെത്തി താന്ത്രിക ചടങ്ങുകള്‍ കഴിഞ്ഞ് 11.30ഓടെ പ്രൗഢി നിറഞ്ഞ അന്തരീക്ഷത്തില്‍ മഠത്തില്‍ നിന്നും പുറപ്പെട്ടു.
ഈ സമയം തിരുവമ്പാടി ശിവസുന്ദര്‍ ഭഗവതിയെ ശിരസ്സിലേറ്റി. പന്തലില്‍ കുട്ടന്‍കുളങ്ങര അര്‍ജ്ജുനനും തിരുവമ്പാടി ചെറിയ ചന്ദ്രശേഖരനും ഒപ്പം കൂടിയപ്പോള്‍ അന്നമനടയുടെ വാദ്യവിസ്മയത്തിന് തുടക്കമായി.
പിന്നീടായിരുന്നു കിഴക്കൂട്ടിന്റെ ഊഴം. പാണ്ടിയുടെ താളപ്രപഞ്ചം സൃഷ്ടിച്ച് തിരുവമ്പാടി ഭഗവതിയെ കിഴക്കൂട്ടും സംഘവും വടക്കുന്നാഥനിലേക്ക് ആനയിച്ചു. ഈ സമയം രാജകീയ പ്രൗഢിയോടെ പാറമേക്കാവ് ഭഗവതി ചെമ്പടയും ഒലുമ്പലും കഴിഞ്ഞ് പതിനഞ്ച് ആനകളുമായി വടക്കുന്നാഥനിലേക്ക് പുറപ്പെട്ടു.
പാറമേക്കാവ് ശ്രീപത്മനാഭന് തിടമ്പേറ്റിയപ്പോള്‍ പെരുവനം കുട്ടന്മാരാര് പ്രമാണിയായി. തുടര്‍ന്ന് കിഴക്കെ ഗോപുരനടയിലൂടെ ഇലഞ്ഞിച്ചുവട്ടിലെത്തിയപ്പോള് മേളങ്ങളുടെ മേളം കാണാന്‍ പുരുഷാരം നിറഞ്ഞു. പെരുവനത്തിന്റെ വാദ്യപ്പെരുമ കൊട്ടിക്കലാശിച്ചപ്പോഴേക്കും ശ്രീമൂല സ്ഥാനത്തേക്ക് തിരുവമ്പാടിയേയും കൂട്ടി കിഴക്കൂട്ടെത്തി. പ്രദക്ഷിണ വഴി കടന്ന് മുന്‍സിപ്പല്‍ ഓഫീസിന് മുന്നിലെ മഹാരാജപ്രതിമ വലംവെച്ച് തിരിച്ചുവന്നപ്പോഴേക്കും തിരുവമ്പാടി ഭഗവതിയും പാറമേക്കാവ് ഭഗവതിയുമായുള്ള അഭിമുഖത്തിന് തയ്യാറായി നിന്നു. ഇതോടെ പൂര നഗരിയെ വര്ണക്കടലാക്കിയ കുടമാറ്റത്തിന് തുടക്കമായി.
മേളം കൊട്ടിക്കലാശിച്ചതോടെ കുടമാറ്റവും സമാപിച്ചു. തുടര്‍ന്ന് ഭഗവതിമാര്‍ പിരിഞ്ഞു. ഈ സമയം ഘടകപൂരങ്ങള്‍ തീവെട്ടിശോഭയില് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥനിലേക്ക് പുറപ്പെട്ടു. ഇന്ന് ഉച്ചയോടെ പ്രസിദ്ധമായ ഉപചാരം ചൊല്ലല്‍ കഴിഞ്ഞ് ഭഗവതിമാര്‍ പിരിയുന്നതോടെ 36 മണിക്കൂര്‍ നീണ്ട പൂരക്കാഴ്ചകള്‍ക്ക് തിരശ്ശീല വീഴും.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: