കോട്ടയം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ സംസ്ഥാന തൊഴില്‍വകുപ്പുമന്ത്രി ഷിബു ബേബിജോണ്‍ സന്ദര്‍ശിച്ചത് വിവാദമാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മന്ത്രിസഭയിലെ രണ്ടാമനായി കരുതപ്പെടുന്ന ധനമന്ത്രി കെ.എം. മാണിയുടെ ചുട്ടമറുപടി. മോദി എന്ന മുഖ്യമന്ത്രിയെ എതിര്‍ക്കുന്നത് എന്തിനാണെന്ന് ചോദിച്ച മാണി മോദിയുമായി ആരെങ്കിലും കൂടിക്കാഴ്ച നടത്തുന്നതിനെ എതിര്‍ക്കുന്നത് അനാവശ്യമാണെന്നും അഭിപ്രായപ്പെട്ടു.
“വ്യക്തികളോടല്ല, പ്രസ്ഥാനത്തിന്റെ നയത്തോടാണ് എതിര്‍പ്പ്. ബിജെപിയുടെ സിദ്ധാന്തങ്ങളോട് നമുക്ക് യോജിപ്പില്ല. അതിന് മോദിയോടെന്തിനാണ് എതിര്‍പ്പ്. മോദിയെ കാണുന്നതിനെ എന്തിന് എതിര്‍ക്കണം. ഗുജറാത്ത് മോഡല്‍ വികസനം കേരളത്തില്‍ നടപ്പാക്കണമെന്ന് ഷിബു ബേബിജോണ്‍ എങ്ങും പറഞ്ഞിട്ടില്ല”- കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍കൂടിയായ മാണി അഭിപ്രായപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ കൗണ്‍സിലിന്റെ സ്വീകരണചടങ്ങിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
നരേന്ദ്ര മോദിയെ ഗുജറാത്തില്‍ സന്ദര്‍ശിച്ച ഷിബു ബേബിജോണിനെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ക്കൊപ്പം വിമര്‍ശനവുമായി രംഗത്തുവന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും അടക്കമുള്ള സിപിഎം നേതാക്കള്‍ക്കും മന്ത്രി മാണി മറുപടി നല്കി. “കമ്മ്യൂണിസത്തോട് നമുക്ക് എതിര്‍പ്പുണ്ടെന്ന് വെച്ച് വിഎസിനോടും കോടിയേരിയോടും നമുക്കെതിര്പ്പുണ്ടോ? അച്യുതാനന്ദനെയും കോടിയേരിയെയും കാണാന്‍ പാടില്ലേ?”- മാണി ചോദിച്ചു.
രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായ നരേന്ദ്ര മോദിയോടുള്ള അനാവശ്യമായ എതിര്‍പ്പിന്റെ പൊള്ളത്തരം തുറന്നുകാട്ടിയും മോദിയെ സന്ദര്‍ശിച്ച സംസ്ഥാന തൊഴില്‍മന്ത്രി ഷിബു ബേബിജോണിനെ പിന്തുണച്ചും മാണി രംഗത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വെട്ടിലായിരിക്കുകയാണ്. മോദിയുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ മന്ത്രി ഷിബുവിനോട് സ്വീകരിച്ച സമീപനം മാണിയുടെ കാര്യത്തില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കറിയാം.
നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ മന്ത്രി ഷിബു രാജിവെക്കേണ്ടതില്ലെന്ന് വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദും അഭിപ്രായപ്പെട്ടു. മന്ത്രിസഭാംഗങ്ങളെ മാറ്റുന്നതിനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ഇക്കാര്യത്തില്‍ പി.സി.ജോര്‍ജ് ഇടപെടേണ്ടെന്നും ആര്യാടന് കൊച്ചിയില്‍ പറഞ്ഞു. വാര്‍ത്താചാനലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: