ചണ്ഡീഗഡ്: ഡിഎല്‍എഫ് ഭൂമിയിടപാടുകളില്‍ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേരയ്ക്ക് ക്ലീന്‍ ചിറ്റ്. ഹരിയാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് അന്വേഷണത്തിനിടെ വാക്കാല്‍ വധേരയ്ക്ക് ക്ലീന്‍ ചീറ്റ് നല്‍കിയത്. ഭൂമിയിടപാടുകളില്‍ വധേര നിയമം ലംഘിച്ച് പലകാര്യങ്ങളും ചെയ്തിരുന്നതായി നേരത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് അശോക് കെംകെയാണ് ആരോപണമുന്നയിച്ചിരുന്നത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി കൃഷ്ണ മോഹന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് സംഭവം അന്വേഷിച്ചത്. അധികൃതരുടെ അധികാരത്തിനുമപ്പുറം ഈ കാര്യത്തില്‍ കെംകെ പ്രത്യേക താത്പര്യമെടുത്തു പ്രവര്‍ത്തിച്ചതായും അങ്ങനെ ഡിഎല്‍എഫ് വധേരയ്ക്ക് വിറ്റ മൂന്നേക്കര്‍ ഭൂമിയുടെ ഇടപാട് റദ്ദാക്കിയതായും സമിതി പറയുന്നു. എന്നാല്‍ വിവരങ്ങള്‍ തിരക്കിയ മാധ്യമപ്രവര്‍ത്തകരോട് അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹമാണ് നടപടി സ്വീകരിക്കേണ്ടതെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നുമാണ് കൃഷ്ണ മോഹന്‍ വ്യക്തമാക്കിയത്. സമിതിയിലെ മറ്റൊരംഗമായ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് ഗുപ്തയും റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഒരക്ഷരവും ഉരിയാടിയില്ല.
കേസിലെ യാഥാര്‍ഥ്യം വധേരയ്ക്കെതിരെ നടപടി സ്വീകരിച്ച രജിസ്ട്രേഷന് ഐജി കൂടിയായ കെംകെയുടെ നിലപാടില്‍ നിന്നും വ്യത്യസ്തമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12ന് സ്ഥാനമാറ്റമുണ്ടായി ഒരുദിവസം കഴിഞ്ഞ് ഗുഡ്ഗാവ്, പല്‍വാല്‍, ഫരീദാബാദ്, മേവാറ്റ് എന്നീ നാലു ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരോട് 2005 മുതല്‍ വധേരയും അയാളുടെ കമ്പനിയും നടത്തിയ എല്ലാ ഇടപാടുകളുടെയും രേഖകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് മൂന്നു ദിവസം കഴിഞ്ഞാണ് കെംകെ പദവി ഒഴിഞ്ഞത്. ഈ ഭൂമി ഇടപാടുകളില്‍ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സമിതിയുടെ അഭിപ്രായം.
കഴിഞ്ഞ ഒക്ടോബറിലാണ് ഹരിയാനയിലെ ഷിക്കോപൂര്‍ ഗ്രാമത്തിലെ വധേരയുടെയും ഡിഎല്‍എഫിന്റെയും ഭൂമിയിടപാടുകള്‍ അന്വേഷിക്കാനായി സമിതി രൂപീകരിച്ചത്. ഇവിടെ വധേരയും കൂട്ടരും നടത്തിയ ഇടപാടുകള്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി കെംകെ റദ്ദാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പുനഃപരിശോധനാ അധികാരം കെംകെ ദുരുപയോഗം ചെയ്യുകയായിരുന്നെന്നാണ് സമിതിയുടെ വിലയിരുത്തല്‍. തനിക്ക് ഉപയോഗിക്കാന്‍ അധികാരമില്ലാത്ത 1883ലെ പഞ്ചാബ് ലാന്റ് റവന്യൂ ആക്ട് കെംകെ ഉപയോഗിച്ചത്രെ. ഐഎഎസ് ഉദ്യോഗസ്ഥന് എന്ന നിലയ്ക്ക് തനിക്കുണ്ടായിരുന്ന ഭരണപരമായ അധികാരം തെറ്റായി ഉപയോഗിച്ചാണ് ഭൂമിയിടപാട് റദ്ദാക്കിയത്. മാത്രമല്ല സ്ഥാനമാറ്റത്തിനിടയ്ക്ക് ഈ റദ്ദാക്കലിനാവശ്യമായ ജുഡീഷ്യല്‍ നടപടി സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: