ന്യൂദല്‍ഹി: അഞ്ചുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ ദല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്നും രാജിവയ്ക്കില്ലെന്ന് നീരജ്കുമാര്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ കമ്മീഷണറുടെ രാജി ആവശ്യം ശക്തമായിരുന്നു. എന്നാല്‍ താന്‍ രാജി വെച്ചാല്‍ ഇത്തരം സംഭവങ്ങളുണ്ടാകില്ലെന്നു റപ്പുണ്ടെങ്കില് ആയിരം വട്ടം രാജി വയ്ക്കാന്‍ തയ്യാറാണെന്ന നിരുത്തരവാദപരമായ പ്രസ്താവനയാണ് കമ്മീഷണര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
ബലാല്‍സംഗം നടക്കുന്നത് ദല്‍ഹിയില്‍ മാത്രമല്ലെന്നും രാജ്യം മുഴുവന്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നുണ്ടെന്നും ഇന്നലെ ഇരുസഭകളിലും പ്രസ്താവന നടത്തിയ കേന്ദ്ര ആഭ്യന്ത്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും ന്യായീകരിച്ചു. അഞ്ചുവയസ്സുകാരിക്കു പീഡനമേറ്റ സംഭവത്തില്‍ പോലീസ് വീഴ്ച വരുത്തിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. ഏപ്രില്‍ 15ന് പെണ്‍കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ച രാത്രി 10 മണിക്കു തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും കിഴക്കന്‍ ദല്‍ഹിയില്‍ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നെന്നും ആഭ്യന്തരമന്ത്രി സഭയില്‍ വ്യക്തമാക്കി.
അതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരേയുള്ള പീഡനങ്ങള്‍ ദല്‍ഹിയില്‍ ആവര്‍ത്തിക്കുകയാണ്. ഇന്നലെ രണ്ടു സംഭവങ്ങള്‍കൂടി ദല്‍ഹിയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വടക്കന്‍ ദല്‍ഹിയില്‍ സമയ്പുര്‍ ബാദ്ലിയില് പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ കത്തികാട്ടി തട്ടിക്കൊണ്ടുപോയി രണ്ടുപേര്‍ പീഡിപ്പിച്ചെന്നാണ് പരാതി. ശനിയാഴ്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറയുന്നു. ഷാഹ്ബാദ് ഡയറി മേഖലയില്‍ 11 വയസ്സുള്ള പെണ്‍കുട്ടി അയല്‍വാസിയായ യുവാവിന്റെ ക്രൂരതയ്ക്ക് ഇരയായെന്ന പരാതിയും ഉണ്ടായിട്ടുണ്ട്. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: