ആലപ്പുഴ: ശിവഗിരിമഠത്തിലെ പരിപാടിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതില്‍ യാതൊരു അപാകതയുമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശിവഗിരിയില്‍ ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് അവിടുത്തെ സന്യാസിമാരാണ്. അല്ലാതെ പുറത്തുള്ളവരല്ല. മോദിക്കെതിരെ ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. മുന്‍പ് ശിവഗിരി മഠത്തില്‍ അദ്വാനി അടക്കമുള്ളവര്‍ വിവിധ പരിപാടികള്‍ക്ക് എത്തിയിട്ടുണ്ട്. അപ്പോള്‍ അത് ആരും വിവാദമാക്കിയില്ല. ഇപ്പോള്‍ മോദിക്കെതിരെ പ്രസ്താവന നടത്തുന്നത് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന് ചര്‍ച്ച നടക്കുന്നതിനാലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആരു പറയുന്നു എന്നതിലല്ല കാര്യം. എന്ത് പറയുന്നുവെന്നതിലാണ് ശ്രദ്ധിക്കേണ്ടത്. മോദിയുടെ നന്മയാണ് നമ്മള് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഷിബു ബേബി ജോണ്‍ നരേന്ദ്രമോദിയെ പോയി കണ്ടതില്‍ യാതൊരു തെറ്റുമില്ല. അദ്ദേഹത്തെ പോയി കണ്ട് സംസാരിച്ചതുകൊണ്ട് ഇവിടെ എന്ത് കുഴപ്പമാണുണ്ടാകുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ മുഖ്യമന്ത്രിയാണ് മോദി. അദ്ദേഹത്തിന്റെ ഭരണ പരിചയം നമ്മള് മാതൃകയാക്കേണ്ടതാണ്. മോദിയെ അയിത്തം കല്പിച്ച് മാറ്റിനിര്‍ത്തുന്നതില്‍ യാതൊരു യോജിപ്പുമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: