ന്യൂദല്‍ഹി: ഭൂരിപക്ഷം നഷ്ടമായ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ അതിശക്തമായ പ്രതിഷേധത്തിനിടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. വിവിധ വിഷയങ്ങളുന്നയിച്ച് ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയതോടെ ലോക്സഭയും രാജ്യസഭയും നിര്‍ത്തിവെച്ചു.
പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്ന കല്‍ക്കരിപ്പാടം അഴിമതി, 2 ജി സ്പെക്ട്രം ഇടപാടിനെക്കുറിച്ചുള്ള ജെപിസി റിപ്പോര്‍ട്ട് ചോര്‍ച്ച എന്നിവ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബിജെപി ഉന്നയിച്ചു. ദല്‍ഹിയില്‍ അഞ്ച് വയസുകാരിക്ക് നേരെയുണ്ടായ ആക്രമണം, പ്രത്യേക തെലുങ്കാന സംസ്ഥാന രൂപവത്കരണം, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ വിവിധ പാര്‍ട്ടികളിലെ അംഗങ്ങള്‍ ലോക്സഭയില്‍ ഉന്നയിച്ചു.
രാവിലെ ഇരുസഭകളും ചേര്‍ന്നതിന് തൊട്ടുപിന്നാലെ ബഹളം തുടങ്ങി. തുടര്‍ന്ന് സഭാനടപടികള്‍ ഉച്ചവരെ നിര്‍ത്തിവച്ചു. വിവിധ വിഷയങ്ങള്‍ സഭ? നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന എട്ട് നോട്ടീസുകള്‍ രാജ്യസഭയില്‍ ചെയര്മാന് ഹമീദ് അന്‍സാരിക്ക് ലഭിച്ചിരുന്നു.
2ജി ഇടപാടിനെ കുറിച്ചുള്ള ജെപിസിയുടെ കരട് അന്വേഷണ റിപ്പോര്‍ട്ടില്‍ വാജ്പേയി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് വിഡ്ഢിത്തമാണെന്ന് ബിജെപി നേതാവ് ജസ്വന്ത് സിങ് ലോക്സഭയില്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയെ ഇക്കാര്യത്തില്‍ സംശയിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളെ ഹാസ്യവല്ക്കരിക്കുകയാണെന്നും ജസ്വന്ത് സിങ് പറഞ്ഞു.
അതിനിടെ, 2ജി അഴിമതിക്കേസില്‍ മുന്‍ ടെലികോംമന്ത്രി എ. രാജക്കെതിരായ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ജെപിസി ചെയര്മാന് പി.സി ചാക്കോയ്ക്കെതിരെ ഡിഎംകെ സ്പീക്കര്‍ മീരാ കുമാറിന് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജെപിസി ചെയര്മാന് സ്ഥാനത്തുനിന്ന് ചാക്കോയെ മാറ്റണമെന്ന് ആവശ്യപ്പെടുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര് ബാലു പറഞ്ഞു. ജെപിസിയുടെ കരട് റിപ്പോര്ട്ടിന്മേലുള്ള വിയോജനക്കുറിപ്പ് ഡിഎംകെ അംഗങ്ങള്‍ തയ്യാറാക്കി കഴിഞ്ഞുവെന്നും ബാലു പറഞ്ഞു. ടി.ആര് ബാലു, ട്രിച്ചി ശിവ എന്നിവരാണ് സംയുക്ത പാര്‍ലമെന്ററി സമിതിയിലെ ഡിഎംകെ അംഗങ്ങള്‍.
പാര്‍ലമെന്റ് നടപടികള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് പറഞ്ഞു. എല്ലാ വിഷയങ്ങളിലും പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെ കുറിച്ച് ആശങ്കയില്ല. ഭക്ഷ്യ സരുക്ഷാ ബില്‍, ഭൂമി ഏറ്റെടുക്കല്‍ ബില്‍ തുടങ്ങിയ പ്രധാന ബില്ലുകള്‍ സഭയ്ക്കു മുന്നിലുണ്ട്. അതുകൊണ്ടുതന്നെ സഭാ നടപടികള്‍ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് പാസാക്കാനുള്ള ഭൂരിപക്ഷം സര്‍ക്കാരിനുണ്ടെന്നും മന്മോഹന് സിങ് അവകാശപ്പെട്ടു.
ദല്‍ഹിയില്‍ അഞ്ചുവയസ്സുകാരി പെണ്‍കുട്ടി മാനഭംഗത്തിനിരയായ സംഭവത്തേപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ ഇരുസഭകളിലും പ്രസ്താവന നടത്തി. മാനഭംഗം ദല്‍ഹിയില്‍ മാത്രമല്ല നടക്കുന്നതെന്നും രാജ്യം മുഴുവന്‍ നടക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി സ്വമേധയാ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. ഇതും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കി. സംഭവത്തേപ്പറ്റി രാജ്യസഭയില്‍ വിശദമായ ചര്‍ച്ച നടന്നു. പ്രതികള്‍ക്ക് വിചാരണ പോലും കൂടാതെ വധശിക്ഷ നല്‍കണമെന്ന് ബിജെപി അംഗം മായാ സിങ് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി കൊണ്ടുവരുന്ന പുതിയ നിയമത്തില്‍ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ഉള്‍ക്കൊള്ളിക്കണമെന്നും മായാ സിങ് പറഞ്ഞു. സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ദല്‍ഹി പോലീസ് വരുത്തുന്ന വീഴ്ചകളേയും അവര്‍ ശക്തമായി വിമര്‍ശിച്ചു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: