തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ തലേ ദിവസം തിരുവനന്തപുരം നഗരത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച മുന്‍ ചീഫ്സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
പൈപ്പ് പൊട്ടല്‍ അട്ടിമറിയല്ലെന്നും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ നടപടി ഉണ്ടാകുന്നില്ലെന്നും കെ ജയകുമാര്‍ കമ്മീഷന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ജലവിതരണ പൈപ്പിന്റെ വാല്‍വ് സംവിധാനത്തിലെ അശാസ്ത്രീയതയാണ് പൈപ്പ് പൊട്ടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജലത്തിന്റെ സമ്മര്‍ദം താങ്ങാനാകാതെ വാല്‍വ് പൊട്ടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാട്ടര്‍ അതോറിറ്റിയുടെ വീഴ്ചയാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരിക്കുന്നത്. അതോറിറ്റിയിലുണ്ടാകുന്ന വീഴ്ചകളെക്കുറിച്ച് അന്വേഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാത്തത് പൈപ്പ് പൊട്ടല്‍ പോലുള്ള പ്രശ്നങ്ങള്‍ വീണ്ടും ഉണ്ടാകാന്‍ കാരണമാകുന്നു. അതോറിറ്റിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നടപ്പ് സംവിധാനങ്ങള്‍ മാറ്റണമെന്നും സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊങ്കാലയുടെ തലേദിവസം നഗരത്തില്‍ നാലിടത്ത് പൈപ്പ് പൊട്ടിയത് അട്ടിമറിയുടെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. അരുവിക്കര 86 എം.എല്‍.സി ചിത്തിരക്കുന്ന് ശുദ്ധീകരണശാലയില്‍ നിന്നു നഗരത്തിലേക്കു കുടിവെള്ളം കൊണ്ടുപോകുന്ന 1200 എം.എം. കോണ്‍ക്രീറ്റ് പൈപ്പാണു അഞ്ചിടത്ത് പൊട്ടിയത്. ഇതേത്തുടര്‍ന്ന് നഗരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: