തിരുപ്പൂര്‍: തിരുപ്പുരില്‍ പീഡനത്തിന് ഇരയായ എട്ടുവയസുകാരി മലയാളി പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. പെണ്‍കുട്ടിക്ക് കേരളത്തില്‍ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ തിരുപ്പൂരില്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രകടനത്തിനെതിരെ പോലീസ് ലാത്തി വീശി. പെണ്‍കുട്ടിക്ക് അടിയന്തിര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഈ മാസം പന്ത്രണ്ടിനാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. വസ്ത്ര നിര്‍മാണ കമ്പനിയില്‍ അമ്മ ജോലിക്കു പോയ സമയത്തായിരുന്നു പീഡനം. അയല്‍വാസിയായ പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ കൂട്ടിക്കൊണ്ടു വന്ന് പീഡിപ്പിക്കുകയായിരുന്നു. ചില സന്നദ്ധസംഘടനാ പ്രവര്‍ത്തകരാണ് സംഭവം പുറത്തു കൊണ്ടുവന്നത്. പിറ്റേന്ന് തന്നെ മുഖ്യപ്രതി കണ്ണനും മൂന്ന് കൂട്ടാളികളും അറസ്റ്റിലായി.
ആദ്യം തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ശക്തമായ അണുബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്.
തമിഴ്നാട് സര്‍ക്കാര്‍ ചികിത്സാചെലവു വഹിക്കണമെന്നാവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശക്തമായ പ്രതിഷേധം നടത്തി. അല്ലാത്ത പക്ഷം കേരളത്തില്‍ ചികിത്സ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോയമ്പത്തൂരില്‍ ചികിത്സ തുടരുമെന്നാണു റിപ്പോര്‍ട്ട്.
തിരുപ്പൂര്‍ സംഭവം ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തമിഴ്നാട് സര്‍ക്കാരിനോട് വിശദീകരണം തേടും. അടിയന്തിര സഹായത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: