സാമൂഹ്യജീവിതത്തിന്റെ വ്യത്യസ്തവും വിഭിന്നവുമായ മേഖലകളില്‍ ഒരുപോലെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മാനബിന്ദുക്കളാണ് ക്ഷേത്രങ്ങള്‍. പൂജകളും അനുഷ്ഠാനങ്ങളും ഉത്സവാദിഘോഷങ്ങളുമെല്ലാം ക്ഷേത്രചൈതന്യ വര്‍ദ്ധനവിനായി നിഷ്ഠയോടെ നാം ചെയ്തുവരുന്നു. ഇതില്‍ ലോപം വരുത്തുകയോ അനാസ്ഥ കാട്ടുകയോ ചെയ്യരുതെന്ന് ആചാര്യശ്രേഷ്ഠന്മാര് നമ്മെ ഉപദേശിക്കാറുണ്ട്. ചടങ്ങുകളെല്ലാം ക്ഷേത്രത്തില്‍ നിഷ്ഠയോടെ നടക്കുക വഴി ക്ഷേത്രം അഭിവൃദ്ധിപ്രാപിക്കുമെന്ന് നാം വിശ്വസിക്കുന്നു. ക്ഷേത്രചൈതന്യ വര്‍ദ്ധനവും ജീര്‍ണ്ണോദ്ധാരണവും കേവലം ക്ഷേത്രമെന്ന മതില്കെട്ടിലുള്ള കെട്ടിടത്തില്‍ മാത്രം സംഭവിക്കുന്നതല്ല. മാറ്റവും അഭിവൃദ്ധിയും ഐശ്വര്യവും അതോടൊപ്പം സംഭവിക്കേണ്ടതും സംഭവിക്കുന്നതും നാടിനൊന്നാകെയാണ്. ക്ഷേത്രത്തിലെ ഏതൊരു ചലനവും മാറ്റവും നാടിനെ ഒന്നാകെ ബാധിക്കും അതുകൊണ്ട് ക്ഷേത്രങ്ങള്‍ നാടിന്റെ ചാലകശക്തിയാണ്, കേന്ദ്രബിന്ദുവാണ്. ക്ഷേത്രങ്ങളെ കേവലം മണ്‍കട്ടയും കല്ലുകൊണ്ടുണ്ടാക്കിയ കെട്ടിടങ്ങളും വിഗ്രഹങ്ങള്‍ ലോഹശിലാ വസ്തുക്കളും ആണെന്ന സങ്കല്പത്തില് നോക്കികാണുന്നവരുണ്ട്. അവര്‍ക്ക് ചടങ്ങുകളെല്ലാം യാന്ത്രികവും കൃത്രിമവുമാണ്. അവിശ്വാസികള്‍ക്കും നിരീശ്വര വാദികള്‍ക്കും ക്ഷേത്രങ്ങളെ അന്ധവിശ്വാസ കേന്ദ്രങ്ങളായി മാത്രമേ കാണാനാകൂ. ക്ഷേത്രത്തോടുള്ള കാഴ്ച്ചപ്പാടിന്റെയും വീക്ഷണത്തിന്റെയും വ്യത്യാസംകൊണ്ട് മാത്രമാണ് വിലയിരുത്തലും നിലപാടും വിരുദ്ധമായി വരുന്നത്.
വിഗ്രഹത്തില്‍ കല്ലും ലോഹവും മാത്രം കാണുന്ന യുക്തിവാദിക്ക് ക്ഷേത്രചൈതന്യ രഹസ്യം ബോധ്യപ്പെടില്ല. വിഗ്രഹത്തില്‍ ഭഗവാനെ ദര്‍ശിക്കുന്ന ഭക്തന് ക്ഷേത്രം തീര്‍ത്ഥസ്ഥാനമാണ്. അയ്യപ്പസ്വാമിയുടെ ശ്രീമൂലസ്ഥാനമായ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്ക് ആരാണ് കൊളുത്തുന്നതെന്ന് ഒരു അയ്യപ്പസ്വാമിയും തിരക്കാറില്ല. മകര ജ്യോതി തെളിയുമ്പോള്‍ ഭക്തന് ദര്‍ശിക്കുന്നത് അയ്യപ്പനെയാണ്. മകരവിളക്കില്‍ തീ മാത്രം കാണുന്ന യുക്തിവാദിയും അയ്യപ്പനെ ദര്‍ശിക്കുന്ന ഭക്തനും തമ്മില്‍ കാഴ്ചപ്പാടിലാണ് വ്യത്യാസമുള്ളത്. ഒന്നു നോക്കികാണലാണ്, മറ്റൊന്ന് ദര്‍ശനമാണ്.
ക്ഷേത്രങ്ങളില്‍ ടൂറിസ്റ്റുകള്‍ പോകുന്നത് കാഴ്ചകള്‍ കാണാനാണ്. അവര്‍ക്കത് ഒരു വിനോദം മാത്രം. അതേസമയം ഭക്തന് ഭഗവാനെ ദര്‍ശിക്കുന്നത് ഒരു പുണ്യകര്‍മ്മമായി കരുതുന്നു. ഒന്നു സന്ദര്‍ശനം മറ്റൊന്ന് ദര്‍ശനം, സന്ദര്‍ശിക്കുന്നവര്‍ക്ക് കിട്ടേണ്ടത് മാനസീകോല്ലാസമാണ്. ഭക്തര്‍ക്ക് ദര്‍ശനത്തിലൂടെ ആനന്ദാനുഭൂതിയും.
ക്ഷേത്രദര്‍ശനം ഉള്ളില്‍ ഉണ്ടാകുന്ന അനുഭവവും അനുഭൂതിയുമാണെങ്കില് മാനസീകോല്ലാസം പഞ്ചേന്ദ്രിയ സുഖംമാത്രമാണ്. ക്ഷേത്രങ്ങളിലെത്തുന്നവര്‍ ശ്രീകോവിലിനു മുന്നില്‍ കണ്ണടച്ച് നില്ക്കുന്നു. തിക്കും തിരക്കും ഉണ്ടെങ്കിലും ശ്രീകോവില്‍ നടയിലേക്ക് നോക്കുന്ന വേളയില്‍ അറിയാതെ അവര്‍ കണ്ണടയ്ക്കും. തിരുവിഗ്രഹത്തില്‍ കാണുന്ന ഭഗവാന് തന്നില്‍ തന്നെ ദര്‍ശിക്കുന്ന ഈ അപൂര്‍വ്വ – അലൗകിക-ആനന്ദനിമിഷത്തെയാണ് ദര്‍ശനം എന്നു പറയുന്നത്.
കാമം, ക്രോധം, മദം, മാത്സര്യം തുടങ്ങിയ അഷ്ടരാഗങ്ങളെല്ലാം ഉള്ളില്‍ നിന്ന് നീങ്ങുകയും ഭഗവാന്റെ ഇരിപ്പടമായി ഉള്ളുമാറുകയും ചെയ്യുന്നതോടെ ഭക്തന് ആത്മസുഖം അനുഭവിക്കുന്നു. “ചിത്തത്തില്‍ അച്യുത കളിപ്പന്തലിട്ടു വിള”യാടുന്നത് ഇങ്ങനെയാണ്. അഹന്തയുടെ നിരാസത്തോടെ ഉള്ളില്‍ സംഭവിക്കുന്ന പൊട്ടിത്തെറിയില്‍ തത്വമസിയുടെ ഉള്‍വെളിച്ചം അനുഭവിക്കാന്‍ കഴിയുന്നു. ഇതോടെ തനിക്കു ചുറ്റും കാണുന്നതെല്ലാം ആ പരമമായ ചൈതന്യത്തിന്റെ ആവിഷ്കാരമാണെന്ന തിരിച്ചറിവ് ഭക്തനുണ്ടാവും. ഇതത്രേ ക്ഷേത്രദര്‍ശന രഹസ്യം. എല്ലാ ജീവജാലങ്ങളിലും ചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയുന്ന മാനവീകതയുടെ ഉദാത്ത ജീവിത ദര്‍ശനമാണ് ക്ഷേത്രരാധനയിലുടെഏവര്ക്കും അനുഭവിക്കാന്‍ കഴിയുന്നത്.
കുമ്മനം രാജശേഖരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: