കോട്ടയം: കോട്ടയത്തെ ചുവര്ചിത്രനഗരമാക്കി മാറ്റുന്നതിന് കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്കു മുന്നോടിയായി തിരുനക്കര ക്ഷേത്രപരിസരത്ത് 19ന് തുടക്കംകുറിച്ച നിറങ്ങളുടെ നിര്‍മ്മാണ പ്രക്രിയ ‘പഞ്ചവര്‍ണ്ണം’ സമാപിച്ചു. സമാപനദിവസമായ ഇന്നലെ വെള്ള നിറമാണ് തയാറാക്കിയത്. കരിക്കിന്‍വെള്ളവും കുമ്മായവും ചേര്‍ത്ത് വെള്ളനിറം തയ്യാറാക്കുന്നതിന്റെ ഉദ്ഘാടനം നാഗസ്വരവിദ്വാന്‍ തിരുവിഴ ജയശങ്കര്‍ നിര്‍വഹിച്ചു. നിറങ്ങള്‍ നിര്‍മ്മിക്കുന്ന വിധവും കേരളീയ പാരമ്പര്യവര്ണ്ണ നിര്‍മാണത്തിന്റെ ചേരുവകളും മനസ്സിലാക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനായാണ് അക്കാദമി തിരുനക്കരയില്‍ പഞ്ചവര്‍ണ്ണം പരിപാടി സംഘടിപ്പിച്ചത്. കറുപ്പ്, മഞ്ഞ, ചുവപ്പ്, പച്ച എന്നീ നിറങ്ങളാണ് മുന്‍ദിവസങ്ങളില്‍ ഇവിടെ തയാറാക്കിയത്. ചിത്രങ്ങള്‍ വരയ്ക്കുന്ന കേന്ദ്രങ്ങളില്‍ ചുവരുകള്‍ തയ്യാറാക്കുന്ന ജോലിയാണ് ഇനി ചെയ്യേണ്ടതെന്ന് കേരള ലളിതകലാ അക്കാഡമി ചെയര്മാന് കെ.എ. ഫ്രാന്‍സീസ് പറഞ്ഞു. മണല്‍, കുമ്മായം, ഊഞ്ഞാല്‍വള്ളി, പഞ്ഞി, കടുക്കാവെള്ളം, ശര്‍ക്കരപ്പാവ് എന്നിവ നിശ്ചിത അനുപാതത്തില്‍ അരച്ചുണ്ടാക്കുന്ന മിശ്രിതം തേച്ചുപിടിപ്പിച്ചാണ് ചുവരുകള്‍ ഇതിനായി ഒരുക്കുന്നത്.
നഗരത്തിലെ പൊതുസ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ മെയ് 13ന് ചിത്രരചനയ്ക്ക് തുടക്കം കുറിക്കും. രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള 350ഓളം ചിത്രകാരന്മാര് 12 ദിവസംകൊണ്ട് രചനാജോലികള്‍ പൂര്‍ത്തീകരിക്കുന്നതോടെ അക്ഷരനഗരം ചുവര്ചിത്രനഗരംകൂടിയായിമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: