ന്യൂദല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ക്രമക്കേട് നടന്നതായി സിഎജി റിപ്പോര്‍ട്ട്. പദ്ധതി നടപ്പിലാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയെന്നാണ് കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പദ്ധതി നടത്തിപ്പിനായി 13,000 കോടി രൂപ ചെലവഴിച്ചതില്‍ ക്രമക്കേടുണ്ടെന്ന് സിഎജി കണ്ടെത്തി. 349 കോടി രൂപയുടെ ക്രമക്കേട് കേരളത്തില്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്.
2007 മുതലുളള അഞ്ച് വര്‍ഷത്തെ പദ്ധതി നടത്തിപ്പിനെക്കുറിച്ചാണ് റിപ്പോര്‍ട്ടിലുള്ളത്. പദ്ധതിയില്‍ അനുവദനീയമല്ലാത്ത തൊഴിലെടുത്തതു വഴി 2252 കോടി രൂപയാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. 2011 മാര്‍ച്ചില്‍ നിബന്ധനകളെല്ലാം ഒഴിവാക്കി 1960 കോടി രൂപയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. ബീഹാര്‍,മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 20 ശതമാനം പാവപ്പെട്ടവര്‍ക്ക് മാത്രമാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചിരിക്കുന്നത്.
വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ നല്‍കണം എന്നത് നടപ്പാക്കാനായിട്ടില്ല. 2009-10ല്‍ തൊഴില്‍ദിനങ്ങളുടെ എണ്ണം 54 ആയിരുന്നത് 2010-11ല്‍ 43 ആയി കുറഞ്ഞിരിക്കുകയാണ്.
126,961കോടി രൂപയാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് എന്നാല്‍ 27,792 കോടി മാത്രമാണ് ചെലവഴിച്ചത്. തൊഴിലില്ലായ്മ അലവന്‍സ് നല്‍കിയതിലും വീഴ്ച വരുത്തിയിട്ടുണ്ട്. വേതനം വൈകിയതിന് പലര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും സിഎജി കണ്ടെത്തി.
കേരളത്തിലെ 39 പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് രജിസ്റ്ററുകള്‍ പോലും ഇല്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. വേതനം നല്കാന് 23 ദിവസം മുതല്‍ 123 ദിവസം വരെ സംസ്ഥാനത്ത് കാലതാമസമെടുക്കുന്നു. പലയിടങ്ങളിലും പരാതിപ്പുസ്തകം ഇല്ല. ഗ്രാമീണ തൊഴില്‍ സഹായകരെ നിയമിക്കുന്നതിലും കേരളം വീഴ്ച വരുത്തി,സിഎജി റിപ്പോര്‍ട്ട് പറയുന്നു. പദ്ധതി നടത്തിപ്പില്‍ കേരളം രണ്ടു വര്‍ഷത്തെ വീഴ്ച വരുത്തിയതായും സോഷ്യല്‍ ഓഡിറ്റിംഗിലും തൊഴില്‍ സര്‍വെയിലും വീഴ്ചയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റിയുടെ റിപ്പോര്‍ട്ടും ഇന്നലെ സഭയുടെ മേശപ്പുറത്തു വെച്ചു. അനുവദിച്ച ശേഷം ഇനിയും ഉല്പാദനം തുടങ്ങാത്ത കല്‍ക്കരി ബ്ലോക്കുകള്‍ തിരിച്ചെടുക്കണമെന്നതുള്പ്പെടെയുള്ള സ്റ്റാന്റിംഗ് കമ്മറ്റി ശുപാര്ശകളടങ്ങുന്നതാണ് റിപ്പോര്‍ട്ട്.
കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച നടപടി ഒട്ടും സുതാര്യമല്ലെന്നാണ് പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റി കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ വെബ്്സൈറ്റുകളില്‍ പരസ്യം നല്‍കിയിരുന്നെങ്കിലും നടപടികള്‍ തൃപ്തികരമല്ല. ലേലം ചെയ്യാതെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുകാരണം സര്‍ക്കാരിന് ഒരു രൂപയുടെ പോലും വരുമാനമുണ്ടായിട്ടില്ല. കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ച എല്ലാ ഉദ്യോഗസ്ഥരെയും അന്വേഷണ വിധേയരാക്കണം. രാജ്യത്തെ കല്‍ക്കരി ബ്ലോക്കുകളില്‍ നിന്ന് ഉല്പാദിപ്പിച്ച കല്‍ക്കരിയുടെ അളവോ മൂല്യമോ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ കയ്യില്‍ കണക്കുകളില്ലാത്തത് പിടിപ്പുകേടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: