ന്യൂദല്‍ഹി: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ രണ്ടുപേരും കുട്ടിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കി. കേസില്‍ ആദ്യം പിടിയിലായ മനോജ് കുമാര്‍ പോലീസിന് നല്കിയ മൊഴിയില്‍ സുഹൃത്തായ പ്രദീപ്കുമാറാണ് കുട്ടിയെ പീഡിപ്പിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ പ്രദീപിനെ ഇന്നലെ ദല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇരുവരും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കേസില്‍ പിടിയിലായ മനോജ്കുമാര്‍,പ്രദീപ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ക്രൂരമായ കൃത്യം ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സഞ്ജയ് ഗാര്‍ഗ് പ്രദീപ്കുമാറിനെ ഏപ്രില്‍ 27 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി.
കേസില്‍ ആദ്യം അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മനോജ്കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് മനോജിനെ ബുധനാഴ്ച ഹാജരാക്കുന്നത്. പ്രതികളുടെ മൊബെയില്‍ ഫോണുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് പറയുന്നു. കേസ് അന്വേഷണത്തിന്റെ പകുതിയിലാണ് നില്‍ക്കുന്നത്. ഇരുവരേയും ഒരുമിച്ചു ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകൂ എന്നും പോലീസ് കോടതിയില്‍ പറഞ്ഞു. ചോക്ലേറ്റ് നല്‍കിയാണ് കുട്ടിയെ തങ്ങളുടെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നതെന്ന് പ്രദീപ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. മനോജ്കുമാറും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രദീപിന്റെ മൊഴിയില്‍ പറയുന്നതായാണ് സൂചന.
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന പ്രത്യേക കോടതി ജഡ്ജാണ് ഇന്നലെ പ്രദീപ്കുമാറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കുന്നതിനായി പ്രദീപ്കുമാറുമായെത്തിയപ്പോള് അഭിഭാഷകരുടെ നേതൃത്വത്തില്‍ പ്രതിയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി.
അതിനിടെ പീഡനത്തിനിരയായി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടി രാവിലെ ഭക്ഷണം കഴിച്ചു തുടങ്ങി. ദ്രവരൂപത്തിലുള്ളതിനു പുറമേ ഖരരൂപത്തിലുള്ള ആഹാരങ്ങളും കൊടുത്തു തുടങ്ങിയിട്ടുണ്ട്. ദിവസങ്ങളായി തുടരുന്ന പനിയും കുറഞ്ഞു, എയിംസ് മെഡിക്കല്‍ സൂപ്രണ്ട് ഡി.കെ.ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: