ബംഗളൂരു: പഴയ പ്രകടന പത്രികകളില്‍ നിന്നും എടുത്തു ചേര്‍ത്തും എതിരാളികളുടെ വാഗ്ദാനങ്ങളില്‍ ചിലത് പകര്ത്തിവെച്ചും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു പ്രകടന പത്രിക പുറത്തിറക്കി. ഒരു രൂപക്ക് അരി,വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് തുടങ്ങിയവ ബിജെപിയില്‍നിന്നും, കര്‍ഷകര്‍ക്ക് നിരന്തര വൈദ്യുതി, പലിശരഹിത ലോണ്‍ എന്നിവ ജനതാദളില്‍ നിന്നും കോപ്പിയടിച്ച് ചില മധുര വാഗ്ദാനങ്ങള്‍ കൂട്ടി കലര്‍ത്തി ഒരു അവിയല്‍ പത്രികയാണത്.ഇപ്പോള്‍ തന്നെ ഫ്ലൈ ഓവറുകള്‍ നിറഞ്ഞ ബംഗളൂരുവില്‍ ഇനിയും കുറേക്കൂടി കൊണ്ടുവരാമെന്നും സംസ്ഥാനത്തെ പ്രധാന റോഡുകള്‍ എട്ടുവരിയാക്കാമെന്നും,പുതിയ ഓഫീസുകള്‍ക്കു കൂടി ഇടമില്ലാത്ത ബാംഗ്ലൂര്‍ നഗരത്തില്‍ അഞ്ചു ബോട്ടാണിക്കല്‍ ഗാര്ഡന് ഉണ്ടാക്കുമെന്നും പുതിയ പാര്‍ക്കുകള്‍ സൃഷ്ടിക്കുമെന്നും ഒക്കെയുണ്ട് വാഗ്ദാനം. നഗരത്തിന്റെ ഭൂമിശാസ്ത്രം പോലും അറിയാത്ത ഏതോ അന്യസംസ്ഥാനക്കാരന് തയ്യറാക്കിയതാണെന്ന് ആര്‍ക്കും സംശയം തോന്നാവുന്ന തരത്തിലാണ് പത്രിക.
കേന്ദ്ര ആഭ്യന്തര മന്ത്രികൂടിയായ എ.കെ.ആന്റണിയാണ് പത്രിക പുറത്തിറക്കിയത്. സംസ്ഥാന നേതാക്കള്‍ക്ക് പുറമേ അംബികാസോണിയും ഉണ്ടായിരുന്നു. പിറകില്‍ ഒരിടത്ത് കേന്ദ്രസഹ മന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ നിഴലും കാണാനായി. മിക്ക കേരള എംപി മാര്‍ക്കും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കും ഇപ്പോള്‍ കര്‍ണാടകത്തിലാണ് പണി. ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ എം.കെ.രാഘവന് എംപി എന്നിവരൊക്കെ ഇവിടെയുണ്ട്.
ആന്റണിയുടെ സാന്നിധ്യം അപ്രതീക്ഷിതമായിരുന്നു. പടലപിണക്കങ്ങള്‍ പരിഹരിക്കുകയാണ് ആ വരവിന്റെ പ്രധാനലക്ഷ്യം എന്നതുമാത്രം ആരും പരസ്യമായി പറഞ്ഞില്ല. കര്‍ണാടകത്തില്‍ നാലാളെ കൂട്ടണമെങ്കില്‍ സിനിമാനടികള് കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സിന് ആശ്രയിക്കാനുള്ള ഒരേ ഒരു നേതാവ് എസ്.എം.കൃഷ്ണയാണ്. തെരഞ്ഞെടുപ്പില്‍ സജീവമാകാതെ വിദേശത്തേക്ക് പോകാനൊരുങ്ങിയ അദേഹത്തെ അതില്‍ നിന്നും എങ്ങിനെയെല്ലാമോ പിന്തിരിപ്പിച്ചെങ്കിലും ബാംഗ്ലൂരില്‍ ജയിക്കുമെന്നുറപ്പുള്ള ഒന്ന് രണ്ടു മണ്ഡലങ്ങളില്‍ ചില റോഡ് ഷോ നടത്തി എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന് ജയിപ്പിച്ചെടുക്കാന്‍ സാധിക്കുന്ന മൈസൂര്‍, മാണ്ഡ്യ ഭാഗങ്ങളില്‍ എത്തിനോക്കാന്‍ പോലും അദ്ദേഹം കൂട്ടാക്കിയിട്ടില്ല. മാണ്ഡ്യയില്‍ പ്രബല സ്ഥാനാര്‍ഥിയായ അംബരീഷിന്റെ ഫോണ്‍കാളുകള്‍ സ്വീകരിക്കാന്‍ പോലും അദ്ദേഹം കൂട്ടാക്കുന്നില്ലത്രേ. ആന്റണിയുടെ ഈ സന്ദര്‍ശനോദ്ദേശ്യം അദ്ദേഹത്തെ തിരികെ കൊണ്ടുവരാനാണെന്നു കരുതപ്പെടുന്നു.
ബെല്ലാരിയില്‍ മേടച്ചൂടുപോലെ കോണ്‍ഗ്രസ് കലഹവും വര്‍ധിക്കുകയാണ്.ഹൈക്കമാണ്ട് സ്ഥാനാര്‍ഥിക്കുവേണ്ടി ഒരു പ്രാദേശിക നേതാവ് പോലും പ്രചാരണത്തിന് ഇറങ്ങുന്നില്ല. പ്രചാരണത്തിനു ദേശീയ നേതാക്കള്‍ എത്താത്തതും രാഹുലിന്റെ സന്ദര്‍ശനം പ്രതീക്ഷിച്ചത്ര വിജയിക്കാത്തതും പാര്‍ട്ടിയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
യെദ്യൂരപ്പയുടെ കര്‍ണാടക ജനതാപാര്‍ട്ടി ആവിര്‍ഭാവം ബിജെപി വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നും പാര്‍ട്ടിയുടെ വിജയം അനായാസമാകുമെന്നും കരുതിയവര്‍ക്ക് വലിയ അബദ്ധം പറ്റിയിരിക്കുന്നു. വന്‍ തുകകള്‍ ചെലവാക്കി യെദ്യൂരപ്പ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ അയ്യായിരത്തിലേറെ കസേരകളില്‍ ഇരുന്നൂറെണ്ണം പോലും നിറയുന്നില്ല. കാലത്ത് ആരോപണങ്ങളുമായി ഉണരുകയും വൈകീട്ട് അവ വിഴുങ്ങേണ്ടി വരികയും ചെയ്യുക കേജെപി നേതാക്കള്‍ പതിവാക്കിയിരിക്കുന്നു. അദ്വാനിയെപ്പോലുള്ള ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തിയതോടെ കേജെപിയ്ക്കുള്ളിലും തീവ്രകലാപം രൂപം കൊണ്ടിരിക്കുന്നു.
ബാംഗ്ലൂരില്‍ വിവിധ മണ്ഡലങ്ങളില്‍ വെങ്കയ്യ നായിഡുവിന്റെ പ്രചാരണങ്ങളില്‍ ആവേശപൂര്‍വ്വം ജനങ്ങള്‍ പങ്കുകൊള്ളൂന്നുണ്ട്. ഉത്തര കര്‍ണാടകത്തില്‍ അദ്വാനി രണ്ടാമതും പ്രചാരണത്തിനെത്തിയപ്പോള്‍ ആവേശഭരിതരായിരുന്നു ജനക്കൂട്ടം. അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍ ഓര്‍ത്തെടുത്ത അദ്ദേഹം ചെറു തമാശകളിലൂടെയും ഇടയ്ക്കിടെ കത്തിക്കയറിയും വന്‍ജനക്കൂട്ടത്തെ കയ്യിലെടുത്തു. അതിനിടയില്‍ തന്നെ കാട്ടുകള്ളന്മാരും അഴിമതിക്കാരും വിട്ടുപോയ പാര്‍ട്ടി കര്‍ണാടകത്തില്‍ സംശുദ്ധഭരണം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയും നിയമമന്ത്രിയും സംശയത്തിന്റെ നിഴലിലാണ്. ജെപിസി റിപ്പോര്‍ട്ട് സഭയില്‍ വെക്കും മുന്‍പേ ചോര്‍ന്നിരിക്കുന്നു. അഴിമതികളിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കുളിച്ച കേന്ദ്ര സര്‍ക്കാര്‍ രക്ഷപ്പെടാനുള്ള മരണക്കളിയാണ് കളിക്കുന്നത്.
അവരാണ് കര്‍ണാടകത്തില്‍ സദ്ഭരണം വാഗ്ദാനം ചെയ്യുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അനില്‍ മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: