കണ്ണൂര്‍: നാറാത്ത് ആയുധ പരിശീലനത്തിനിടെ അറസ്റ്റിലായ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘത്തെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനത്തു നിന്നും പോലീസ് പിടികൂടിയ 21 മതതീവ്രവാദികളെ ഇന്നലെ ഉച്ചയോടെയാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഉത്തരമേഖലാ എഡിജിപി എന്‍.ശങ്കര്‍റെഡ്ഡി അന്വേഷണ പുരോഗതി വിലയിരുത്തിന്നതിനായി ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ കേസ് സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്ന് ശങ്കര്‍ റെഡ്ഡി പറഞ്ഞു. ആയുധ പരിശീലനത്തെ അതീവഗൗരവത്തോടെയാണ് കാണുന്നത്. എസ്പിയുടെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. കേസന്വേഷണം സംബന്ധിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയാനാവില്ലെന്നും ശങ്കര്‍റെഡ്ഡി പറഞ്ഞു.
അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വിദേശഭീകരവാദ ബന്ധം പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ പോലീസിന് വ്യക്തമായിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നും വിദേശ കറന്‍സികളും ഇറാനി എന്‍ട്രി കാര്‍ഡുകളും ഉള്‍പ്പെടെ വിദേശബന്ധം സ്ഥിരീകരിക്കുന്ന നിരവധി രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. പോലീസ് സാന്നിധ്യം മനസ്സിലാക്കിയ സംഘം തങ്ങളുടെ കൈവശമുള്ള പ്രധാനപ്പെട്ട രേഖകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇവ കൂട്ടിയോജിപ്പിച്ച് വായിച്ച് വിലയിരുത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമായി നടത്തുന്നുണ്ട്. അറസ്റ്റിലായ ചിലരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വിദേശത്തു നിന്നും വന്‍തോതില്‍ പണം വന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആയുധ പരിശീലനത്തിന് വിദേശ ഭീകരവാദ സംഘടനകളുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണമാണ് ഉചിതമെന്ന് പോലീസിലെ തന്നെ ഉന്നതര്‍ക്ക് അഭിപ്രായമുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: