ന്യൂദല്‍ഹി: കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ ബംഗാളില്‍ അറസ്റ്റിലായ ചിട്ടിക്കമ്പനി ഉടമ സുദീപ്ത സെന്നിന്റെ കത്ത്. അസം കേന്ദ്രീകരിച്ച് ചാനല്‍ തുടങ്ങാന്‍ നളിനി ചിദംബരം 42 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. സുദീപ്ത സെന്‍ സിബിഐയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.
കരാര്‍ തയാറാക്കിയതും കണ്‍സള്‍ട്ടന്‍സി ഫീസ് നിശ്ചയിക്കുകയും ചെയ്തത് നളിനി തന്നെയാണ്. കണ്‍സള്‍ട്ടന്‍സി ഫീസ് ഇനത്തില്‍ മാത്രം ഒന്നരക്കൊല്ലത്തിനിടയില്‍ അവര്‍ക്ക് ഒരുകോടി രൂപ നല്കി. കൊല്‍ക്കത്തയില്‍ എത്തുന്നതിനുള്ള വിമാനക്കൂലിയും താമസിച്ച താജ് ഹോട്ടലിലെ ബില്ലും താനാണ് നല്‍കിയിരുന്നതെന്ന് സെന്‍ പറയുന്നു. നളിനി ചിദംബരം അത്തരം ഉറപ്പുകളൊന്നും നല്‍കിയില്ല. എന്നാല്‍, 42 കോടി രൂപയ്ക്കുവേണ്ടി സമ്മര്‍ദം ചെലുത്തിയിരുന്നു.
ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന മനോരഞ്ജനാ സിംഗാണ് തന്നെ നളിനി ചിദംബരത്തെ പരിചയപ്പെടുത്തിയത്. പോസിറ്റീവ് ഗ്രൂപ്പ് എന്ന സ്ഥാപനം വില്‍ക്കുന്നതിന് ചെന്നൈയില്‍ നളിനി ചിദംബരത്തിന്റെ ഓഫീസിലേക്ക് തന്നെ കൊണ്ടു പോയത് മനോരഞ്ജനാ സിംഗാണ്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ ഭാര്യയാണ് നളിനിയെന്നു തനിക്കു വിവരിച്ചു തന്നിരുന്നു. ചിദംബരം കുടുംബം ഒപ്പം നിന്നാല്‍ ഇന്ത്യയില്‍ത്തന്നെ സ്വാധീനമുള്ള ആളായി മാറുമെന്നും മനോരഞ്ജനാസിംഗ് വിശ്വസിപ്പിച്ചു.
തന്റെ ചിട്ടികമ്പനി പൊളിഞ്ഞതിനു പിന്നില്‍ ചില രാഷ്ട്രീയക്കാരാണെന്ന് കത്തില്‍ സുദീപ്താ സെന്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും എംപിമാരുമായ രണ്ടുപേരുടെ പേരുകള്‍ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ കുനാല്‍ ഘോഷ്, ശാരദാ ഗ്രൂപ്പ് മിഡിയയുടെ സിഇഒ ശ്രിഞ്ജോയ് ബോസ് എന്നിവര്‍ നിര്‍ബന്ധിച്ച് തന്നെ കൊണ്ട് ചാനല്‍ എടുപ്പിക്കുകയായിരുന്നുവെന്ന് സുദീപ്താ പറയുന്നു. കുനാല്‍ ഘോഷ് കമ്പനി ചെയര്മാന് എന്ന നിലയില്‍ 15 ലക്ഷം രൂപയാണ് ശമ്പളമായി വാങ്ങിയിരുന്നത്.
കുനാലിന്റെ ഡ്രൈവറിന് ഒന്നര ലക്ഷം രൂപയായിരുന്നു ശമ്പളം. ഇവ കൂടാതെ ഒന്നര ലക്ഷം രൂപ അലവന്‍സും നല്കി. സുദീപ്താ സൈന്നിന്റെ കത്ത് സിബിഐ കൊല്‍ക്കത്ത പോലീസിനു കൈമാറി. ആരോപണത്തെ കുറിച്ച് നളിനി ചിദംബരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: