മുംബൈ/ലണ്ടന്‍: എന്താണെന്നറിയാതെ ഒരു ബ്രിട്ടീഷുകാരന് ദശാബ്ദങ്ങളായി വാതില്‍പ്പടിയായി ഉപയോഗിച്ചിരുന്ന ഒരുടണ്‍ ഭാരം വരുന്ന പുരാതന ബുദ്ധക്ഷേത്രത്തിന്റെ പടവ് 500,000 പൗണ്ടിന് ലേലത്തില്‍ പോയി. ഗ്രാനൈറ്റില്‍ തീര്‍ത്ത ഈ പുരാതന ചവിട്ടുപടി ശ്രീലങ്കയില്‍ നിന്നും ഒരു ബ്രിട്ടീഷ് തേയില പ്ലാന്റ് മോഷ്ടിച്ച് കടത്തിയതാണത്രെ.
ഈ പുരാതന ചവിട്ടുപടിയുടെ കണ്ടെത്തലും ഒപ്പം വില്‍പ്പനയും പൗരസ്ത്യനാടുകളുടെ നിധി പാശ്ചാത്യ കൊളോണിയല്‍ ശക്തികള്‍ തട്ടിയെടുത്തതാണോ എന്ന ചോദ്യത്തിന് കൂടുതല്‍ ശക്തിപകര്‍ന്നിരിക്കുകയാണ്. ഏഷ്യന്‍, അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇതുപോലെ കടത്തിക്കൊണ്ടുപോയ അമൂല്യവസ്തുക്കള്‍ തിരികെ നല്‍കണമെന്ന നിരന്തര ആവശ്യം ഇതോടെ ശക്തിപ്പെട്ടിരിക്കുകയാണ്. നിരവധി ചരിത്രരേഖകള്‍, കലാരൂപങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ഇതില്‍പ്പെട്ടിട്ടുണ്ട്. സ്വര്‍ണത്തിലും വെള്ളിയിലും നിര്‍മിച്ചിരിക്കുന്ന വിലപിടിപ്പുള്ള ആഭരണങ്ങള്‍, ലോകത്തിലെ ഏറ്റവും വലിയ രത്നമായ കോഹിനൂര്‍, വിക്രമാദിത്യന്റെ മയൂര സിംഹാസനം, ചത്രപതി ശിവജിയുടെ ഭവാനി വാള് എന്നിവയടക്കം വിവിധ നാട്ടുഭരണപ്രദേശങ്ങളില് നിന്നും കടത്തിക്കൊണ്ടുപോയവ എല്ലാം തിരികെ നല്‍കണമെന്ന് വര്‍ഷങ്ങളായി ഇന്ത്യ ആവശ്യപ്പെട്ടു വരികയാണ്. 1950ല്‍ ശ്രീലങ്കയില്‍ നിന്നും ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയ തേയില പ്ലാന്ററാണ് ബ്രോണ്‍വെന്‍ ഹിക്മോട്ടിന്റെ മാതാപിതാക്കള്‍ക്ക് ഈ പുരാത ബുദ്ധ കലാശില്പ്പം നല്‍കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാതാപിതാക്കളില്‍ നിന്നും ലഭിച്ച എട്ടടി നീളം വരുന്ന ഈ കല്ല് ഹിക്മോട്ടിന് സ്ഫടികക്കല്ലെന്ന് വിശേഷിപ്പിച്ച് തന്റെ വീടിന് പുറത്ത് വാതില്പ്പടിയായാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഫോട്ടോഗ്രാഫ് കണ്ട ഒരു വിദഗ്ധന്‍ ഇത് 1,300 വര്‍ഷം മുമ്പ് ബുദ്ധക്ഷേത്രത്തിലെ പ്രധാന ചവിട്ടുപടിയായി ഉപയോഗിച്ചിരുന്നതായി തിരിച്ചറിയുകയായിരുന്നു. മുപ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയ്ക്ക് പൗണ്ടിനാണ് ഇത് ലേലത്തില്‍ വച്ചതെങ്കിലും അതിന്റെ പത്തിരട്ടി വിലയായ 553,250 പൗണ്ടിനാണ് വിറ്റുപോയത്.
അനുരാധപുര കാലത്തെ ഈ പുരാവസ്തു 400 ബിസിക്കും 1017 എഡിക്കും ഇടയില്‍ നിര്‍മിച്ചതാണെന്നാണ് കരുതുന്നത്. സിംഹങ്ങള്‍, കുതിരകള്‍, ആനകള്‍, പക്ഷികള്‍ എന്നിവയുടെ കൊത്തുപണി ഇതിലുണ്ട്. ജീവിതത്തിലെ നാലവസ്ഥകള്‍ വളര്‍ച്ച, ഊര്‍ജം, ശക്തി, സംയമനം എന്നിവയുടെ പ്രതീകങ്ങളാണിതെന്ന് വിശ്വസിക്കുന്നു. ഏഴ് ക്ഷേത്രപടവുകളുണ്ടായിരുന്നതില് ഇന്ന് അവശേഷിക്കുന്ന ഏക പടവാണിത്.
ശ്രീലങ്കയിലെ പുരാതന നഗരമായ അനുരാധപുര ഇന്ന് യുണെസ്കോ ലോകപൈതൃക സ്ഥാനത്തില്പ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുരാതന കിഴക്കന്‍ സംസ്കാരത്തിനോടും കലയോടുമുള്ള ആഭിമുഖ്യം ഏറെ വര്‍ധിച്ചിട്ടുണ്ട്. അതാണ് ഈ ക്ഷേത്ര പടവ് ഇത്രയും വിലയ്ക്ക് ലേലത്തില്‍ പോകാന്‍ കാരണം. ബിസി അഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് നിലനിന്നിരുന്ന അനുരാധപുര മഹത്തായ ആശ്രമനഗരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: