ന്യൂദല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ചൈനീസ് സൈന്യം പത്തു ദിവസമായി ലഡാക്കില്‍ നിലയുറപ്പിച്ച സംഭവത്തില്‍ നിലപാടില്ലാതെ കേന്ദ്രസര്‍ക്കാര്‍. നയതന്ത്രതല ചര്‍ച്ചകള്‍ തുടരുകയാണെന്ന മറുപടി മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
ലഡാക്കിലെ ദസ്പാങ്ങില് കടന്നുകയറിയ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പ്രദേശത്തുനിന്നും വിട്ടുപോകാന്‍ ഇതുവരെ കൂട്ടാക്കിയിട്ടില്ല. ഇന്ത്യ പ്രദേശത്ത് സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്ലായ്മ പ്രശ്നം കൂടുതല്‍ വഷളാക്കുകയാണ്.
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇന്നലെ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയെ കണ്ട് കരസേന മേധാവി ജനറല്ബിക്രം സിങ് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ ബിക്രം സിങ് കഴിഞ്ഞ രണ്ടു ദിവസമായി കശ്മീരിലായിരുന്നു. കിഴക്കന്‍ ലഡാക്കിലെ ദൗലത് ബെഗ് ഓള്‍ഡിക്ക് സമീപമുള്ള ദെസ്പാങ്ങ് മേഖലയില്‍ താവളമുറപ്പിച്ചിരിക്കുന്ന പ്രദേശം തങ്ങളുടേതാണെന്ന നിലപാടിലാണ് ചൈനീസ് സൈന്യം. ഇരു രാജ്യങ്ങളുടെ സൈന്യവും 300 മീറ്റര്‍ അകലെയായി നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. സംഭവത്തെ ഗൗരവകരമായാണ് സൈനിക നേതൃത്വം കാണുന്നതെന്നാണ് കരസേനാ മേധാവിയുടെ കാശ്മീര്‍ സന്ദര്‍ശനവും പ്രതിരോധമന്ത്രിയെ കണ്ടതുമെല്ലാം നല്കുന്ന സൂചന. പ്രദേശത്ത് മൂന്നാമതും ഫ്ലാഗ് മീറ്റിംഗ് നടത്തണമെന്നതു സംബന്ധിച്ച് ഇരുസൈനികനേതൃത്വവും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
അതിനിടെ വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് മെയ് 9ന് ചൈന സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റിന്റെ അടുത്തമാസം നടക്കുന്ന ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയാണ് ഖുര്‍ഷിദിന്റെ ചൈനീസ് യാത്ര. ലഡാക്കിലെ ചൈനീസ് അതിക്രമത്തേപ്പറ്റി ചൈനീസ് അധികൃതരുമായി സംസാരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത നല്കാന് പോലും ഖുര്ഷിദിനായിട്ടില്ല.
ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിക്കരുതെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളേയും രാഷ്ട്രീയ പാര്‍ട്ടികളേയും വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യറാകണം. പ്രശ്നത്തില്‍ നയതന്ത്രതലത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലുകള്‍ പരാജയപ്പെട്ടിരിക്കുകയാണ്. വിദേശകാര്യമന്ത്രി ഖുര്‍ഷിദ് ഇടപെടലുകള്‍ നടത്തിയെങ്കിലും കടന്നുകയറി ചൈനീസ് സൈന്യം നിര്‍മ്മിച്ച ടെന്റുകള്‍ പൊളിച്ചുമാറ്റണമെന്ന ആവശ്യം ഉന്നയിച്ചില്ലെന്നും ബിജെപി ആരോപിച്ചു.
ഇന്ത്യയുമായി ഉടലെടുത്തിരിക്കുന്ന പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തിരേഖ കൃത്യമായി രേഖപ്പെടുത്താത്തതിനാലാണ് ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും വക്താവ് പറഞ്ഞു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവം ഇന്ത്യയും ചൈനയുമായുള്ള സമാധാനത്തെയും സ്ഥിരതയെയും ബാധിക്കില്ല. ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്ലെന്നാണ് കരുതുന്നതെന്നും ചൈന പ്രതികരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: