കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് – എസ്ഡിപിഐ ആയുധ പരിശീലന കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് ഇരു സംഘടനകളുടെയും ഉന്നത നേതാക്കളും ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സാമ്പത്തിക സഹായങ്ങളും ചെയ്തവരുള്‍പ്പെടെ ഉന്നതരും പോലീസ് നിരീക്ഷണത്തില്‍. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള ശ്രമം, മതസൗഹാര്‍ദ്ദത്തിന് കോട്ടംതട്ടിക്കല്, ആയുധങ്ങള്‍ സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ അന്വേഷണത്തില്‍ ഇവരെ സഹായിച്ച പലപ്രമുഖരും കുടുങ്ങുമെന്നാണ് സൂചന.
അതെസമയം, രാജ്യദ്രോഹ കുറ്റംചുമത്തി കേസ് ചാര്‍ജ്ജ് ചെയ്യുന്നതിനെതിരെ റെയ്ഡ് നടന്ന ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ തന്നെ സംസ്ഥാനത്തെ ഭരണതലത്തില്‍ ശക്തമായ സ്വാധീനമുള്ള കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മന്ത്രിയുള്‍പ്പെടെയുള്ള ചില പ്രമുഖര്‍ കേസ് നിസ്സാവല്ക്കരിക്കാനും ഒതുക്കിതീര്‍ക്കാനും ശ്രമം നടത്തിയതായി സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. രാജ്യദ്രോഹ കുറ്റത്തിനുപകരം നിസാര വകുപ്പ് ചേര്‍ത്ത് മാത്രമേ കേസ് രജിസ്ട്രര്‍ ചെയ്യാവൂവെന്ന് ഭരണമുന്നണിയിലെ ഒരു ഉന്നതന് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് മൂന്ന് തവണ ആവശ്യപ്പെട്ടതായും അതിനാലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ എട്ട് മണിക്കൂറോളം വൈകിയതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
വര്‍ഗ്ഗീയ തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന സംഭവങ്ങളില്‍ പ്രതികളെ പിടികൂടുന്ന സമയത്ത് ന്യൂനപക്ഷ മതവിഭാഗത്തില്‍പെട്ടവരെ രക്ഷിച്ചെടുക്കാന്‍ പലപ്പോഴും നടത്തുന്നതുപോലുള്ള ഇടപെടലുകള്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മൊത്തത്തില്‍ ഞെട്ടിച്ച ഈ കേസിലും ഉണ്ടായിരുന്നുവെന്നാണ് ചില കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഇത്തരക്കാര്‍ക്ക് കീഴടങ്ങേണ്ടിവരികയായിരുന്നുവെന്നറിയുന്നു.
ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഇത്തരം ക്യാമ്പുകള്‍ക്ക് ജില്ലക്ക് അകത്തുനിന്നും പുറത്തുനിന്നും വിദേശത്തുനിന്നും പണവും പരിശീലകരും എത്തിക്കൊണ്ടിരിക്കുന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഏതാനും വര്‍ഷംമുമ്പ് മലപ്പുറം മഞ്ചേരിയില്‍ കണ്ടെത്തിയ ബോംബുകളും മറ്റും നിര്‍മ്മിക്കുന്ന പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്ക് നാറാത്തെ പരിശീലന കേന്ദ്രവുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഇത്തരം മേഖലകളിലേക്ക് പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. ഭീകരവാദ ബന്ധത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് നാറാത്തെ പരിശീലന കേന്ദ്രമെന്നും ഇത്തരത്തിലുളളതും ഇതിലും വലുതുമായ നിരവധി പരിശീലന കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ നാറാത്ത് സംഭവവുമായി ബന്ധപ്പെട്ട് കേസന്വേഷണം ശരിയായ രീതിയില്‍ നടന്നില്ലെങ്കില്‍ സംസ്ഥാനത്തെ ഭീകരവാദ പ്രവര്‍ത്തനത്തിന് കൂടുതല്‍ ശക്തി പകരുകയാവും ഫലം.
ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ നാറാത്തെത്തി ക്യാമ്പ് നടന്ന കെട്ടിടത്തിലും മറ്റും പരിശോധന നടത്തും. കേസന്വേഷണം എന്‍ഐഎക്ക് വിടുന്നത് സംബന്ധിച്ച് തീരുമാനം ഒരാഴ്ചകൂടി നീളുമെന്നറിയുന്നു.
ഇതുവരെ ലഭിച്ച വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും തയ്യാറാക്കി എസ്പിക്ക് നല്‍കുകയും എസ്പി അത് സംസ്ഥാന ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്യേണ്ടതുണ്ട്. അതിനുശേഷം മാത്രമേ ഇതുസംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്പ്പിക്കുകയുളളു. ഇതിനുശേഷമായിരിക്കും കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയെന്നാണ് സൂചന.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: