തിരുവനന്തപുരം: തമിഴ്നാടുമായി നദീജല തര്‍ക്കം നിലനില്‍ക്കുന്ന കേസുകളിലെ സുപ്രധാന വിവരങ്ങള്‍ സെക്രട്ടേറിയറ്റില്‍ നിന്നും ചോര്‍ത്തുന്നതായി ഇന്റലിജന്‍സ്. മലയാളിയും തമിഴ്നാട് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥനുമായ ഉണ്ണികൃഷ്ണനാണു വിവരങ്ങള്‍ തമിഴ്നാടിനു ചോര്‍ത്തി നല്‍കിയത്.
നദീജല തര്‍ക്ക കേസുകളില്‍ കേരളം തോല്ക്കാന് കാരണം രഹസ്യങ്ങള്‍ ചോരുന്നതുകൊണ്ടാണെന്നും സര്‍ക്കാരിന്റെ ഇന്റലിജന്‍സ് എ.ഡി.ജി.പി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പറമ്പിക്കുളം-ആളിയാര്‍ കേസില്‍ കേരളം തയാറാക്കിയ റിപ്പോര്‍ട്ട് ചോര്‍ത്താന്‍ ഉണ്ണികൃഷ്ണന് അടുത്തിടെ ശ്രമിച്ചിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് സെക്രട്ടേറിയറ്റില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചത്.
ഉണ്ണികൃഷ്ണന്റെ ഫോണ്‍ നമ്പര്‍ പരിശോധിച്ചതില്‍ ഇയാള്‍ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഇന്റലിജന്‍സിന് മനസിലായി. കോടതിയില്‍ സമര്‍പ്പിക്കാന്‍ പോകുന്ന സത്യവാങ്മൂലത്തിന്റേയും രേഖകളുടെയും വിവരങ്ങള്‍ ഇയാള്‍ മുന്‍കൂട്ടി തമിഴ്നാടിനെ അറിയിക്കുന്നു. സഹകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ ഇടപെട്ട് തമിഴ്നാട്ടില്‍ ഉല്ലാസയാത്രയും പാരിതോഷികവും നല്‍കുന്നുണ്ട്.
മന്ത്രിമാരായിരുന്ന ഗണേഷ് കുമാറും അനൂപ് ജേക്കബും അടുത്തിടെ തമിഴ്നാട്ടിലേക്ക് നടത്തിയ യാത്രയ്ക്കായി എല്ലാ കാര്യങ്ങളും ചെയ്തത് ഉണ്ണികൃഷ്ണനാണെന്നും ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര വകുപ്പിലെ ഒരു അണ്ടര്‍ സെക്രട്ടറി നല്കിയ പാസ് ഉപയോഗിച്ചാണ് ഇയാള്‍ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ കുറേ വര്‍ഷമായി ഇയാള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉണ്ണികൃഷ്ണനെ സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നു രഹസ്യാന്വേഷണ വിഭാഗം ശുപാര്‍ശ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: