ന്യൂദല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍ക്കൊല കേസിന്റെ അന്വേഷണം എന്‍ഐഎ നടത്താന്‍ സുപ്രീംകോടതി അനുമതി നല്കി. കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുന്നതിനും കോടതി അംഗീകാരം നല്കി. എന്‍ഐഎയ്ക്ക് കേസ് അന്വേഷിക്കാനാകില്ലെന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നുമുള്ള ഇറ്റലിയുടെ വാദം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
കടല്‍ക്കൊല കേസ് മാത്രം വിചാരണ ചെയ്യുന്നതിനായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും തുടര്‍ച്ചയായ ദിവസങ്ങളില്‍ വിചാരണ നടപടികള്‍ നടത്തണമെന്നും കേസ് സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കില്‍ ഇറ്റലിക്ക് വിചാരണവേളയില്‍ ഉന്നയിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. എന്‍ഐഎക്ക് അന്വേഷണം കൈമാറിക്കൊണ്ട് ഏപ്രില്‍ ഒന്നിന് ഇറക്കിയ ഉത്തരവ് ഏപ്രില്‍ 15ന് ആഭ്യന്തരമന്ത്രാലയം തിരുത്തിയിരുന്നു. വധശിക്ഷ ലഭിക്കുന്ന സുവാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ തല്ക്കാലം ഒഴിവാക്കി കൊണ്ടായിരുന്നു പുതിയ ഉത്തരവ്.
എന്നാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെ വിചാരണ നടപടികളടക്കമുള്ള നടപടിക്രമങ്ങളിലേക്ക് ഇറ്റാലിയന്‍ നാവികര്‍ കടക്കുകയാണ്. എന്‍ഐഎ അന്വേഷണം 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതിയുടെ അനുമതി കിട്ടിയതോടെ അന്വേഷണ ഘട്ടത്തില്‍ സുവ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ എന്‍ഐഎയ്ക്ക് തീരുമാനമെടുക്കാനാകും. സുവാ നിയമപ്രകാരം നാവികര്‍ക്ക് വധശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. കടലിലെ അതിക്രമങ്ങള്‍ തടയുന്നതിനുള്ള സുവാ നിയമത്തിന്റെ മൂന്നാംവകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധവകുപ്പുകളും പ്രകാരം കേസ് മുന്നോട്ടു കൊണ്ടുപോകാനാണ് എന്‍ഐഎയുടെ തീരുമാനം.
ദല്‍ഹി പട്യാലഹൗസ് കോടതി സമുച്ചയത്തിലെ ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് കേസ് വിചാരണ ചെയ്യുന്നതെന്ന് നേരത്തെ ഉത്തരവിറങ്ങിയിരുന്നു. നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇറ്റലിക്ക് ഉറപ്പ് നല്കിയ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നായിരുന്നു ഇറ്റലിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: