തിരുവനന്തപുരം: തമിഴ്നാടുമായി നദീജല തര്‍ക്കം നിലനില്‍ക്കുന്ന കേസുകളുടെ രഹസ്യങ്ങള്‍ സെക്രട്ടറിയേറ്റില്‍ നിന്ന് ചോര്‍ത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രഹസ്യസ്വഭാവമുള്ള രേഖകള്‍ തമിഴ്നാടിനു ചോര്‍ത്തി നല്കി മലയാളിയായ ഉദ്യോഗസ്ഥന് കോടികള്‍ സമ്പാദിച്ചതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും കേസുമായി ബന്ധപ്പെട്ട വിവരങ്ങളും തമിഴ്നാടിന് ഇയാള്‍ ചോര്‍ത്തി നല്‍കിയെന്നാണു കണ്ടെത്തല്‍. സംസ്ഥാനത്തിനു മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ തിരിച്ചടിയുണ്ടാകാന്‍ കാരണം ഇതാണെന്നും ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയായ ഉണ്ണികൃഷ്ണന് എന്നയാളാണ് രേഖകള്‍ ചോര്‍ത്തിയത്. ഇയാള്‍ തമിഴ്നാട് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥനാണ്. ഇന്റലിജന്‍സ് മേധാവി ടി.പി.സെന്‍കുമാറാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. ഇയാളെ സെക്രട്ടേറിയറ്റില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കണമെന്നാവശ്യപ്പെട്ടുള്ള നിര്‍ദേശവും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ശുപാര്‍ശ മുഖ്യമന്ത്രിക്കു നല്കി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു കഴിഞ്ഞ 22 വര്‍ഷമായി ഇയാള്‍ തമിഴ്നാടിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണെന്നും പറയപ്പെടുന്നു.
സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുമായി നല്ല ബന്ധം പുലര്‍ത്തിവന്ന ഉണ്ണികൃഷ്ണന് സെക്രട്ടറിയേറ്റിലെ നിത്യ സന്ദര്‍ശകനുമാണ്. ഏതുസമയത്തും സെക്രട്ടറിയേറ്റിനുള്ളില്‍ കയറാന്‍ ഇയാള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഇയാള്‍ രേഖകള്‍ ചോര്‍ത്തിയിരുന്നത്. ചില മന്ത്രിമാരുമായും ഇയാള്‍ക്ക് നല്ല ബന്ധമാണുണ്ടായിരുന്നത്.
പറമ്പിക്കുളം-ആളിയാര്‍ കരാറുമായി ബന്ധപ്പെട്ടു വിജിലന്‍സ് വിഭാഗത്തില്‍ നിന്നെന്ന വ്യാജേന ഉണ്ണികൃഷ്ണന് സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ച ഫയലിലെ വിവരങ്ങള്‍ ചോദിച്ചതാണു സംശയം ഉടലെടുത്തത്. ഇതോടെയാണ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചത്. ഉണ്ണികൃഷ്ണന് നടത്തിയ ഫോണ്‍ സംഭാഷണത്തിലൂടെയാണ് ചാരവൃത്തിയുടെ വിവരങ്ങള്‍ വെളിപ്പെട്ടത്. ഇന്റലിജന്‍സ് തന്നെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന വിവരവും ഇയാള്‍ ഫോണ്‍ സംഭാഷണങ്ങളില്‍ പറഞ്ഞതായി ബോധ്യപ്പെട്ടു.
സെക്രട്ടേറിയറ്റിലെ വിവിധ ഉദ്യോഗസ്ഥര്‍ക്കു വിനോദസഞ്ചാരത്തിനും മക്കളുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും ഇയാള്‍ സഹായം നല്‍കിയിട്ടുണ്ടെന്നും സൂചനയുണ്ട്. ചില ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടാക്കാനായി തമിഴ്നാട് സര്‍ക്കാര്‍ തന്നെയാണ് ഇയാളെ നിയോഗിച്ചതെന്നാണ് കരുതുന്നത്. രണ്ടു പതിറ്റാണ്ടുകളായി സുപ്രധാനമായ നദീജല തര്‍ക്ക കേസുകളില്‍ ചാരപ്പണി നടത്തി ഇയാള്‍ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് സംശയിക്കുന്നത്. ശാസ്തമംഗലത്ത് വമ്പന്‍ ബംഗ്ലാവും ഇയാള്‍ പണികഴിച്ചിട്ടുണ്ട്. ചാരപ്പണി നടത്തിയെന്നു വ്യക്തമായ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ സമ്പാദ്യത്തെ കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നേക്കും. ഏതൊക്കെ ഉദ്യോഗസ്ഥരാണ് ഉണ്ണികൃഷ്ണനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നതിനെ കുറിച്ചും അന്വേഷണം ഉണ്ടായേക്കും.
ഉണ്ണികൃഷ്ണന് ഫയലുകള്‍ പരിശോധിക്കുന്നതിനും രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനും മിനിറ്റുകള്‍ മാത്രം മതിയെന്നാണ് ഇന്റലിജന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളവരുമായും ഇയാള്‍ക്ക് അടുപ്പമുണ്ട്. കോടതിയില്‍ സമര്‍പ്പിക്കാന്‍ പോകുന്ന സത്യവാങ്മൂലത്തിന്റെയും രേഖകളുടെ വിവരങ്ങള്‍ നേരത്തെ തമിഴ്നാട് അറിയുന്നത് ഇയാളിലൂടെയാണെന്നാണ് കരുതുന്നത്.
സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കയ്യയച്ച് സഹായമാണ് ഇയാള്‍ നല്‍കിയിരുന്നത്. തമിഴ്നാട്ടിലെ സുഖവാസ കേന്ദ്രങ്ങളില്‍ ഉല്ലാസയാത്രയും പാരിതോഷികവും നല്‍കുന്നുണ്ട്. അടുത്തിടെ രണ്ടു മന്ത്രിമാര്‍ നടത്തിയ തമിഴ്നാട് യാത്രയ്ക്കു വേണ്ട എല്ലാ സൗകര്യങ്ങള്‍ നല്കിയതും ഉണ്ണികൃഷ്ണനായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തരവകുപ്പിലെ ഒരു അണ്ടര്‍ സെക്രട്ടറി നല്കിയ പാസ് ഉപയോഗിച്ചാണ് ഇയാള്‍ സെക്രട്ടറിയേറ്റില്‍ സന്ദര്‍ശനം നടത്തുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. മുല്ലപ്പെരിയാര്‍ കേസിന്റെ അന്തിമവാദം കേള്‍ക്കാനിരിക്കെ ഇയാളുടെ കേരളത്തിലെ പ്രവര്‍ത്തനം ജാഗ്രതയോടെ നിരീക്ഷിക്കണമെന്നാണ് മുഖ്യമന്ത്രിക്കും അഭ്യന്തരമന്ത്രിക്കും ഇന്റലിജന്‍സ് എഡിജിപി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: