ചങ്ങനാശ്ശേരി: സംസ്ഥാനം ഭരിക്കുന്നത് ന്യൂനപക്ഷ സമുദായക്കാരായ മൂന്നു മന്ത്രിമാരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി. പെരുന്നയിലെ എന്‍എസ് എസ് ആസ്ഥാനത്ത് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഈ ഭരണത്തിന് കീഴില്‍ ന്യൂപക്ഷസമുദായങ്ങള്ക്ക് മാത്രമാണ് രക്ഷയുള്ളത്. ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് നീതിയും ധര്‍മ്മവും ന്യായവും ഇവിടെ പരസ്യമായി നിഷേധിക്കപ്പെടുകയാണ്. ഇതിനുള്ള പോംവഴി ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുയാണെന്നും എന്‍എസ്എസ് ആസ്ഥാനത്ത് ഇരുവരും ഒരു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചക്കുശേഷം വ്യക്തമാക്കി.
സംസ്ഥാനത്ത് ഭൂരിപക്ഷ സമുദായാംഗങ്ങള്‍ പലായനം ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഭൂരിപക്ഷ സമുദായത്തിലെ മന്ത്രിമാര്‍ ദേശീയവാദികളായി മാറിയിരിക്കുകയാണ്. മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് മാന്ത്രിമാര്‍ മാത്രമാണ് സമുദായ സ്നേഹികള്‍. മുസ്ലിങ്ങള്‍ക്കിടയിലും ക്രിസ്ത്യാനികള്‍ക്കിടയിലും ഏകീകരണം ഉണ്ടായാല്‍ മതേതരം ഭൂരിപക്ഷ സമുദായങ്ങള്‍ ഐക്യത്തിലേക്ക് വന്നാല്‍ വര്‍ഗ്ഗീയം. ഇനി ഇത് വിലപ്പോവില്ലെന്നും ഇരുവരും പറഞ്ഞു.
കഴിഞ്ഞ സെപ്തംബര്‍ 3ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കണിച്ചുകുളങ്ങരയിലെത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായി ഭൂരിപക്ഷഐക്യം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്നലെ വൈകിട്ട് നാലു മണിക്ക് എന്‍എസ്എസ് ആസ്ഥാനത്തെത്തിയത്. അടച്ചിട്ട മുറിയിലെ ചര്‍ച്ച ഒരുമണിക്കൂറോളം നീണ്ടു.
നായാടി മുതല്‍ നമ്പൂതിരി വരെയുള്ള വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വിശാല ഭൂരിപക്ഷ ഐക്യമാണ് ലക്ഷ്യമെന്നും അവര്‍ വിശദീകരിച്ചു. ഐക്യം മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ ലേബലില്‍ ആകരുതെന്നുള്ളതുകൊണ്ടാണ് ഹിന്ദു എന്നു പറയാതെ വിശാല ഭൂരിപക്ഷ ഐക്യം എന്ന തീരുമാനത്തിലെത്തിയതെന്നും അവര്‍ പറഞ്ഞു. നിലവില്‍ സംവരണം ലഭിച്ചുവരുന്ന സമുദായങ്ങള്‍ക്ക് ഈ ഐക്യം ദോഷകരമാണെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതവും തെറ്റിദ്ധാരണ പരത്തുവാന്‍ വേണ്ടിയുള്ളതാണ്. ന്യൂനപക്ഷങ്ങള്‍ക്കും ഐക്യം എതിരല്ല. അവര്‍ക്ക് ലഭിക്കുന്നതുപോലുള്ള ആനുകൂല്യങ്ങള്‍ ഭൂരിപക്ഷ സമുദായത്തിനും ലഭിക്കണമെന്നതാണ് ആവശ്യം. ഐക്യത്തെ തകര്‍ക്കാനുള്ള ഏതുതരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളെയും പരസ്പരധാരണയോടെ അതിജീവിക്കും.
കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഭൂരിപക്ഷ സമുദായങ്ങളോട് വേര്‍തിരിവാണ് കാണിച്ചുവരുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ടായി ഹിന്ദുക്കളെ സംവരണത്തിന്റെ പേരില്‍ വിഘടിപ്പിച്ച് നിര്‍ത്തുന്ന അടവ് നയങ്ങളാണ് സര്‍ക്കാരുകള്‍ അനുവര്‍ത്തിച്ചു വരുന്നത്. ഇത് തിരിച്ചറിഞ്ഞാണ് സംഘടിതമാവുന്നത്. ഏത് രാഷ്ട്രീയക്കാരെയും മര്യാദ പഠിപ്പിക്കുവാന്‍ ആര്‍ജ്ജവമുള്ള പ്രസ്ഥാനങ്ങളാണ് എന്‍എസ്എസും എസ്എന്ഡിപിയുമെന്നും ഇരുവരും പറഞ്ഞു.
രാജ്യനന്മക്കും സാമൂഹ്യനീതിക്കും വേണ്ടി സമദൂരം മാറ്റാനും എന്‍എസ്എസിന് മടിയില്ലെന്ന് ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്‍എസ്എസിനെ തള്ളിയാല്‍ ഒന്നും സംഭവിക്കുകയില്ല. എന്നാല്‍ എന്‍എസ്എസ് ചെന്നിത്തലയെ തള്ളിയാല്‍ അദ്ദേഹം തെക്കു വടക്കു നടക്കുമെന്നും ചോദ്യങ്ങളോടുള്ള പ്രതികരണമായി സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മടങ്ങിയത്.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: