ഹരിദ്വാര്‍: ഹരിദ്വാറിലും ശ്രീനാരായണഗുരുദേവനെ വാഴ്ത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി രാഷ്ട്രനിര്‍മ്മാണത്തില്‍ സന്യാസിവര്യന്മാരുടെ പങ്ക് അദ്വിതീയമാണെന്നും അഭിപ്രായപ്പെട്ടു. ഹരിദ്വാറില്‍ യോഗാഗുരു ബാബാ രാംദേവിന്റെ ആചാര്യകുലം സ്കൂള്‍ ഉദ്ഘാടനംചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മോദി. ആധ്യാത്മിക നേതാക്കളായ മൊരാരിബാപ്പു, രമേഷ്ജി ഓസ തുടങ്ങിയവരടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്വാമി വിവേകാനന്ദനെക്കുറിച്ച് പരാമര്‍ശിച്ച മോദി അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാല്ക്കരിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യം ഇന്ത്യയാണ്. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് ലോകംതന്നെ അംഗീകരിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ബാബാ രാംദേവിന്റെ പ്രവര്‍ത്തനങ്ങളെ മോദി പ്രത്യേകം പ്രകീര്‍ത്തിച്ചു. നിര്ദ്ദിഷ്ടലക്ഷ്യങ്ങള് മുന്നില്‍ക്കണ്ടുകൊണ്ടല്ല രാംദേവ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നത് അദ്ദേഹത്തിന്റെ മഹത്വം വര്‍ധിപ്പിക്കുന്നു. തന്റെ സഹോദരനാണ് രാംദേവെന്നും മോദി പ്രശംസിച്ചു.
മോദിയെ പിന്തുണച്ച് സംസാരിച്ച ബാബ രാംദേവ് ഗുജറാത്ത് വികസനത്തിന്റെ ചിഹ്നമാണെന്ന് അഭിപ്രായപ്പെട്ടു. മോദിയെപ്പോലുള്ള ഒരു വ്യക്തിത്വം ഉന്നതസ്ഥാനങ്ങളില്‍ എത്തേണ്ടത് രാജ്യത്തിന്റെ തന്നെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാംദേവിനെപ്പോലുള്ള ഒരാചാര്യന് തന്നെ അംഗീകരിച്ചതില്‍ മോദി സന്തുഷ്ടി പ്രകടിപ്പിച്ചു. സന്യാസിമാര്‍ രാഷ്ട്രത്തിന്റെ സ്വത്താണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 12 വര്‍ഷമായി യാതൊരു കലാപവും നടക്കാത്ത സംസ്ഥാനം കൂടിയാണ് ഗുജറാത്ത് എന്നും മോദി വ്യക്തമാക്കി. സ്വാമി അവധേശാനന്ദ, ആനന്ദമൂര്‍ത്തി മഹാരാജ്, ഡോ. പ്രണവ് പാണ്ഡ്യ തുടങ്ങി നിരവധിപ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: