ന്യൂദല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തിരുത്തിയെന്ന് സിബിഐ സുപ്രീംകോടതിയില്‍ സമ്മതിച്ചു. നിയമമന്ത്രി അശ്വനികുമാറും പ്രധാനമന്ത്രിയുടെ ഓഫീസും കല്‍ക്കരി മന്ത്രാലയവും കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പായി അന്വേഷണ റിപ്പോര്‍ട്ട് കണ്ടതായും സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
സിബിഐ ഡയറക്ടര്‍ സത്യവാങ്മൂലം നല്കിയ സാഹചര്യത്തില്‍ നിയമമന്ത്രി അശ്വനികുമാര്‍ രാജി വയ്ക്കേണ്ടി വരുമെന്ന് ഉറപ്പായിട്ടുണ്ട്. കല്‍ക്കരി കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന സിബിഐ വെളിപ്പെടുത്തല്‍ പ്രധാനമന്ത്രിയുടെ രാജിയെന്ന ബിജെപിയുടെ ആവശ്യത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കേസ് ഇനി പരിഗണിക്കുന്ന ഏപ്രില്‍ 30ന് സുപ്രീംകോടതി സര്‍ക്കാരിനെതിരായി എന്തെങ്കിലും പരാമര്‍ശം നടത്തിയാല്‍ നിലവിലെ സാഹചര്യത്തില്‍ യുപിഎ സര്‍ക്കാരിന് മുന്നോട്ടുപോകാനാവില്ല.
അന്വേഷണത്തില്‍ ഇടപെട്ടെന്ന സിബിഐയുടെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. കല്‍ക്കരി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമായ തുടരുന്നതിനിടെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്ന സിബിഐ ഡയറക്ടറുടെ പ്രസ്താവന കാര്യങ്ങള്‍ വഷളാക്കിയിരിക്കുകയാണ്.
നിയമമന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് അവരെ കാണിച്ചതെന്നാണ് സിബിഎ ഡയറക്ടര്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. നിയമമന്ത്രിയെക്കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയും കല്‍ക്കരി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അന്വേഷണ റിപ്പോര്‍ട്ട് കണ്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ എന്ന് സിബിഐ ഡയറക്ടര്‍ സമ്മതിച്ചിട്ടില്ല. രാഷ്ട്രീയ നേതൃത്വം ഇടപെട്ട് തിരുത്തല്‍ നടത്താത്ത റിപ്പോര്‍ട്ടാണ് അവസാനമായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും രഞ്ജിത് സിന്‍ഹ പറഞ്ഞു. എന്നാല്‍ നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ട് തിരുത്തിയ റിപ്പോര്‍ട്ടുമായി എന്തെങ്കിലും വ്യത്യാസം ഇതിനുണ്ടോ എന്ന കാര്യം ഏപ്രില്‍ 30ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ മാത്രമേ വ്യക്തമാകൂ.
മാര്‍ച്ച് എട്ടിനാണ് സിബിഐ സുപ്രീംകോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2006നും 2009നുമിടയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടിനെതിരായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ അന്വേഷണസംഘത്തിന് നിര്‍ദ്ദേശം ലഭിച്ചിരുന്നതായി ആക്ഷേപമുയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് സിബിഐയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചോ എന്ന് വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ചാണ് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ രണ്ട് പേജുള്ള സത്യവാങ്മൂലം ഇന്നലെ സമര്‍പ്പിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരായ സിബിഐ സത്യവാങ്മൂലം കൂടി വന്നതോടെ കേസില്‍ സര്‍ക്കാരിനെതിരായ വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടാവുമെന്നുറപ്പായിക്കഴിഞ്ഞു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: