തിരുവനന്തപുരം: മേയ് ഒന്നു മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയരും. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കു നിരക്ക് വര്‍ധന ബാധകമല്ല. 32 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകും. ചൊവ്വാഴ്ച നിരക്കു വര്‍ദ്ധന പ്രഖ്യാപിക്കും.
ഇപ്പോഴത്തെ സ്ലാബ് സമ്പ്രദായം ഒഴിവാക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം റെഗുലേറ്ററി കമ്മിഷന് ഭാഗീകമായി അംഗീകരിച്ചു. വന്‍കിട ഗാര്‍ഹിക ഉപയോക്താക്കളെയാണ് ഇതില്‍ നിന്നൊഴിവാക്കിയത്. വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ 300, 500 യൂനിറ്റ് എന്നിങ്ങനെ രണ്ടായി ഇവരെ വേര് തിരിക്കും. 1.25 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കളെ ഈ തീരുമാനം ബാധിക്കും. ഇവരുടെ വൈദ്യുതി നിരക്കില്‍ 25-30 ശതമാനം വര്‍ധനയുണ്ടാകും.
41-300 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ആറു ശതമാനം നിരക്ക് വര്‍ധന ഏര്‍പ്പെടുത്തും. 42 ലക്ഷം ഉപയോക്താക്കളാണ് ഈ ശ്രേണിയില്‍ പെടുന്നത്. 2014 മാര്‍ച്ച് 31 വരെ ഇപ്പോഴത്തെ നിരക്ക് ബാധകമായിരിക്കും. വന്‍കിട ഉപയോക്താക്കളുടെ ഗണത്തില്‍പ്പെടുന്ന വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള വര്‍ദ്ധന പരമാവധി കുറച്ചുനിര്‍ത്താന്‍ കമ്മീഷന് ശ്രദ്ധിച്ചിട്ടുണ്ട്. ഈ ഗണത്തിലും 6 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടാവുക.
കേന്ദ്ര നിയമപ്രകാരം ക്രോസ് സബ്സിഡി ഘട്ടം ഘട്ടമായി കുറയ്ക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് മേല്‍ത്തട്ടിലെ വര്‍ദ്ധന കുറച്ചുനിര്‍ത്തുന്നത്. മെയ് ഒന്നു മുതല്‍ 2014 മാര്‍ച്ച് 31 വരെയാണ് ഇപ്പോള്‍ തീരുമാനിക്കുന്ന നിരക്കുകള്‍ നിലവിലുണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: