തിരുവനന്തപുരം: അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, വെട്ടിപ്പരുക്കേല്പ്പിക്കല്, അന്യായമായി സംഘംചേര്‍ന്നുള്ള ലഹള, സ്ഫോടകവസ്തു നിരോധന നിയമം, ആയുധനിയമം തുടങ്ങിയ വകുപ്പുകള്‍ പരിഗണിച്ചാണു ശിക്ഷ. കേസിലെ 9-ാം പ്രതി ഓം പ്രകാശ്, 10-ാം പ്രതി പ്രശാന്ത്, 11-ാം പ്രതി വേണുക്കുട്ടന്‍ എന്നിവരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റത്തിനാണു ശിക്ഷിച്ചിട്ടുള്ളത്. 6-ാം പ്രതി അമ്പലമുക്ക് കൃഷ്ണകുമാര്‍, 5-ാം പ്രതി പ്രതീഷ് എന്നിവര്‍ക്ക് വെട്ടിപ്പരുക്കേല്പ്പിക്കല്, അന്യായമായി സംഘംചേര്‍ന്നുള്ള ലഹള, സ്ഫോടകവസ്തു നിരോധന നിയമം, ആയുധനിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണു ശിക്ഷ ലഭിച്ചത്. 7-ാം പ്രതി ജമന്തി അരുണിനെ ആയുധ നിയമപ്രകാരമുള്ള വകുപ്പുകളില്‍ നിന്നും ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചത്. അമ്പലമുക്ക് കൃഷ്ണകുമാറിനു വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. പ്രതിക്ക് മാനസാന്തരമുണ്ടാകാമെന്നും കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്വ്വമല്ലെന്നുമുള്ള നിരീക്ഷണത്തിലാണ് വധശിക്ഷ ഒഴിവാക്കിയത്.
എട്ടുമാസം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയായത്. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി.ഇന്ദിരയാണു വിധിപറഞ്ഞത്. ജഡ്ജിക്കും സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ സാജന്പ്രസാദിനും സുരക്ഷാഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സായുധ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അതീവ സുരക്ഷയിലാണ് വിചാരണ, വിധിപ്രസ്താവന നടപടികള്‍ നടന്നത്. കേസിലെ എട്ടാം പ്രതിയായ സജുലാലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടിരുന്നു. കോടതിയില്‍ കള്ളസാക്ഷി പറഞ്ഞ ആറുപേര്‍ക്കെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടു. മണിക്കുട്ടന്, സന്തോഷ്കുമാര്‍, കുഞ്ഞുമോന്, പ്രദീപ്, അജിത്കുമാര്‍, സജീവ് എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. കേസില്‍ മംഗലപുരം സ്വദേശി സലിം മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്. സാക്ഷികളായിരുന്ന 208 പേരില്‍ 93 പേരെയാണ് കോടതി വിസ്തരിച്ചത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണു കോടതി കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.
2007 ഫെബ്രുവരി 20നാണ് അപ്രാണി കൃഷ്ണകുമാറിനെ ചാക്ക ബൈപ്പാസ് റോഡില്‍വച്ചു പ്രതികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 205 രേഖകളും 36 തൊണ്ടിമുതലുകളും പ്രോസിക്യൂഷന് ഹാജരാക്കി. കേസില്‍ മൊഴി നല്കിയ ഉല്ലാസ് എന്നയാളെ പ്രതികള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്. ഒളിവിലായിരുന്ന കേസിലെ മറ്റൊരു പ്രതി പീലി ഷിബുവിനെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. ഇയാളെ വിചാരണ ചെയ്തശേഷം പിന്നീട് ശിക്ഷ വിധിക്കും. കേസില്‍ 12 പ്രതികളാണ് ഉള്ളത്. കേസിലെ ഒന്നാംപ്രതി ത്രിഡി അരുണ്‍, മൂന്നാംപ്രതി കരാട്ടെ സുരേഷ്, നാലാംപ്രതി അമീര്‍ എന്നിവര്‍ ഒളിവിലാണ്. കേസിലെ 79-ാം സാക്ഷിയായിരുന്ന പാറ സുനി എന്ന സുനിലിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ട് കേസിലെ പന്ത്രണ്ടാം പ്രതിയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: