ബെല്‍ഗാം: കര്‍ണാടകയിലെ ബെല്‍ഗാമിനു സമീപം സുലേഭവി ഗ്രാമത്തില്‍ ഇരുപതുകാരിയായ കോളേജ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ഫാമിനു സമീപം അര്‍ധനഗ്നമായ രീതിയിലാണു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ആളുകള്‍ പ്രതിഷേധവുമായി റോഡിലിറങ്ങി. സ്ഥലവാസികളും കോളേജ് വിദ്യാര്‍ഥികളും ബസ് സ്റ്റാന്‍ഡിന് സമീപം വഴിതടഞ്ഞു.
കല്ലു കൊണ്ടു മുഖത്തടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ മറാത്ത എന്നു ദേവനാഗരി ലിപിയില്‍ ചാപ്പ കുത്തിയിരുന്നു. ബല്ഗാമില് ഗവണ്മെന്റ് കോളേജില്‍ ബരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പരീക്ഷ എഴുതിമടങ്ങും വഴിയാണ് വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചു. ബെല്‍ഗാം ജില്ലയില്‍ മൂന്നു മാസത്തിനിടെ രണ്ടാം തവണയാണു കൂട്ടമാനഭംഗവും തുടര്‍ന്നു കൊലപാതകവും നടക്കുന്നത്.
പ്രതികളെ പിടികൂടാന്‍ മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ മുനിഷ് മൗഗില്‍ പറഞ്ഞു. അത്യന്തം ഹീനമായ സംഭവമാണിതെന്നും കുറ്റവാളികള്‍ വധശിക്ഷ അര്‍ഹിക്കുന്നുവെന്നും മൗഗില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: