ന്യൂദല്‍ഹി: അഴിമതിയില്‍ മുങ്ങിക്കുളിച്ച കേന്ദ്രസര്‍ക്കാരിനെതിരെ ബിജെപിയുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുന്നു. പാര്‍ലമെന്റില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പുറമേ മെയ് നാല്, അഞ്ച് തീയതികളില്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിധേഷമാര്ച്ചുകളും ധര്‍ണ്ണയും നടത്തും. ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളിലൂടെ യുപിഎ സര്‍ക്കാരിന്റെ കോമണ്‍വെല്‍ത്ത്, ടു ജി,കല്‍ക്കരി, ഹെലികോപ്റ്റര്‍ ഇടപാട് എന്നീ അഴിമതിക്കഥകള്‍ ജനങ്ങളിലെത്തിക്കുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ടു ജി അന്വേഷണത്തിന്റെ ജെപിസി റിപ്പോര്‍ട്ടും കല്‍ക്കരി അഴിമതി അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയതും ബിജെപി കേന്ദ്രസര്‍ക്കാരിനെതിരായ പ്രചരണായുധങ്ങളാക്കുമെന്നും ബിജെപി വക്താവ് പറഞ്ഞു.
നിയമമന്ത്രിയെ മനുഷ്യമറയാക്കി കല്‍ക്കരി അഴിമതിക്കേസില്‍ നിന്നും രക്ഷപ്പെടാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. അതിനായാണ് അന്വേഷണത്തില്‍ അശ്വിനികുമാര്‍ ഇടപെട്ടെന്ന് സിബിഐ സത്യവാങ്മൂലം നല്‍കിയിട്ടും നിയമമന്ത്രിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. ലോകം മുഴുവന്‍ ഇന്ത്യയെ നോക്കി ചിരിക്കുകയാണെന്നാണ് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നതിനേപ്പറ്റി പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ യുപിഎ സര്‍ക്കാര്‍ നടത്തിയ ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി കണ്ടിട്ടാണ് ലോകം ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ഇനിയെങ്കിലും തിരിച്ചറിയണം. ജെപിസി റിപ്പോര്‍ട്ട് പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി രാജി വയ്ക്കുകയെന്നതാണ് കേന്ദ്രം ചെയ്യേണ്ടതെന്നും പ്രകാശ് ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: