കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഹഡ്കോയില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് കെട്ടിടവും സ്ഥാവര ജംഗമ വസ്തുക്കളും ജപ്തി ചെയ്യാന്‍ കേന്ദ്ര ഡബിറ്റ് റിക്കവറി ട്രിബ്യൂണലിന്റെ വിധി. 1997-98 കാലഘട്ടത്തില്‍ കോളേജിന് വേണ്ടി അന്നത്തെ ഭരണസമിതിയെടുത്ത 46.5 കോടി രൂപ 15 വര്‍ഷം കഴിഞ്ഞിട്ടും തിരിച്ചടയ്ക്കാത്തതിനെതിരെ ഹഡ്കോ കേന്ദ്ര ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ജപ്തി ചെയ്ത് പണം ഈടാക്കാന്‍ ഉത്തരവുണ്ടായിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ സഹകരണ പരീക്ഷണമായിരുന്ന പരിയാരത്തിന്റെ ഭരണം പിടിക്കാന്‍ രാഷ്ട്രീയ കിടമത്സരം ഒട്ടേറെ നടന്നിട്ടുണ്ട്. എന്നാല്‍ കടം തീര്‍ക്കാന്‍ ആരും ശ്രദ്ധിക്കാത്തതിന്റെ പരിണാമമാണ് ഈ ജപ്തി. ഇതോടെ പരിയാരം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുകയെന്ന ആവശ്യത്തിനും നീക്കത്തിനും കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.
എല്‍ഡിഎഫ് ഭരണകാലത്ത് സര്‍ക്കാര്‍ ജാമ്യത്തില്‍ എടുത്ത വായ്പയില്‍ തുകയോ ഇതിന്റെ പലിശയോ തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ഹഡ്കോ കേന്ദ്ര ട്രിബ്യൂണലിനെ സമീപിച്ചത്. 46.5 കോടിയുടെ പലിശയും കൂട്ടുപലിശയും കോളേജിന്റെ പ്രാരംഭഘട്ടത്തിലെടുത്ത വായ്പകളും അടക്കം ഏതാണ്ട് 658 കോടി രൂപയോളം പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി വായ്പയിനത്തില്‍ ഹഡ്കോയ്ക്ക് അടയ്ക്കാനുണ്ടത്രെ.
ജപ്തി ഉത്തരവിന്റെ സാഹചര്യത്തില്‍ ഇക്കാര്യങ്ങളെ കുറിച്ച് സര്‍ക്കാരുമായും ഹഡ്കോയുമായും ഉടന്‍ ചര്‍ച്ച നടത്തുമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാനും സിപിഎം നേതാവുമായ എം.വി.ജയരാജന് പറഞ്ഞു. ജപ്തി നടപടി ഒഴിവാക്കാന്‍ ഭരണസമിതി എല്ലാവിധ പ്രവര്‍ത്തനവും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
1994ല്‍ സിഎംപി നേതാവ് എം.വി.രാഘവന്റെ നേതൃത്വത്തില്‍ സഹകരണ മേഖലയില്‍ ആരംഭിച്ച പരിയാരം മെഡിക്കല്‍ കോളേജ് കഴിഞ്ഞ 19 വര്‍ഷക്കാലമായി സിപിഎമ്മും സിഎംപിയും മാറിമാറി ഭരിച്ചുവരികയാണ്. സംസ്ഥാന ഭരണം മാറുന്നതിനനുസരിച്ച് ഏത് തരത്തിലും കോളേജിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതായിരുന്നു ഇരുപാര്‍ട്ടികളുടെയും ലക്ഷ്യം. 1997ല്‍ എല്‍ഡിഎഫ് പ്രത്യേക ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്ന കോളേജിനെ യുഡിഎഫ് അധികാരത്തിലേറിയ ഉടന്‍ വീണ്ടും എം.വി.രാഘവന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ ഏല്‍പ്പിച്ചിരുന്നു. 2003 മുതല്‍ സിപിഎമ്മും ഇവിടെ ഭരണം നടത്തിവരികയാണ്.
മാറിമാറി ഭരിച്ച ഇരുവിഭാഗവും തുടര്‍ന്നുവന്ന സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും ഫലമാണ് ഇന്ന് ജപ്തി നടപടിയിലേക്ക് നയിച്ചിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ കടം. ആയിരക്കണക്കിന് വരുന്ന അനധികൃത നിയമനങ്ങളും മറ്റും കാരണം കോളേജിന്റെ കടം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞമാസം ആദായനികുതി കുടിശ്ശികയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഏതാനും ആഴ്ച മുമ്പ് കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായി ആസ്തി ബാധ്യതകളുടെ വിവരം ശേഖരിക്കാന്‍ സംസ്ഥാന മന്ത്രിസഭ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കേന്ദ്ര ട്രിബ്യൂണലിന്റെ ഉത്തരവ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: