തിരുവനന്തപുരം: നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട കേരളത്തിന്റെ രേഖകള്‍ തമിഴ്നാടിന് ചോര്‍ത്തി നല്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുന്നു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ മൂന്ന് പ്രമുഖ പത്രങ്ങളിലെ ലേഖകരും സംഭവത്തില്‍ സംശയത്തിന്റെ നിഴലിലായി. ഇവരുടെ പെരുമാറ്റം അന്വേഷണവിധേയമാക്കണമെന്ന് ഇന്റലിജന്‍സ് മേധാവി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ജലവകുപ്പ് സെക്രട്ടറി വി.ജെ.കുര്യനും നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉന്നത രാഷ്ട്രീയനേതാക്കള്‍ക്കും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളിലുള്ളവര്ക്കും ചാരനെന്ന് സംശയിക്കുന്നയാള്ക്കുള്ള ബന്ധം ചൂണ്ടിക്കാട്ടുന്നുണ്ട്. തമിഴ്നാട് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ മലയാളി ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണനെതിരെ ഇന്റലിജന്‍സ് എഡിജിപി ടി.പി.സെന്‍കുമാര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മൂന്ന് പത്രങ്ങളിലെയും ലേഖകര്‍ ഉണ്ണികൃഷ്ണന്റെ സഹായം പറ്റിയെന്ന് സൂചിപ്പിച്ചിരിക്കുന്നത്. തമിഴ്നാടിനുവേണ്ടി ചാരപ്പണി നടത്തിയ ഉദ്യോഗസ്ഥന് തമിഴ്നാടിനനുകൂലമായി വാര്ത്തകളെഴുതിക്കാനും മാധ്യമപ്രവര്‍ത്തകരെ ഉപേയാഗിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്ര പ്രവര്‍ത്തകരും ഉള്‍പ്പെടുന്നത്.
തലസ്ഥാനത്തെ ഒരു മാധ്യമ പ്രവര്‍ത്തകന്റെ നിരന്തരമായ ചെന്നൈ യാത്രകളെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗം ഉണ്ണികൃഷ്ണനെക്കുറിച്ച് അന്വേഷണം തുടങ്ങിയതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. തുടര്‍ന്നാണ് ഉണ്ണികൃഷ്ണന് സുപ്രധാന രേഖകള്‍ ചോര്‍ത്തിയതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. സെക്രട്ടറിയേറ്റിലെ എല്ലാവിഭാഗങ്ങളുമായി പ്രത്യേക സൗഹൃദം സ്ഥാപിച്ചാണ് ഇത്തരത്തിലുള്ള നീക്കം നടത്തിയതെന്നും ഇയാളെ സെക്രട്ടറിയേറ്റില്‍ പ്രവേശിപ്പിക്കരുതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി, തുടങ്ങിയ പ്രധാന പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തമിഴ്നാട് യാത്രയിലും കുട്ടികളുടെ അഡ്മിഷന് കാര്യത്തിലും ഉണ്ണികൃഷ്ണന് സഹായം ചെയ്തുകൊടുത്തിരുന്നുവെന്നും തമിഴ്നാടിന് അനുകൂലമായ വാര്‍ത്തകള്‍ തമിഴ്നാടിനെ കൃത്യമായി അറിയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ണികൃഷ്ണനെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് തലസ്ഥാനത്തെ പത്രപ്രവര്‍ത്തകര്‍ക്ക് ഇയാള്‍ നല്കിയ സഹായങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. ഏതൊക്കെ മാധ്യമപ്രവര്‍ത്തകരാണ് സഹായം പറ്റിയിട്ടുള്ളത്, ഇതിന് പ്രതിഫലമായി വാര്ത്തകളെഴുതിയിട്ടുണ്ടോ എന്നതുമാണ് സെന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുക. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി അന്തിമ വാദം കേള്‍ക്കാനിരിക്കെ ഉണ്ണികൃഷ്ണന്റെ കേരളത്തിലെ ഇടപെടല്‍ ജാഗ്രതയോടെ കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്റലിജന്‍സ് ആസ്ഥാനത്തുനിന്നും ഏപ്രില്‍ 15ന് നം. 191/ക്യാമ്പ്/എഡിജിപി (ഇന്റ്) 2013 റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്.
സെക്രട്ടേറിയറ്റില്‍ ആഭ്യന്തര വകുപ്പിന്റെ അണ്ടര്‍സെക്രട്ടറി സുഖിയാണ് ശാസ്തമംഗലം സ്വദേശിയും തമിഴ്നാട് പിആര്‍ഡി ഉദ്യോഗസ്ഥനുമായ ഉണ്ണികൃഷ്ണന് സെക്രട്ടേറിയറ്റില്‍ കയറാന്‍ പാസ് നല്‍കിയിട്ടുള്ളത്. നദീജലതര്‍ക്കം സംബന്ധിച്ച് കേരളം എടുക്കുന്ന തീരുമാനങ്ങളെല്ലാം അപ്പപ്പോള്‍ തമിഴ്നാടിന് ചോര്‍ത്തിക്കൊടുക്കലാണ് ഉണ്ണികൃഷ്ണന്റെ മുഖ്യജോലി. ഇതിനായി ആരെയും സ്വാധീനിക്കാന്‍ എന്തും ചെയ്യുമെന്നാണ് വിവരം. ഇയാള്‍ നല്ലൊരു ഇടനിലക്കാരനും സുഖിപ്പിക്കല്‍ വിദഗ്ധനും(ലെയ്സണ്‍ ഓഫീസറും ഫെസിലിടേറ്ററും) ആണെന്നാണ് സെന്‍കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി അന്തിമ വാദം കേള്‍ക്കാനിരിക്കെ ഇയാളുടെ കേരളത്തിലെ പ്രവര്‍ത്തനം ജാഗ്രതയോടെ നിരീക്ഷിക്കപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: