വര്‍ക്കലക്കുന്നിലെ ശിവഗിരി മഹാസമാധിയില്‍ പ്രാര്‍ത്ഥനാ നിരതനായി പ്രണാമം അര്‍പ്പിച്ച് നരേന്ദ്രമോദി മടങ്ങി.
നവകേരളത്തിന്റെ നവോത്ഥാന ഗുരുവും വിശ്വമാനവികതയുടെ പ്രവാചകനുമായ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി പ്രണാമം അര്‍പ്പിച്ചു. ശ്രീ ശാരദാപ്രതിഷ്ഠയുടെ 101-ാം വാര്‍ഷികവും ശ്രീനാരായണ ധര്‍മ മീമാംസ പരിഷത്തിന്റെ കനകജൂബിലി സമാപനവും ഉള്‍പ്പെട്ട പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു മോദി തിരിച്ചുപോയി.
അടുത്ത പ്രധാനമന്ത്രി പരിവേഷമുള്ള ഗുജറാത്ത് മുഖ്യമന്ത്രിയും വികസന നായകനുമായ മോദിയുടെ ശിവഗിരി യാത്രയെക്കുറിച്ച് ഒട്ടേറെ അപസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. അവയൊക്കെ വെറും ചാമ്പലായി മാറിയ ദൃശ്യമാണ് കേരളം കണ്ടത്.
ഗുജറാത്തിലെ തൊഴില്‍ മേഖലയില്‍ നടപ്പിലാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കണ്ടു മനസ്സിലാക്കുവാന്‍ സംസ്ഥാന തൊഴില്‍ പുനരധിവാസ മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ തൊഴില്‍ മന്ത്രിയെയും മുഖ്യമന്ത്രിയെയും സന്ദര്‍ശിക്കുകയുണ്ടായി. അതൊരു വലിയ അപരാധമായി വിവാദമായി പുകച്ചുരുളായി ഉയരുകയുണ്ടായി. കേന്ദ്രമന്ത്രിമാരും കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒക്കെ വെളിച്ചപ്പാടുകളായി ഉറഞ്ഞുതുള്ളി.
അതോടൊപ്പം മറ്റൊരു വിവാദം ശിവഗിരിയിലെ ആഘോഷ ചടങ്ങില്‍ മോദിയെ ക്ഷണിച്ചതിനെക്കുറിച്ചായിരുന്നു. മോദി വന്നാല്‍ ശിവഗിരി ഹിന്ദുമഠമാകുമത്രെ! അദ്വാനിജി വന്നപ്പോഴും ഇതുതന്നെയാണല്ലോ ഇഎംഎസ് പറഞ്ഞത്. ഈ വിവാദം അനാവശ്യമാണെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു. അതുപോലെ മന്ത്രിസഭയിലെ രണ്ടാമനും മുതിര്‍ന്ന നേതാവുമായ കെ.എം.മാണി “മോദി എന്ന മുഖ്യമന്ത്രിയെ എതിര്‍ക്കുന്നതെന്തിനാണ്” എന്നാണ് ചോദിച്ചത്.
ശിവഗിരിക്ക് രാഷ്ട്രീയമില്ലെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ശ്രീനാരായണ പാരമ്പര്യമാണ് ശിവഗിരിയുടെതെന്നും ശിവഗിരി നാരായണ ധര്‍മസംഘം ട്രസ്റ്റ് സെക്രട്ടറി ഋതംഭരാനന്ദ വ്യക്തമാക്കിയിട്ടുണ്ട്. മോദിയെ ക്ഷണിച്ചതുപോലെ പ്രതിപക്ഷ നേതാവിനെയും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയെയും രാഹുല്‍ഗാന്ധിയെയും പ്രതിരോധമന്ത്രി ആന്റണിയെയും ക്ഷണിച്ചിരുന്നുവെങ്കിലും ഒരു മറുപടി പോലും ഇവര്‍ അയച്ചിരുന്നില്ല.
സോണിയ ഗാന്ധിയെയും പിണറായി വിജയനെയും വിഎസിനെയും പോലെ തന്നെയാണ് നരേന്ദ്രമോദിയെയും കാണുന്നതെന്ന സ്വാമി ഗുരുപ്രസാദിന്റെ വിശദീകരണം ശ്രദ്ധേയമാണ്. ഭരണവിധേയമായി ജനാധിപത്യ രീതിയില്‍ മൂന്നുതവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോദിക്ക് അയിത്തം കല്പ്പിക്കുന്നവര് രാജ്യദ്രോഹ തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന മദനിയുമായി വേദി പങ്കിടുകയും പിന്തുണ നല്‍കുകയും നിയമസഭയില്‍ പ്രമേയം പാസ്സാക്കുകയും മുഖ്യമന്ത്രിക്ക് കത്തയക്കുകയും ജയിലില്‍ പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ‘മഹാത്മാമദനി’ എന്ന് വാഴ്ത്തിയവരാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നരേന്ദ്രമോദിയുമായി ഒട്ടേറെ വേദികള്‍ പങ്കിട്ടുണ്ട്. അടുത്തിടെ കൊച്ചിയില്‍ നടന്ന പ്രവാസി സംഗമത്തില്‍ മോദിയെ പങ്കെടുപ്പിക്കാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി കഠിന പ്രയത്നം ചെയ്തിരുന്നു. ഇത് നടക്കാതെ വന്നപ്പോള്‍ അഹമ്മദാബാദില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ മോദിയുടെ പ്രസംഗം കേള്‍പ്പിക്കയായിരുന്നു. കഴിഞ്ഞവര്‍ഷം ജയ്പ്പൂരില്‍ പ്രവാസി സമ്മേളനത്തില്‍ വയലാര്‍ രവിയാണ് അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ടുപോയിരുന്നത്. കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രിമാരുടെ സമ്മേളന സമയത്ത് മോദിയെ കെട്ടിപ്പിടിക്കുവാനും ഫോട്ടോയില്‍ നില്ക്കുവാനും എ.കെ.ആന്റണി, വയലാര്‍ രവി, ഗുലാംനബി ആസാദ്, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് ഒരു മടിയുമുണ്ടായില്ല.
പത്തുവര്‍ഷം മുമ്പ് ഗുജറാത്തില്‍ നടന്ന ഗോധ്ര തീവണ്ടിയില്‍ 59 തീര്‍ത്ഥാടകരെ ചുട്ടുകൊന്ന സംഭവത്തിന്റെ അമര്‍ഷത്തില്‍ നടന്ന കലാപത്തില്‍ മോദിക്ക് ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. എന്നാല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ദല്‍ഹിയില്‍ 5000 ത്തോളം സിഖുകാരെ തിരഞ്ഞുപിടിച്ച് വംശഹത്യ നടത്തുകയുണ്ടായി. ഗുജറാത്തില്‍ പിന്നീട് നടന്ന പോലീസ് വെടിവെപ്പില്‍ കൂടുതല്‍ മരിച്ചത് ഹിന്ദുക്കളായിരുന്നു. തുടര്‍ന്ന് കേസിലുള്‍പ്പെട്ട മോദി മന്ത്രിസഭയിലെ അംഗംപോലും ശിക്ഷിക്കപ്പെട്ടു. എന്നാല്‍ സിഖുകാരെ കൊന്നൊടുക്കിയ രാജീവ് ഗാന്ധിയുടെ സഹപ്രവര്‍ത്തകര്‍ ഇപ്പോഴും ദല്‍ഹിയില്‍ വിലസി നടക്കുകയാണ്.
മഹാത്മാഗാന്ധിയുടെ ജന്മഭൂമിയായ ഗുജറാത്ത് ചരിത്രത്തില്‍ വര്‍ഗീയ കലാപ ഭൂമിയാണ്. മുഗള്‍ഭരണകാലത്തെ മുസ്ലീം ആക്രമണത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ ഭാഗമായാവണം ഈ സ്പര്‍ദ്ധ നിലനിന്നുവന്നത്. സിഖ് കാരെ കൊന്നൊടുക്കിയതിന് രാജീവ് ഗാന്ധി നല്കിയ നീതീകരണം ഇങ്ങനെയായിരുന്നുവല്ലൊ. “വന്‍ മരങ്ങള്‍ വീഴുമ്പോള്‍….” ഇത്രയും ഭീകരമായ സിഖ് കലാപത്തില്‍ പങ്കുള്ള രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ശിവഗിരിയില്‍ വരികയുണ്ടായി. അപ്പോള്‍ മോദിക്ക് മാത്രം എന്താണീ അയിത്തം.
ശിവഗിരി മഠത്തിന്റെ ക്ഷണം മൂന്നുവട്ടം നിരസിച്ച പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ഗാന്ധി. കഴിഞ്ഞ ആഴ്ച മലപ്പുറത്ത് ചെറിയ ഒരു സമ്മേളനത്തില്‍ വരുവാന്‍ അദ്ദേഹത്തിന് സമയമുണ്ടായി. നരേന്ദ്രമോദിയൊ അതല്ല അയിത്തം കല്‍പ്പിക്കുന്ന ബിജെപി നേതാക്കളാരെങ്കിലും പ്രധാനമന്ത്രിയായാല്‍ ഈ നേതാക്കളൊന്നും പ്രധാനമന്ത്രിയെ മുഖം കാണിക്കാന്‍ പോകാതിരിക്കുമൊ. മോദിയോടുള്ള പല പ്രമാണിമാരുടെയും അസംതൃപ്തി; അസൂയ മാത്രമല്ല അദ്ദേഹം ഒരു പിന്നോക്കക്കാരനായതിനാലാണെന്നുകൂടി വിലയിരുത്തേണ്ടിവരും. മോദി ഭരിക്കുമ്പോഴും രാജീവ് ഗാന്ധി ഭരിക്കുമ്പോഴും എ.കെ.ആന്റണി ഭരിക്കുമ്പോഴും രാഷ്ട്രീയ സാമുദായിക ഭീകരതകള്‍ അവരുടെ ഭരണകാലത്ത് നടന്നിരിക്കും. അതില്‍ മോദിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ക്രൂരത തന്നെയാണ്.
ദേശീയ മാധ്യമങ്ങള്‍ നരേന്ദ്രമോദിയെ ‘ ന മോ’ എന്നാണ് വിശേഷിപ്പിക്കുന്നത്. തലവാചക സൗകര്യത്തിനായി ഈ ചുരുക്കപ്പേരുകള്‍ നല്കുമ്പോള് പ്രാര്‍ത്ഥനാ സൂചകമായി നമോ എന്ന ആദരവ് ജനഹൃദയങ്ങളില്‍ പ്രസരിക്കുകയാണ്.
മോദിയുടെ ഈ ശിവഗിരി തീര്‍ത്ഥാടനം ഭാവി പ്രധാനമന്ത്രിയിലേക്കുള്ള പ്രഥമ കാല്‍വെപ്പായി മാറട്ടെ!
ഭാഗ്യശീലന്‍ ചാലാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: