ന്യൂദല്‍ഹി: അഫ്സല് ഗുരുവിനെയും തൂക്കിക്കൊന്നതിന് പകരം ചോദിക്കാനാണ് പാക്കിസ്ഥാന് ജയിലില്‍ കഴിയുന്ന ഇന്ത്യന്തടവുകാരന് സരബ്ജിത്തിനെ വധിക്കാന്‍ ശ്രമിച്ചതെന്ന് ബിജെപി. സരബ്ജിത്തിന് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ കാണിച്ച അലംഭാവത്തിന്റെ തെളിവാണ് ആക്രമണമെന്നും ഇന്ത്യയുടെ വിദേശനയത്തിന്റെ പരാജയമാണിതെന്നും ബിജെപി മുതിര്‍ന്ന നേതാവ് രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. ജയിലില്‍ സരബ്ജിത്തിനെതിരെ ഇത്രയും ക്രൂരമായ ആക്രമണം നടന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സരബ്ജിത്തിനെ ആക്രമിച്ചതിന് പിന്നില്‍ പാക് താലിബാനോ ലഷ്ക്കറെ തോയിബയോ ആകാമെന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
കസബിനെയും അഫ്സല് ഗുരുവിനെയും തൂക്കിലേറ്റിയതിന്റെ പകരം വീട്ടിയതാണെന്ന് അക്രമികള്‍തന്നെ സമ്മതിച്ചിട്ടുമുണ്ട്. ആക്രമണം നടത്തിയവര്‍ ലഷ്ക്കറെ തോയ്ബയുടെയോ പാക് താലിബാന്റെയോ പ്രവര്ത്തകരാകാമെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.
സരബിനെതിരെ നടന്ന വധശ്രമത്തില്‍ രാജ്യത്തിലാകമാനം പ്രതിഷേധമുയരുകയാണ്. പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന് ആക്രമണത്തെ അപലപിച്ചു. സരബിനെ വധിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊതുവേയുയരുന്ന സംശയം.
അതേസമയം, സരബ്ജിത്തിനെതിരെ നടന്ന ആക്രമണം ഇന്ത്യ പാക്കിസ്ഥാന് ബന്ധത്തെ ബാധിച്ചേക്കുമെന്ന് പാക്കിസ്ഥാനിലെ പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതുവേ ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കെ പുതിയപ്രശ്നം ബന്ധത്തെ കൂടുതല്‍ ഗൗരവമായി ബാധിച്ചേക്കുമെന്ന് പാക് പത്രമായ ഡെയ്ലി ടൈമിന്റെ എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു.
പാക് ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കാണ് പാര്‍പ്പിക്കുന്നത്. അതുകൊണ്ടുതന്നെ സഹതടവുകാര്‍ സരബിനെ ഇത്ര മാരകമായി ആക്രമിക്കാനള്ള സാധ്യത കുറവാണ്. എന്നാല്‍ ഇഷ്ടികയും ഇരുമ്പുവടിയും ഉപയോഗിച്ച് ഇത്രയും ക്രൂരമായ ആക്രമണം നടത്തണമെങ്കില്‍ തടവുകാര്‍ക്ക് അത്രയും സ്വാതന്ത്ര്യം ജയിലില്‍ ലഭിക്കുന്നുണ്ടെന്ന് വേണം കരുതാന്‍.
ഇത് ജയിലില്‍ സരബ്ജിത്തിന് ലഭിച്ചിരുന്ന സുരക്ഷാസംവിധാനങ്ങള്‍ എത്രത്തോളമെന്ന ചോദ്യമുയര്ത്തുന്നതാണെന്നും എഡിറ്റോറിയല്‍ പറയുന്നു. ഇരുരാജ്യങ്ങള്‍ക്കും തടവുകാരോടുള്ള പെരുമാറ്റത്തില്‍ നല്ല ചരിത്രമല്ല പറയാനുള്ളതെന്നും പത്രം കുറ്റപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: