ന്യൂദല്‍ഹി: ഇന്ത്യയുടെ ശക്തമായ താക്കീത് വക വയ്ക്കാതെ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ കയ്യേറ്റങ്ങള്‍ നടത്തുന്നതായി തെളിയുന്നു. രണ്ടാഴ്ച മുമ്പ് ലഡാക്കില്‍ നുഴഞ്ഞുകയറ്റം നടത്തിയ ചൈനീസ് സൈന്യത്തിന്റെ നടപടി ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് പുതിയ കയ്യേറ്റം. ദലൗത്ത് ബെഗ് ഓള്‍ഡി സെക്ടറില്‍ ചൈനീസ് സൈന്യം പുതിയ ടെന്റ് സ്ഥാപിച്ചു. ഇന്ത്യന്‍ മണ്ണില്‍ ചൈനീസ് സൈന്യം സ്ഥാപിക്കുന്ന അഞ്ചാമത്ത ടെന്റാണിത്. ക്യാമ്പിന് പുറത്തായി നിങ്ങള്‍ ഇപ്പോള്‍ ചൈനീസ് അതിര്‍ത്തിയിലാണെന്ന ബാനറും സ്ഥാപിച്ചിട്ടുണ്ട്. ഇംഗ്ലീഷിലാണ് ബാനര്‍. പ്രദേശത്ത് പരിശീലനം ലഭിച്ച നായകളുമായി സൈനികര്‍ ജാഗ്രത പുലര്‍ത്തുകയാണ്. ലഡാക്കിന് 70 കിലോമീറ്റര്‍ തെക്കുമാറി ബട്സിലാണ് പുതിയ കയ്യേറ്റം.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടത്തിയ മൂന്ന് ഫ്ലാഗ് മീറ്റിങ്ങുകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യന്‍ മണ്ണില്‍ ചൈനീസ് സൈന്യം പുതിയ ടെന്റ് ഉയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പോലീസിന്റെ ശക്തമായ പട്രോളിംഗാണ് കൂടുതല്‍ ഉള്ളിലേക്ക് കടക്കുന്നതില്‍ നിന്ന് സൈന്യത്തെ പിന്തിരിപ്പിക്കുന്നത്. അതിര്‍ത്തി രേഖയില്‍ നിന്ന് 18 കിലോമീറ്റര്‍ ഉള്ളിലാണ് പുതിയ ടെന്റ്. ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങള്‍ക്ക് കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രില്‍ 15നാണ് നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. തുടര്‍ന്ന് തങ്ങളുടെ ദ്രുതകര്‍മ്മസേനയുടെ സഹായത്തോടെ ചൈനീസ് സൈന്യത്തിന്റെ കടന്നു കയറ്റം തടയുകയും രഖി നള്ള മേഖലയില്‍ നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു. ഐടിബിപി സമയോചിതമായി പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.
ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറിയ ചൈനീസ് സൈന്യം ടെന്റുകള്‍ സ്ഥാപിച്ചത് വിവാദമായതിനെത്തുടര്‍ന്ന് സൈനിക മേധാവികള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതിനിടെ ചൈന വ്യോമാതിര്‍ത്തി കൂടി ലംഘിക്കുകയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് 19 കിലോമീറ്റര്‍ ഉള്ളിലാണ് ടെന്റുകള്‍ സ്ഥാപിച്ചത്. ഇക്കാര്യം ഭാരത സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിട്ടുമുണ്ട്. പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും കഴിയുമെന്നാണ് ചെനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിംഗ് പറഞ്ഞത്. ലഡാക്കിലെ ചെനീസ് കടന്നുകയറ്റത്തിന് സമാധാനപരമായ പരിഹാരം കാണാന്‍ വിവിധ തലങ്ങില്‍ കൂടിയാലോചനകള്‍ നടക്കുകയാണെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ മണ്ണില്‍ ചൈന അഞ്ചാമത്തെ ടെന്റും സ്ഥാപിച്ചെന്ന വാര്‍ത്ത പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: