ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതി അന്വേഷിച്ച സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ട് നടത്തിയ തിരുത്തലുകളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ സിബിഐ ഇന്നലെ സുപ്രീംകോടതിയില്‍ നേരിട്ട് സമര്‍പ്പിച്ചു.
കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ച കേസിലെ അഴിമതി സംബന്ധിച്ച് സിബിഐയുടെ യഥാര്‍ത്ഥ അന്വേഷണ റിപ്പോര്‍ട്ടും സുപ്രീംകോടതിയില്‍ സിബിഐ നല്‍കിയിട്ടുണ്ട്. മുദ്രവെച്ച കവറില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിലെ പല പ്രമുഖരുടേയും അഴിമതിയിലെ പങ്കു വെളിച്ചത്തുകൊണ്ടുവരുന്നതാണ്. ഇതിനു പുറമേ നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടു തിരുത്തലുകള്‍ വരുത്തിയ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടും തമ്മില്‍ 20ശതമാനത്തോളം വ്യത്യാസമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അഴിമതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ പങ്കിനെപ്പറ്റിയുള്ള പരാമര്‍ശങ്ങളാണ് സര്‍ക്കാര്‍ ഇടപെട്ട് തിരുത്തിയിരിക്കുന്നത്. രണ്ടു റിപ്പോര്‍ട്ടുകളും സുപ്രീംകോടതിയുടെ പക്കലെത്തിയതിനാല് റിപ്പോര്‍ട്ടിലെ വ്യാകരണപിശകുകളാണ് തിരുത്തിയതെന്ന കേന്ദ്രത്തിന്റെ വാദവും പൊളിഞ്ഞുവീഴും.
സിബിഐ റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് രാവിലെ പരിഗണിക്കുമ്പോള്‍ നിയമമന്ത്രിയുടെ രാജിയെന്ന വഴിമാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. സിബിഐ റിപ്പോര്‍ട്ട് തിരുത്തിയതിനു പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്കുസംബന്ധിച്ച് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ പ്രധാനമന്ത്രിയുടെ രാജിയാവശ്യത്തില്‍ ഉറച്ചു നില്ക്കുന്ന പ്രതിപക്ഷ കക്ഷികള്‍ക്ക് ശക്തി പകരുമെന്നുറപ്പാണ്.
സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സുപ്രീംകോടതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും അന്വേഷണത്തില്‍ നേരിട്ട് ഇടപെട്ടിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു. നിയമമന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് അവരെ കാണിച്ചതെന്നാണ് സിബിഎ ഡയറക്ടര്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. നിയമമന്ത്രിയെക്കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയും കല്‍ക്കരി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അന്വേഷണ റിപ്പോര്‍ട്ട് കണ്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ എന്ന് സിബിഐ ഡയറക്ടര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നില്ല. ഇന്നലെ ഇതുസംബന്ധിച്ചും സിബിഐ കോടതിക്കു വ്യക്തത നല്‍കിയതോടെ ഇതിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി കേസ് ഇന്ന് പരിഗണിക്കുമ്പോള്‍ നടത്തുന്ന പരാമര്‍ശങ്ങളോട് മുഖം തിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കില്ല.
ധനബില്ലു പാസാക്കി ഇന്നുതന്നെ പാര്‍ലമെന്റ് പിരിയാനുള്ള സാധ്യതകളും കൂടുതല്‍ സജീവമായിട്ടുണ്ട്. കല്‍ക്കരി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടേയും നിയമമന്ത്രിയുടേയും രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ നിന്നും പ്രതിപക്ഷം പിന്തിരിയാന് തയ്യാറല്ലെന്ന് വ്യക്തമായതോടെ സഭയുമായി മുന്നോട്ടു പോകാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇതിനു പുറമേ സുപ്രീംകോടതി പരാമര്‍ശം കൂടി വന്നാല്‍ ബജറ്റ് പോലും പാസാക്കാനാവാത്ത നില വരും. അതുകൊണ്ടാണ് പ്രതിപക്ഷവുമായി ധാരണയിലെത്തി ഇന്നു രാവിലെ തന്നെ ധനബില്ലുപാസാക്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: