ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഭരണതലത്തില്‍ വിശ്വാസ ചോര്‍ച്ചയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട സി.ബി.ഐ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കണ്ടു എന്ന വിവരം എന്തുകൊണ്ട് കോടതിയെ അറിയിച്ചില്ലെന്ന് സുപ്രീംകോടതി ചോദിച്ചു.
എ.ജിയ്ക്കെതിരെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകള്‍ക്ക് കോട്ടം സംഭവിച്ചതായും കോടതി കുറ്റപ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ട് നിയമ മന്ത്രി പരിശോധിച്ചുവെന്ന് കാണിച്ച് സിബിഐ സമര്‍പ്പിച്ച സത്യവാങ്ങ് മൂലം പരിഗണിച്ചാണ് കോടതിയുടെ വിമര്‍ശനം.
ജസ്റ്റിസ് ആര്.എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് സത്യവാങ്മൂലം പരിഗണിച്ചത്. രാഷ്ട്രീയ യജമാനന്മാരില്നിന്ന് ആജ്ഞകള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കേണ്ട ഏജന്‍സിയല്ല സി.ബി.ഐ എന്നു പറഞ്ഞ സുപ്രീം കോടതി സിബിഐയുടെ മേധാവികള്‍ ആരാണെന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
സി.ബി.ഐയെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയായി നിലനിര്‍ത്തണം. സിബിഐയെ രാഷ്ട്രീയ സ്വാധീനത്തില്‍നിന്ന് മോചിപ്പിക്കുകയാണ് ആദ്യ ലക്ഷ്യമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സി.ബി.ഐയെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് കോടതിയുടെ നിരീക്ഷണം. പ്രധാനമന്ത്രിയുടെയും നിയമമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കാനാണ് സാധ്യത.
കല്‍ക്കരിപ്പാടം ക്രമക്കേട് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ കേന്ദ്ര നിയമമന്ത്രി അശ്വനികുമാറും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടു വരുത്തിയ തിരുത്തലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സി.ബി.ഐ സുപ്രീംകോടതിയില്‍ ഇന്നലെയാണ് സമര്‍പ്പിച്ചത്. തിരുത്തല്‍ വരുത്തിയതിനു മുമ്പും അതിനു ശേഷവുമുള്ള റിപ്പോര്‍ട്ടുകളാണു മുദ്രവച്ച കവറില്‍ സി.ബി.ഐ സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: