ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കേന്ദ്ര സര്‍ക്കാര്‍ വിശ്വാസ വഞ്ചന കാട്ടിയെന്ന സുപ്രീംകോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സിബിഐയുടെ ചുമതല വഹിക്കുന്നതു പ്രധാനമന്ത്രിയാണ്. ധാര്‍മിക ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കണമെന്നും വക്താക്കളായ രവിശങ്കര്‍ പ്രസാദ്, രാജീവ് പ്രതാപ് റൂഡി എന്നിവര്‍ പറഞ്ഞു.
പ്രധാനമന്ത്രി മന്മോഹന് സിങും നിയമമന്ത്രി അശ്വിനികുമാറും രാജിവയ്ക്കണമെന്ന് ബി.ജെ.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണിതെന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ലോക്സഭയില്‍ പറഞ്ഞു. ഈ സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ലെന്നും അവര്‍ പറഞ്ഞു.
ഏതൊരു സഭാ സമ്മേളനത്തിനു തൊട്ടു മുന്‍പും ഈ സര്‍ക്കാരിനെതിരേ അഴിമതി ആരോപണം പുറത്തുവരാറുണ്ട്. ഇത്തരം ആരോപണങ്ങള്‍ അന്വേഷിച്ചു കുറ്റവാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. അതിനു പകരം ആരോപണ വിധേയരായവരെ സംരക്ഷിക്കുന്ന ശ്രമങ്ങളാണു നടത്തുന്നതെന്നും സുഷമ ചൂണ്ടിക്കാട്ടി.
സഭയുമായി സഹകരിക്കാനോ ഉയര്‍ന്നു വരുന്ന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്താനോ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്നു ഭരണപക്ഷം കുറ്റപ്പെടുത്തുന്നു. ഇതാണു കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ രീതി. സ്വതന്ത്ര്യ ഭാരതത്തില്‍ ഇത്രയും അഴിമതി ആരോപണം നേരിട്ട സര്‍ക്കാര്‍ വേറെ ഉണ്ടാകില്ലെന്നു സുഷമ പറഞ്ഞു.
ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ മാത്രമാണു ധനവിനിയോഗ ബില്‍ അടക്കമുള്ള ബില്ലുകള്‍ പാസാക്കാന്‍ ബി.ജെ.പി സഹകരിക്കുന്നത്. അതു സ്പീക്കര്‍ മീര കുമാര്‍ ആവശ്യപ്പെട്ട പ്രകാരമാണ്. എന്നാല്‍ സര്‍ക്കാരിനെ അനുകൂലിച്ചു വോട്ട് ചെയ്യില്ല. സഭയില്‍ നിന്നു ബിജെപി ഇറങ്ങിപ്പോവുകയാണെന്നും സുഷമ സ്വരാജ് വ്യക്തമാക്കി..
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. ബഹളത്തെ തുടര്‍ന്ന് ആദ്യം പന്ത്രണ്ട് മണി വരെ സഭാ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. പന്ത്രണ്ട് മണിക്ക് സഭ സമ്മേളിച്ചപ്പോഴും പ്രതിപക്ഷ ബഹളം തുടരുകയായിരുന്നു. ഇതോടെ രാജ്യസഭ ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ നിര്‍ത്തിവച്ചു. അതേസമയം ലോക്സഭയില്‍ ധനവിനിയോഗ ബില്ലും റെയില്‍വേ ധാനഭ്യര്ഥനയും സഭയുടെ മേശപ്പുറത്തുവച്ചു.
കല്‍ക്കരിപ്പാടം അഴിമതിയില്‍ കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതിയുടെ രൂക്ഷമായാണ് വിമര്‍ശിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസ വഞ്ചന കാട്ടിയെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച സിബിഐയുടെ സത്യവാങ്മൂലം പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: