ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരുമായും പാര്‍ലമെന്റുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചതായി മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി. സ്വതന്ത്രഭാരതം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പറഞ്ഞു.
നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ അഴിമതി മറച്ചു വയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. അന്വേഷണ ഏജന്‍സികളെ സ്വാധീനിക്കുന്നതോടൊപ്പം തന്നെ പാര്‍ലമെന്റിനേയും കോണ്‍ഗ്രസ് ഏകപക്ഷീയമായി ഉപയോഗിക്കുകയാണ്. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കാതിരുന്ന സ്പീക്കര്‍ മീരാകുമാറിന്റെ നടപടി തെളിയിക്കുന്നത് ഇതാണെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. പാര്‍ലമെന്റ് നടപടികളുമായി ബിജെപി ഇനി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പാര്‍ലമെന്ററി കാര്യമന്ത്രിയുമായും സ്പീക്കറുമായും ഇനി യാതൊരു ചര്‍ച്ചയ്ക്കും ബിജെപി തയ്യാറല്ലെന്നും സുഷമാ സ്വരാജ് ബിജെപി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
എന്നാല്‍ പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ സഭയിലെത്തിയ സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചതനുസരിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെയ്ക്കുകയായിരുന്നു. ഇതു നിയന്ത്രിക്കാതെ സുഷമാ സ്വരാജിനോട് പ്രസംഗം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയതാണ് വിവാദമായത്. പാര്‍ലമെന്റിനെ നിയന്ത്രിക്കുന്നത് സോണിയാ ഗാന്ധിയാണെന്ന് ബിജെപി ആരോപിച്ചു.
സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി സഭ ബഹിഷ്ക്കരിച്ച ഉടന്‍ ധനബില്ലു പരിഗണിച്ച് ചര്‍ച്ച കൂടാതെ ലോക്സഭ പാസാക്കി. ബിജെപി ഇറങ്ങിയതിനു പിന്നാലെ ബിജെഡി, ജെഡിയു, ഡിഎംകെ, ഇടതുപാര്‍ട്ടികള്‍,എഐഎഡിഎംകെ,തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും സഭ ബഹിഷ്ക്കരിച്ചു. രാജ്യസഭയും കല്‍ക്കരി അഴിമതിയിലെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കാരണം ഇന്നലെ കാര്യപരിപാടികളിലേക്കു കടക്കാതെ പിരിഞ്ഞു.
രാജ്യസഭയില്‍ അധ്യക്ഷന്‍ ഹമീദ് അന്‍സാരി എത്തിയപ്പോള്‍ത്തന്നെ ബി.ജെ.പി. അംഗങ്ങള്‍ പ്രതിഷധം ആരംഭിച്ചു.ലഡാക്കിലെ ചൈനീസ് അധിനിവേശത്തില്‍ പ്രതിഷേധിച്ച് എസ്.പി. അംഗങ്ങളും നടുത്തളത്തില്‍ ഇറങ്ങിയതോടെ ബഹളം അനിയന്ത്രിയമായി. ചോദ്യോത്തരവേളയില്‍ പങ്കെടുക്കാന്‍ ചെയര്മാന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് സഭാ നടപടികള്‍ ഉച്ചവരെ നിര്‍ത്തിവയ്ക്കാന്‍ ചെയര്മാന് തീരുമാനിച്ചു. ഉച്ചയ്ക്കുശേഷം രണ്ടിന് വീണ്ടും സഭ ചേര്‍ന്നപ്പോഴും പ്രതിഷേധം ശക്തമായി തുടര്‍ന്നതോടെ സഭ പിരിയുകയായിരുന്നു. കല്‍ക്കരി ഇടപാടില്‍ സുപ്രീംകോടതി നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അര്‍ഹിക്കുന്നതാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്ലി പ്രതികരിച്ചു.
ഇന്ന് അവധിയായതിനാല്‍ ഇനി നാളെയാണ് സഭ സമ്മേളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: