ന്യൂദല്‍ഹി: ചൈനീസ് സന്ദര്‍ശനം റദ്ദാക്കില്ലെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്. ലഡാക്കില്‍ അതിക്രമിച്ചുകയറിയ ചൈനീസ് സൈന്യം പിന്‍വാങ്ങാതെ ഖുര്‍ഷിദ് ആ രാജ്യത്തേക്ക് പോകരുതെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
ഖുര്‍ഷിദിന്റെ ചൈനീസ് യാത്ര റദ്ദാക്കണമെന്ന് ബിജെപി പ്രധാനമന്ത്രിയോടും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ തന്റെ സന്ദര്‍ശനം റദ്ദാക്കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഖുര്‍ഷിദ് വ്യക്തമാക്കി. സന്ദര്‍ശനത്തിന് ഇനിയും ഒരാഴ്ച ബാക്കിയുണ്ടെന്നും രാഷ്ട്രീയത്തില്‍ ഇത് വലിയ ഒരു കാലയളവാണെന്നും ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യ സമാധാനപരമായ പരിഹാരത്തിനായി ശ്രമിക്കുമ്പോഴും ചൈന പ്രകോപനം തുടരുകയാണ്. ലഡാക്ക് മേഖലയില്‍ കയ്യേറിയ സ്ഥലത്ത് അഞ്ചാമത് ടെന്റുയര്‍ത്തി ഈ മേഖല ചൈനയുടെ ഭാഗമെന്നെഴുതിയ ബാനറും സൈനികര്‍ സ്ഥാപിച്ചിട്ടുണ്ട്. ചൈനയുടെ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധമറിയിച്ചു.
കയ്യേറ്റം നടത്തിയ മേഖലയില്‍ ചൈന വന്‍സന്നാഹങ്ങളോടെയാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. പര്‍വ്വതമേഖലകളില്‍ പ്രത്യേക പരിശീലനം നല്കിയ നായകളുമായി ആയുധധാരികളായ സൈനികര്‍ കാവല്‍ നില്‍ക്കുകയാണ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രതിരോധമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാനുള്ള പുറപ്പാടിലാണ് ചൈനീസ് സൈന്യമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: