ന്യൂദല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ.വഹന്‍വതി തന്നെ ബലിയാടാക്കിയെന്ന് ആരോപിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവല്‍ രാജിവെച്ചു. കേന്ദ്രനിയമമന്ത്രി അശ്വിനികുമാറിന് രാജിക്കത്തു കൈമാറിയ ഹരിന്‍ പി. റാവല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട സിബിഐയുടെ സുപ്രധാനമായ കേസുകളില്‍ അറ്റോര്‍ണി ജനറല്‍ അന്യായമായി ഇടപെട്ടിരുന്നതായി ചൂണ്ടിക്കാട്ടി.
കല്‍ക്കരി അഴിമതി ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിലെ ഉന്നതങ്ങളിലെ ആദ്യ രാജിയാണ് ഹരേന്‍ പി. റാവലിന്റേത്. സുപ്രീംകോടതി ഇന്നലെ നടത്തിയ അതിരൂക്ഷമായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവയ്ക്കുകയല്ലാതെ ഹരേണ്‍ റാവത്തിന് മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് കോടതിയില്‍ അസത്യപ്രസ്താവന നടത്തിയത് വെളിച്ചത്തായതോടെ തന്നെ ബലിയാടാക്കിയെന്ന് വിലപിക്കുകയായിരുന്നു റാവല്‍. കേന്ദ്രസര്‍ക്കാരും അറ്റോര്‍ണി ജനറലും കയ്യൊഴിഞ്ഞതോടെ കോടതിയുടെ പഴി മുഴുവന്‍ കേള്‍ക്കേണ്ടിവന്നത് ഹരേണിനാണ്. ഇതിനിടെ സിബിഐ ഡയറക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും രാജിക്കു കാരണമായി. ഹരിന്‍ റാവല്‍ പറഞ്ഞതെല്ലാം കള്ളമായിരുന്നെന്ന് സത്യവാങ്മൂലം വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് 12ന് സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ സിബിഐയുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സര്‍ക്കാരിലെ ആരും കണ്ടിട്ടില്ലെന്ന് ഹരിന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സിബിഐ ഡയറക്ടര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ ഹരിന്‍ റാവലും വഹന്‍വതിയും തമ്മില്‍ വഴക്കുണ്ടായെന്നും വാര്‍ത്തകളുണ്ട്. അന്വേഷണത്തില്‍ ഇടപെട്ട നിയമമന്ത്രിയും സിബിഐ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ ഇന്നലെ ഹരിന്‍ അറ്റോര്‍ണി ജനറലിന് അയച്ച കത്തില്‍ വെളിപ്പെടുത്തിയിരുന്നു. അറ്റോര്‍ണി ജനറലും താനും യോഗങ്ങളില്‍ പങ്കെടുത്തതായും ഹരിന്‍ നല്കിയ കത്തില്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: