ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തി. മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍കുമാറിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കോടതി കൊലപാതകക്കുറ്റം ചുമത്തി. ഇവരുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മഹേണ്ടര്‍ യാദവ്, മുന്‍ ദല്‍ഹി കൗണ്‍സിലര്‍ ബല്‍വാന്‍ ഖോക്കര്‍, കിഷന് ഖോക്കര്‍,ഗിര്‍ധാരി ലാല്‍, ക്യാപ്റ്റന്‍ ഭഗ്മല്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. 1984 നവംബര്‍ ഒന്നിന് ദല്‍ഹിയിലെ രാജ് നഗറിലെ സിഖ് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് സജ്ജന്കുമാറിനെയുള്പ്പെടെയുള്ള നേതാക്കളെ പ്രതി ചേര്‍ത്തത്. ഭര്‍ത്താവും ഇളയ മകനും മൂന്നു സഹോദരങ്ങളും നഷ്ടപ്പെട്ട ജഗദീഷ് കൗറായിരുന്നു പരാതിക്കാരി.
സാക്ഷികളില്‍ പലരും കൂറുമാറിയതിന്റെ അടിസ്ഥാനത്തിലാണ് സജ്ജന്‍കുമാറിനെ കേസില്‍ വെറുതെ വിട്ടത്. ജില്ലാ സെഷന്‍സ് ജഡ്ജ് ജെ.ആര്. ആര്യനാണ് വിധി പ്രഖ്യാപിച്ചത്. കോടതി വിധി അംഗീകരിക്കില്ലെന്നും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും സജ്ജന്‍കുമാറിനെ വെറുതെവിട്ട വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി ജഗദീഷ് കൗര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കലാപത്തിനു നേതൃത്വം നല്കിയ സജ്ജന്‍ കുമാറിനെ കേസില്‍ വെറുതെ വിട്ടതറിഞ്ഞ് കോടതി വളപ്പില്‍ വന്‍പ്രതിഷേധമാണുണ്ടായത്. വിധി പ്രസ്താവിച്ച ജഡ്ജിക്കു നേരെ ജനക്കൂട്ടത്തില്‍നിന്നും ചെരുപ്പേറും ഉണ്ടായി. വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് കോടതി നടപടിക്രമങ്ങള്‍ നടന്നത്. വിധിക്കുശേഷം കോടതിക്കു പുറത്ത് സിഖ് സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായതോടെ പ്രദേശത്ത് ദ്രുതകര്‍മ സേനയെ വിന്യസിച്ചു.
സിഖുകാരെ കൂട്ടക്കൊല ചെയ്ത മൂന്ന് സംഭവങ്ങളിലാണ് സജ്ജന്കുമാരിന്റെ പങ്കു കണ്ടെത്തി പ്രതിപ്പട്ടികയില്‍ പെടുത്തിയത്. ഒരു കേസില്‍ മാത്രമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലര്ക്കെതിരെയും സിബിഐ അന്വേഷണം വേണമെന്ന് ദല്‍ഹി കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു.
സജ്ജന്‍കുമാറിനെ വെറുതെ വിട്ട നടപടിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുമെന്ന് ബിജെപി നേതാവ് സുഷമാ സ്വരാജ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: