തലശ്ശേരി: ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് അനുഭവിക്കണം.
സിപിഎം പ്രവര്‍ത്തകനായ മേനപ്രത്തെ തയ്യുള്ളതില്‍ താഴെ കുനിയില്‍ ടി.ടി. പവിത്രനെയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് വി.ഷര്‍സി ശിക്ഷിച്ചത്. നേരത്തെ ഈ കേസിലെ മറ്റുപ്രതികളായ അരയാക്കണ്ടി സുകുമാരന്‍, മെയിലാട്ടില് സുരേന്ദ്രന്, കൈതയുള്ള പറമ്പത്ത് പ്രേമന്, കുഞ്ഞിപ്പറമ്പത്ത് പുരുഷോത്തമന് എന്നിവരെ ജില്ലാകോടതി വധശിക്ഷക്ക് വിധിച്ചിരുന്നെങ്കിലും അപ്പീലിന്മേല് കോടതി ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു.
അന്ന് നടന്ന വിചാരണ സമയത്ത് കോടതിയില്‍ ഹാജാരാവാതെ ഒളിവില്‍പോയ രണ്ടാം പ്രതിയായ പവിത്രനെയാണ് ഇന്നലെ കോടതി ശിക്ഷിച്ചത്. 1996 മെയ് 25 ന് വൈകുന്നേരം 4.45 നാണ് പന്ന്യന്നൂരില്‍ സിപിഎം ക്രിമിനല്‍ സംഘം മോട്ടോര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ചന്ദ്രനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. കേസ് നേരത്തെ വിചാരണ നടന്നപ്പോള്‍ ചന്ദ്രന്റെ പിതാവ് കണ്ടോത്ത് ഗോവിന്ദനായിരുന്നു കേസിലെ ഒന്നാം സാക്ഷി. ഗോവിന്ദന് മരണപ്പെട്ടതിനാല്‍ രണ്ടാംപ്രതിയായ താഴെക്കുന്നില്‍ പവിത്രന്റെ കേസിന്റെ വിചാരണവേളയില്‍ ചന്ദ്രന്റെ ഭാര്യ അരുന്ധതി, സഹോദരി സാവിത്രി, കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 49 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. പ്രൊസിക്യൂഷനുവേണ്ടി അഡീഷണല്‍ ഡിസ്ട്രിക് ഗവ.പ്ലീഡര്‍ എം.ജെ. ജോണ്സണ് ഹാജരായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: