ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ അന്വേഷണത്തില്‍ ഇടപെട്ട് റിപ്പോര്‍ട്ട് തിരുത്തിയ സര്‍ക്കാരിന്റെ നടപടി വിശ്വാസ്യത ഇല്ലാതാക്കിയെന്നും സിബിഐയെ രാഷ്ട്രീയ യജമാനന്മാരില് നിന്ന് മോചിപ്പിച്ച് സ്വതന്ത്ര ഏജന്‍സിയാക്കണമെന്നും ജസ്റ്റിസ് ആര്.എം. ലോധ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ തകര്‍ക്കുന്ന വിശ്വാസ വഞ്ചനയാണ് സിബിഐ കാണിച്ചതെന്ന് കല്‍ക്കരി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തിരുത്തിയെന്ന സിബിഐ സത്യവാങ്മൂലം പരിഗണിച്ച സുപ്രീംകോടതി നിരീക്ഷിച്ചു. ഭരണതലത്തില്‍ വിശ്വാസ ചോര്‍ച്ച സംഭവിക്കുകയാണ്. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനോട് വെളിപ്പെടുത്തിയത് നടപടിക്രമങ്ങളുടെ അട്ടിമറിയാണ്.
സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ സത്യവാങ്മൂലത്തിലെ വസ്തുതകള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. നിയമ വ്യവസ്ഥയുടെ അടിത്തറ ഇളക്കുന്ന രീതിയിലാണ് സിബിഐ പ്രവര്‍ത്തിച്ചത്. സിബിഐയുടെ അധികാരകേന്ദ്രങ്ങള്‍ തന്നെ ഇത്തരത്തില്‍ അന്വേഷണ ഏജന്‍സിയില്‍ സ്വാധീനം ചെലുത്തിയത് ശരിയല്ല. അന്വേഷണം സ്വതന്ത്രമായിരിക്കണം. നിഷ്പക്ഷ അന്വേഷണ ഏജന്‍സിയായി സിബിഐ മാറുകയാണ് വേണ്ടത്. രാഷ്ട്രീയ?ഭരണനേതൃത്വത്തിന്റെ സ്വാധീനത്തില്‍ നിന്ന് സിബിഐയെ മോചിപ്പിക്കണം, തുടങ്ങി ശക്തമായ ഭാഷയിലാണ് സിബിഐയോട് സുപ്രീംകോടതി പ്രതികരിച്ചത്.
സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ നിയമമന്ത്രിക്ക് അധികാരമുണ്ടോ എന്നതുള്‍പ്പെടെ സിബിഐ ഉന്നതരെ പിടിച്ചുകുലുക്കിയ നിരവധി ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. മാര്‍ച്ച് എട്ടിന് കല്‍ക്കരി ഇടപാടിനെക്കുറിച്ചുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സര്‍ക്കാര്‍ തലത്തില്‍ പങ്കുവെച്ചുവെന്ന കാര്യം മറച്ചുവെച്ചത് എന്തിനായിരുന്നു, റിപ്പോര്‍ട്ട് രാഷ്ട്രീയ നേതൃത്വവുമായി പങ്കുവെച്ചിട്ടില്ലെന്ന് സിബിഐ അഭിഭാഷകന് കോടതിയെ തെറ്റിദ്ധരിപ്പിച്ചത് എന്തിനായിരുന്നു, സര്‍ക്കാര്‍ തലത്തില്‍ പങ്കുവെച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മാറ്റാരിലേക്കെങ്കിലും ചോര്‍ന്നിട്ടുണ്ടോ എന്നീ കാര്യങ്ങളില്‍ ഉത്തരം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം നല്കി.
കല്‍ക്കരി ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ഏതെങ്കിലും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ടോ എന്നതുള്‍പ്പെടെ മുഴുവന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 6ന് മുമ്പ് കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ് സിബിഐക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മെയ് 8ന് കേസ് വീണ്ടും പരിഗണിക്കും.
അന്വേഷണത്തിന്റെ ഭാഗമായി രേഖകള്‍ വിട്ടുനല്‍കാന്‍ കല്‍ക്കരി മന്ത്രാലയം തയ്യാറായില്ലെന്ന സിബിഐ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെയും കോടതി വിമര്‍ശനം ശക്തമാക്കി. അന്വേഷണത്തോട് സഹകരിക്കാത്ത സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ കണ്ടതെന്തിനാണെന്ന് കോടതി ചോദിച്ചു.
സുപ്രീംകോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ നിയമമന്ത്രി സ്ഥാനത്തു നിന്ന് അശ്വിനികുമാര്‍ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ കോടതി പരാമര്‍ശങ്ങള്‍ പഠിച്ചതിനുശേഷം മാത്രമേ ഇതുസംബന്ധിച്ച തീരുമാനം എടുക്കൂ എന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംങ്ങ് പ്രതികരിച്ചു.
അതിനിടെ കോടതി ആവശ്യപ്പെട്ടതു പ്രകാരമുള്ള വിശദാംശങ്ങള്‍ അടങ്ങിയ പുതിയ സത്യവാങ്മൂലം മെയ് 6നകം ഫയല്‍ ചെയ്യുമെന്ന് സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പ്രതികരിച്ചു. സുപ്രീംകോടതിയുടെ പരാമര്‍ശം സ്വാഗതാര്‍ഹമാണെന്നും കോടതിയും സര്‍ക്കാരും തമ്മിലുള്ള പ്രശ്നമാണ് ഇതെന്നും രഞ്ജിത് സിന്‍ഹ പറഞ്ഞു.
നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലത്തിലെയും ജോയിന്റ് സെക്രട്ടറിമാരും പരിശോധിച്ച ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു സിബിഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: