കോട്ടയം: സ്വാമി വിവേകാനന്ദനെയും ശ്രീനാരായണഗുരുദേവനെയും തള്ളിപ്പറഞ്ഞവര്‍ വൈകിയാണെങ്കിലും തെറ്റുതിരുത്താന്‍ തയ്യാറായി കാണുന്നതില്‍ സന്തോഷമുണ്ടെന്ന് കേസരി മുഖ്യപത്രാധിപരും, രാഷ്ട്രീയസ്വയംസേവകസംഘം അഖിലഭാരതീയ സഹപ്രചാര്പ്രമുഖുമായ ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികവുമായി ബന്ധപ്പെട്ട് കോട്ടയത്ത് ബിഎംഎസ്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയെ ശിവഗിരിയുമായി ബന്ധപ്പെട്ടു വിമര്‍ശിച്ചവര്‍ ഇതേ പരിപാടിയില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കപ്പെട്ട ഇഎംഎസ് നമ്പൂതിരിപ്പാട് ക്ഷണം നിരസിക്കുകയും ‘പ്രസ്തുത പരിപാടിയില്‍ പങ്കെടുത്താല്‍ ശ്രീനാരായണഗുരുദേവന്റെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് സമ്മതിക്കേണ്ടിവരുമെന്നതിനാലാണ്’ എന്ന് ചിന്തയിലൂടെ ലേഖനമെഴുതിയ കാര്യം പിണറായിയെപ്പോലുള്ളവര്‍ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കന്യകുമാരിയിലെ സ്വാമി വിവേകാനന്ദ സ്മാരക നിര്‍മ്മാണത്തിന് വേണ്ടി ധനസഹായം ചെയ്യാത്ത അന്നത്തെ ഇഎംഎസ് സര്‍ക്കാരിന്റെ പിന്‍ഗാമികളായ കമ്മ്യൂണിസ്റ്റുകാര്‍ ഇന്ന് വിവേകാനന്ദന്റെ ചിത്രപ്രദര്‍ശനം നടത്തുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടുംബസംഗമത്തില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ പി. കെ. രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. എം.എസ് കരുണാകരന്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി എന്‍.കെ മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു. സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് സ്വാഗതവും ജഗന്മയലാല് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: