മെയ് അഞ്ചിന് കര്‍ണാടകത്തില്‍ 224 മണ്ഡലങ്ങളിലായി നാലുകോടിയോളം കന്നഡിഗര്‍ തങ്ങളുടെ സമ്മദിദാനാവകാശം വിനിയോഗിക്കും. കഴിഞ്ഞകാലങ്ങളില്‍നിന്നും വ്യത്യസ്തമായി ദേശീയ അന്തര്‍ദേശീയ പ്രാധാന്യം നേടിയ ഒരു തെരഞ്ഞെടുപ്പാണിത്. ഒന്നാമത് ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാര്‍ തുടര്‍ഭരണത്തിനു അനുമതിതേടുന്നു. കോണ്‍ഗ്രസ് കഴിഞ്ഞ എട്ടുവര്‍ഷത്തോളം ഭരണത്തിന് പുറത്തുനിന്നതിന്റെ കണക്കുതീര്‍ക്കാന്‍ ശ്രമിക്കുന്നു.
രണ്ടാമത് അടുത്തുതന്നെ മധ്യപ്രദേശും രാജസ്ഥാനും അടങ്ങുന്ന വടക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കും, എപ്പോള്‍ വേണമെങ്കിലും ആടിയുലഞ്ഞു നില്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലംപതിക്കുകയോ ഇടക്കാല തെരെഞ്ഞെടുപ്പിനൊരുങ്ങുകയോ ചെയ്തേക്കാം. അവിടെയെല്ലാം ജനവിധിയെ ഈ തെരഞ്ഞെടുപ്പു സ്വാധീനിക്കും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
2004 ലെ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. ധരംസിംഗിന്റെ നേതൃത്വത്തില്‍ മതേതര ദളിന്റെ (ജെഡിഎസ്) പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നെങ്കിലും ആദ്യവര്‍ഷം തന്നെ അത് നിലംപതിച്ചു. തുടര്‍ന്നു ബിജെപിയും മതേതര ദളും ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപികരിക്കുകയായിരുന്നു. ആദ്യ 20 മാസം ദളിനും തുടര്‍ന്ന് ബിജെപിക്കും മുഖ്യമന്ത്രി സ്ഥാനം എന്ന വ്യവസ്ഥയില്‍ മുന്‍ പ്രധാനമന്ത്രി ദേവേ ഗ്ഡയുടെ മകന് കുമാരസ്വാമി സര്‍ക്കാരിന്റെ നേതൃത്വം ഏറ്റെടുത്തു. എന്നാല്‍ കാലാവധിക്ക് ശേഷം യെദ്യൂരപ്പക്ക് ഭരണം കൈമാറിയെങ്കിലും സര്‍ക്കാരിനെ പിന്തുണക്കാന്‍ ദള്‍ തയ്യാറായില്ല. തുടര്‍ന്ന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ യെദ്യൂരപ്പക്ക് രാജി വെക്കേണ്ടിവന്നു. ജനതാദളിന്റെ വിശ്വാസ വഞ്ചനക്കെതിരെയുള്ള തരംഗത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും കേവലഭൂരിപക്ഷത്തിന് മൂന്ന് സീറ്റ് കുറവുണ്ടായിരുന്നതിനാല്‍ ചില സ്വതന്ത്രരെ കൂട്ടുപിടിച്ചു യെദ്യൂരപ്പ ഭരണത്തിലേറി. പക്ഷെ കോണ്‍ഗ്രസ് ഏജന്റെന്നു കുപ്രസിദ്ധനായ ഗവര്‍ണര്‍ ഭരദ്വാജ് ഒരിക്കല്‍പോലും സമാധാനപൂര്‍വം അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിച്ചില്ല.
കര്‍ണാടകത്തിന് ജാതിരാഷ്ട്രീയം പുത്തനല്ല. എങ്കിലും ഇത്രമേല്‍ അത് ചര്‍ച്ചചെയ്യപ്പെട്ട കാലം വേറെ ഇല്ലെന്നും പറയണം.സംസ്ഥാനത്ത് 18 ശതമാനം ലിംഗായതരും 16 ശതമാനം വൊക്കലിംഗരും ചേര്‍ന്നാണ് എല്ലാകാലത്തും രാഷ്ട്രീയ ഗതി നിയന്ത്രിച്ചിരുന്നത് പൊതുവേ ദളിതരുടെയും മറ്റുപിന്നോക്കക്കാരുടെയും ന്യൂനപക്ഷ സമുദായക്കാരുടെയും പാര്‍ട്ടി ആയിരുന്നതിനാല്‍ പൂര്‍ണമായ പിന്തുണ കോണ്‍ഗ്രസിനു ഈ സമുദായക്കാരില് നിന്നും കിട്ടിയിരുന്നില്ല. അതതുകാലത്ത് എതുരാഷ്ട്രീയ പാര്‍ട്ടിയില്‍ ആയിരുന്നാലും തങ്ങളുടെ സമുദായക്കാരെ അവര്‍ ജയിപ്പിച്ചു വന്നിരുന്നു. എസ്.നിജലിഗപ്പ, ബി.ടി.ജെട്ടി, എസ്.ആര്. ബൊമ്മെ, ജെ. എച്ച്.പട്ടേല്‍, ബി.എസ്.യെദ്യൂരപ്പ, ജഗദീഷ് ഷെട്ടാര്‍ തുടങ്ങിയവര്‍ ലിംഗായതരായിരുന്നെങ്കില്, എസ്.എം. കൃഷ്ണ, ദേവെഗ്ഡ, കുമാരസ്വാമി, സദാനന്ദ ഗ്ഡ തുടങ്ങിയവര്‍ വോക്കലിംഗര്‍ ആയിരുന്നു. ദിനേശ് ഗുണ്ടുറാവു, രാമകൃഷ്ണ ഹെഗ്ഡെ തുടങ്ങിയ ബ്രാഹ്മണ മുഖ്യമന്ത്രിമാരെയും കര്‍ണാടകം കണ്ടിട്ടുണ്ട്.ഈ രണ്ടു വിഭാഗങ്ങള്‍ക്കും പുറമേ 10 ശതമാനം വരുന്ന കുറുബരും,12 ശതമാനം വരുന്ന മുസ്ലീംസമുദായവും പല ജാതിപ്പേരുകളില്‍ വിഭജിച്ചു നില്ക്കുന്ന പിന്നോക്ക സമുദായവും പട്ടികവര്‍ഗവും ഒക്കെ പല മണ്ഡലങ്ങളിലും നിര്‍ണ്ണായക ശക്തിയാണ്. പലപ്പോഴും അവ ചില മണ്ഡലങ്ങളില്‍ നിര്‍ണ്ണായകമായേക്കാം എന്നല്ലാതെ, ഒരുജാതി പൂര്‍ണമായും ഒരു പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു എന്ന് കരുതുന്നത് മൗഢ്യമാണ്. എന്നാല്‍ നേതാക്കള്‍ക്കിടയില്‍ ഓരോ ജാതിയുടെയും നേതൃത്വം അവകാശപ്പെടുന്നവര്‍ അനേകമുണ്ട്.
കേവലം ജാതി പിന്തുണ സ്വേച്ഛാധികാരം നടപ്പാക്കാനുള്ള ചവിട്ടു പടിയാണെന്ന് ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി. പുതിയ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുമ്പോള്‍ അതെല്ലാവരും മനസിലാക്കുന്നുണ്ട്. അതുകൊണ്ടാണ് ജാതീയതയില്‍ ഊന്നി ഈ തെരഞ്ഞെടുപ്പില്‍ ആരും വോട്ടു ചോദിക്കാത്തതും. ഭൂരിപക്ഷ ലിംഗായതനായിട്ടും നിരവധി ലിംഗായതനേതാക്കളുടെ പിന്തുണ ഉള്ളപ്പോഴും താന്‍ എല്ലാവിധ ജനങ്ങളുടെയും പ്രതിനിധിയാണെന്ന് മുഖ്യമന്ത്രി തറപ്പിച്ചു പറയുന്നത് അതുകൊണ്ടുകൂടിയാണ്. സാമുദായിക സമവാക്യം കേവല ജാതീയതക്കപ്പുറം ബിജെപി കാത്തുസൂക്ഷിക്കുന്നുണ്ട്. നേരത്തെ പറഞ്ഞ ലിംഗായത്ത് നേതാക്കള്‍ക്ക് പുറമേ ഉപമുഖ്യമന്ത്രി ആര്.അശോകും, ഉന്നതവിദ്യാഭ്യാസമന്ത്രി സി.ടി. രവി, ദേശീയ ഉപാധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ സദാനന്ദ ഗ്ഡ തുടങ്ങി നിരവധിപേര്‍ വൊക്കലിംഗരായുണ്ട്. മറ്റൊരു ഉപമുഖ്യമന്ത്രിയും മുന്‍ സംസ്ഥാനാധ്യക്ഷനുമായ ഈശ്വരപ്പ കുറുംബ സമുദായത്തില്‍ നിന്നുമാണ്. ബിജെപി ദേശീയ നിര്‍വാഹക സമിതിയിലെ പ്രത്യേക ക്ഷണിതാവും മന്ത്രിയുമായ ഗോവിന്ദകാര്ജോളി പിന്നാക്കസമുദായത്തില്‍ നിന്നുമാണ്.
കോണ്‍ഗ്രസ്സില്‍ പലപ്പോഴും നേതൃസ്ഥാനങ്ങള്‍ മുന്നോക്കക്കാര്‍ കയ്യടക്കുമ്പോള്‍ അല്ലറചില്ലറ സ്ഥാനങ്ങള്‍ നല്കി മുഴുവന്‍ പിന്നോക്കക്കാരെയും ന്യൂനപക്ഷങ്ങളെയും വോട്ടുബാങ്ക് ആക്കി നിലനിര്‍ത്തുന്നതില്‍ അവര്‍ അടുത്തകാലം വരെ വിജയിച്ചിരുന്നു. അര്‍ഹിക്കുന്നതിലുമധികം സ്ഥാനമാനങ്ങള്‍ കണക്കുപറഞ്ഞു വാങ്ങാന്‍ കഴിഞ്ഞിരുന്നത് മുസ്ലീം-ക്രിസ്തീയ മതവിഭാഗക്കാര്‍ക്ക് മാത്രമാണ്. എന്നാല്‍ ജനതാപാര്‍ട്ടിയുടെയും തുടര്‍ന്നുള്ള മതേതര ദളിന്റെയുമൊക്കെ ആവിര്‍ഭാവവും വളര്‍ച്ചയും അതിന്റെ വോട്ടു ബാങ്കില്‍ വലിയ ചോര്‍ച്ച ഉണ്ടാക്കി. മുസ്ലീം വോട്ടുകള്‍ മൂന്നായി പിളരുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ചെറുവിഭാഗം കോണ്‍ഗ്രസില്‍ തുടരുമ്പോള്‍ ഭൂരിഭാഗവും ദളിലേക്കും ചെറുതല്ലാത്ത സംഖ്യ യെദ്യൂരപ്പക്കൊപ്പവും ബി എസ് ആര് കോണ്‍ഗ്രസിന് ഒപ്പവും പോകുന്നു.
‘അപ്പാമക്കള’ പാര്‍ട്ടി (അച്ഛന്റെയുംമക്കളുടെയും പാര്‍ട്ടി) എന്ന് പേരു വീണിട്ടുള്ള ദളിന്റെ വോട്ടുകള്‍ പ്രധാനമായും വോക്കലിംഗരുടെതാണ്. തുടര്‍ന്ന് മുസ്ലീങ്ങളും മറ്റു പിന്നോക്ക വിഭാഗത്തിന്റെയും രൈത്തനും (കര്ഷകന്) മണ്ണിന്റെ മകനുമായതിനാല്‍ കര്‍ഷകരുടെ പിന്തുണയും ഹാസന് പോലുള്ള പലജില്ലകളിലും അവര്‍ക്കുണ്ട്. ബിഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ശ്രീരാമുലു പ്രബല വാല്മീകി ദളിത സമുദായാംഗം ആയതിനാല്‍ ദളിത ശക്തികള്‍ അധികവും അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നിരിക്കുന്നു. ബെല്ലാരിയിലും സമീപജില്ലകളിലും അവര്‍ക്ക് ശക്തിയുണ്ട്. ഇതിനൊക്കെ പുറമേ ഒരു ജാതിയിലുമില്ലാത്ത അല്ലെങ്കില്‍ എല്ലാ ജാതിയിലുമുള്ള മറ്റൊരു ജാതിയുടെ ആവിര്‍ഭാവം കര്‍ണാടകത്തില്‍ ഉണ്ടായിട്ടുണ്ട്. വാസ്തവത്തില്‍ ധനത്തിന്റെ ശക്തികൊണ്ട് ആരുജയിക്കണം തോല്‍ക്കണം എന്നൊക്കെ നിശ്ചച്ചയിക്കുന്നത് ഉദാരീകരണ ശേഷമുള്ള ഇന്ത്യയില്‍ എല്ലാ നഗരങ്ങളിലുമെന്നപോലെ ഇവിടുത്തെ നഗരങ്ങളിലും ഉയര്‍ന്നുവന്ന റിയല്‍ എസ്റ്റേറ്റ് ലോബി ആണ് ആ ജാതി. മുമ്പ് നേതാക്കളെ ആശ്രയിച്ചു നിന്നിരുന്ന അവരില്‍ പലരും വ്യത്യസ്ത മുഖംമൂടികള്‍ അണിഞ്ഞു പാര്‍ട്ടികളില്‍ കടന്നു കൂടിയതോടെയാണ് രാഷ്ട്രീയം അഴിമതിയുടെ കൂത്തരങ്ങായതെന്ന് പറയാതെ വയ്യ. ഓരോ വര്‍ഷവും കോടികള്‍ ആണ് അവരുടെ ആസ്തിയിലേക്ക് കൂടിക്കൊണ്ടു വരുന്നത്.
ഒരു നേതാവ് മാത്രമല്ല രാഷ്ട്രീയ കക്ഷി എന്നും സംഘബലമാണ് അതിന്റെ ശക്തിയെന്നും ബിജെപിയെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലായിരുന്നു. ആ ബോധത്തില്‍ നിന്നുമാണ് പാര്‍ട്ടി ഉയിര്ത്തെഴുന്നെറ്റതെന്നു പറയാം. വാസ്തവത്തില്‍ അതിനെ ഗ്രസിച്ചിരുന്ന ആരോപണങ്ങള്‍ ആര് മൂലമായിരുന്നുവോ അവര്‍ പാര്‍ട്ടി വിട്ടിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെയും മികച്ച വികസന പ്രവര്‍ത്തനം മുതല്‍ക്കൂട്ടായി ഉണ്ടായിരുന്നു. അനുഭവ സമ്പത്തുള്ള കേന്ദ്ര നേതൃത്വം വഴികാട്ടാനും ഉണ്ടായിരുന്നു. യെദ്യൂരപ്പയുടെ നിരന്തര ആക്രമണം തന്നെയാണ് ബിജെപിയെ ഉണര്‍ത്തിയത് എന്ന് പറയാം. കേജെപി രൂപീകരിച്ച് അദ്ദേഹം തുടങ്ങിയ പ്രവര്‍ത്തനം പക്ഷെ ബിജെപിയുടെ അടിത്തറയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ പര്യാപ്തമായിരുന്നില്ല; അങ്ങിങ്ങ് ചില നഷ്ടങ്ങള്‍ അല്ലാതെ.
നേതൃത്വത്തിന്റെ കൂട്ടായപ്രവര്‍ത്തനം കൂടി ആയപ്പോള്‍ പാര്‍ട്ടി എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തന നിരതമായി. അവിടവിടെ ചില പുഴുക്കുത്തുകള്‍ അഴിമതി ആരോപണത്തിന് വിധേയരായവര്‍ ഉണ്ടായിരുന്നു. അവരില്‍ ചിലരെ ഒഴിവാക്കി, ചിലര്‍ പാര്‍ട്ടിയുടെ അനുസരണയുള്ള പ്രവര്‍ത്തകരായി. വിട്ടുപോയ പലരും തിരികെവന്നു വലിയ കോലാഹലങ്ങളില്ലാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനും പ്രകടനപത്രിക പുറത്തിറക്കാനും കഴിഞ്ഞു. ദേശീയ നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമായതും സമ്മേളനങ്ങളില്‍ എത്തിച്ചേരുന്ന ജനക്കൂട്ടത്തിന്റെ പെരുപ്പവും പാര്‍ട്ടിക്ക് ആത്മവിശ്വാസം ഏറ്റിയിട്ടുണ്ട്.
മറുപുറത്ത് മാസങ്ങള്‍ക്ക് മുമ്പേ മുഖ്യമന്ത്രിക്കോട്ടും തുന്നി കോണ്‍ഗ്രസ് നേതാക്കള്‍. ഒരു നേതാവ് പറഞ്ഞത് ചുരുങ്ങിയത് എഴെണ്ണമെങ്കിലും ദേവനഹള്ളി എയര്‍ പോര്‍ട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ്. അതും ഇട്ടു ദല്‍ഹിയില്‍ മാഡത്തിനെ കണ്ടു വണങ്ങാന്‍ ആരെയാണ് നിശ്ചയിക്കുക എന്നറിയില്ലല്ലോ. അതിനു കാത്തിരിക്കുന്ന മുക്കാല്‍ ഡസന്‍ നേതാക്കളെങ്കിലും കോണ്‍ഗ്രസിലുണ്ട്. എന്നാല്‍, മുപ്പത്തി അഞ്ചോളം മണ്ഡലങ്ങളില്‍ വിമതര്‍. വിമതരില്ലാത്തിടത്ത് പരസ്പരം ഒളിവെട്ടിനു തയ്യാറായി നേതാക്കള്‍. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി എന്ന ഒരൊറ്റ മുദ്രാവാക്യവും അവ്യക്തമായ ആരോപണങ്ങളും അല്ലാതെ,വിശേഷിച്ചൊന്നും അവര്‍ക്ക് പറയാനില്ല. മൂക്കറ്റം അഴിമതിയില്‍ മുങ്ങിക്കുളിച്ച കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളാണ് അവരെന്നതിനാല്‍ ആരോപണങ്ങള്‍ക്ക് വിലയില്ലാതാകുന്നു.
ബാംഗ്ലൂര്‍ നഗരത്തില്‍ മാത്രം പതിനഞ്ചു ലക്ഷം മലയാളി വോട്ടുണ്ട്. അത് കൃത്യമായും പാര്‍ട്ടി ചിഹ്നത്തില്‍ പതിപ്പിക്കാന്‍ ബിജെപി കേരള നേതാക്കള്‍ നഗരത്തില്‍ എത്തിയിട്ടുണ്ട്. ഓരോ കുടുംബത്തിലും കൂട്ടായ്മകളിലും വോട്ടു ചോദിച്ച് അവരെത്തുന്നുണ്ട്. കര്‍ണാടകത്തിലെ പാര്‍ട്ടിയുടെ വിജയം അഖിലേന്ത്യാതലത്തില്‍ മാത്രമല്ല കേരളത്തില്‍ പോലും പ്രധാനപ്പെട്ടതാണെന്ന് അവര്‍ക്കറിയാം.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: