പാക്കിസ്ഥാന് ജയിലില്‍ സഹതടവുകാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാക്കിയ സരബ്ജിത്സിംഗ് മരണമടഞ്ഞത് പാക്കിസ്ഥാനെ രാജ്യാന്തരതലത്തില്‍ പ്രതിക്കൂട്ടിലാക്കി എന്ന് മാത്രമല്ല പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്തിരിക്കുന്നു. നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിക്കണമെന്നും പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ തിരിച്ചുവിളിക്കണമെന്നുമുള്ള ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. പാക്കിസ്ഥാനില്‍ സരബ്ജിത് സിംഗിന് നല്കിയ ചികിത്സയിലും ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ജയിലില്‍ സരബ്ജിത്തിന് സുരക്ഷാവീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. കോട് ലഖ്പത് ജയിലില്‍ ആറുപേര്‍ ചേര്‍ന്നാണ് സരബ്ജിത്തിനെ ക്രൂരമായി ആക്രമിച്ചത്. 1990 ല്‍ ലാഹോറില്‍ നടന്ന സ്ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട സരബ്ജിത് സിംഗ് കഴിഞ്ഞ 22 വര്‍ഷമായി പാക് ജയിലിലായിരുന്നു. ഇന്ത്യയില്‍ അഫ്സല് ഗുരു തൂക്കിലേറ്റപ്പെട്ടശേഷം സരബ്ജിത്തിനെതിരെയുള്ള ഭീഷണി ശക്തിപ്പെട്ടിരുന്നു.
വിദഗ്ധചികിത്സ നല്‍കാമെന്ന് ഇന്ത്യ പറഞ്ഞെങ്കിലും പാക്കിസ്ഥാന് ചെവിക്കൊള്ളാതെ സരജബ്ജിത്തിന് ജീവന് വെടിയേണ്ടിവന്നു. വിദഗ്ധചികത്സക്ക് വിദേശത്തേക്കയക്കാനും പാക്കിസ്ഥാന് വിസമ്മതിച്ചു. പാക് താലിബാന്‍കാരാണ് സരബ്ജിത്തിനെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹതടവുകാരുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് സരബ്ജിത്തിനെ ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് പാക്കിസ്ഥാന് പോലീസാണ്.
എന്തായാലും ഈ വിഷയം ഗൗരവമേറിയ ചര്‍ച്ചക്ക് വിധേയമാക്കുക മാത്രമല്ല, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കുകയും ചെയ്തു. സരബ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് ഇന്ത്യയെ പാര്‍ട്ടിഭേദമെന്യേ പ്രകോപിപ്പിച്ചിരിക്കുകയാണ്. പാക്കിസ്ഥാനെതിരെ നടപടി വേണമെന്ന ആവശ്യവും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഇത് കേന്ദ്രസര്‍ക്കാരിന്റെ കഴിവില്ലായ്മയെയാണ് തെളിയിക്കുന്നത് എന്നാരോപിച്ചു.ഇപ്പോള്‍ സരബ്ജിത്ത് സിംഗിന്റെ കുടുംബം അദ്ദേഹത്തെ രക്തസാക്ഷിയാക്കി പ്രഖ്യാപിക്കണമെന്നാാവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളും സരബ്ജിത്ത് സിംഗിന്റെ മരണത്തെ അപലപിക്കുകയും സരബ്ജിത്ത് ഇന്ത്യയുടെ വീരപുത്രനാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രഖ്യാപിക്കുകയും ചെയ്തു.
ലോക്സഭ അപലപിച്ചുള്ള പ്രമേയം പാസാക്കി. ഇതേപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതുകൂടാതെ രാജ്യാന്തര ഏജന്‍സിയെക്കൊണ്ടും ഈ വിഷയം അന്വേഷിപ്പിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. അതോടൊപ്പം ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍കാരുടെ സുരക്ഷ ഉറപ്പാക്കാനും തീരുമാനമായി. പാക് ജയിലില്‍ കഴിയുന്ന മറ്റ് ഇന്ത്യന്‍ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ലാഹോര്‍ ജയിലില്‍ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ ആരോപണമുയര്‍ന്നു.
ഇന്ത്യ മുഴുവന്‍ സരബ്ജിത്ത് സിംഗിന്റെ നീചമായ കൊലപാകതത്തിനെതിരെ തീവ്രരോഷമുയരുമ്പോള് പാക്കിസ്ഥാനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. ഇത് രാജ്യാന്തര ആശങ്കയും ഉയര്‍ത്തിക്കഴിഞ്ഞു. ഇന്ത്യാ-പാക് നയതന്ത്രബന്ധത്തില്‍ അകല്ച്ചയുണ്ടാകണമെന്ന അഭിപ്രായവും രാജ്യത്ത് രൂപപ്പെടുന്നുണ്ട്. സരബ്ജിത്തിനെ പാക്കിസ്ഥാന് തടവിലാക്കിയത് ചാരവൃത്തി ആരോപിച്ചാണ്. 1991 ലാണ് സരബ്ജിത്തിനെ പാക്കിസ്ഥാന് വധശിക്ഷക്ക് വിധിച്ചത്. സരബ്ജിത്തിനെ വിട്ടുകിട്ടാനുള്ള ഇന്ത്യന്‍ അപേക്ഷയും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കാനുള്ള ബന്ധുക്കളുടെ അപേക്ഷയും പാക്കിസ്ഥാന് നിര്‍ദ്ദയം തള്ളിയിരുന്നു.
പാക്കിസ്ഥാന് ആശുപത്രിയില്‍ നല്ല ചികിത്സ നല്‍കുന്നുണ്ടെന്നായിരുന്നു ന്യായീകരണം. ഇപ്പോള്‍ സരബ്ജിത്തിന്റെ മൃതദേഹം പഞ്ചാബില്‍ സംസ്ക്കരിക്കുമെന്നും മൃതദേഹം കൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കുമെന്നും പ്രധാനമന്ത്രി പറയുന്നു. സരബ്ജിത്തിന്റെ ബന്ധുക്കള്‍ക്ക് മൃതദേഹമെങ്കിലും കിട്ടുന്നതിലും ആചാരപ്രകാരം അടക്കം ചെയ്യാന്‍ സാധിക്കുന്നതില്‍ ആശ്വസിക്കുന്നുണ്ടെങ്കിലും സരബ്ജിത്തിനോട് ചെയ്ത ക്രൂരതക്കെതിരെയുള്ള രോഷം ഇന്ത്യന്‍ ഹൃദയങ്ങളില്‍ ജ്വലിക്കുകയാണ്. സരബ്ജിത്ത് മരണപ്പെട്ടതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന് ഒരുകാലത്തും ഒഴിഞ്ഞുമാറാനാവില്ല. ഇസ്ലാമിക ഭീകരവാദത്തോടും അതിന്റെ പ്രഭവകേന്ദ്രമായ പാക്കിസ്ഥാനോടും മൃദുസമീപനം സ്വീകരികുന്ന കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും സരബിന്റെ ആത്മാവ് എന്നും വേട്ടയാടുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: