ന്യൂദല്‍ഹി: തന്റെ സഹോദരനെ മോചിപ്പിച്ച് സ്വന്തം രാജ്യത്ത് എത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് സരബ്ജിത്തിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍. സരബ്ജിത്തിനെ വധിച്ചതിലൂടെ ഇന്ത്യക്കാരുടെ വികാരങ്ങളെയാണ് പാക്കിസ്ഥാന് ആക്രമിച്ചിരിക്കുന്നത്. രാജ്യത്തിനുവേണ്ടി ജീവന് ബലികൊടുത്ത ധീരനാണ് തന്റെ സഹോദരനെന്നും ദല്‍ബീര്‍ പറഞ്ഞു. 2005 നുശേഷം സരബ്ജിത്തിന്റെ കാര്യത്തില്‍ മികച്ച നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്വീകരിച്ചിരുന്നെങ്കില്‍ തന്റെ സഹോദരന് ഇന്നും ജീവനോടെ ഉണ്ടാവുമായിരുന്നുവെന്ന് ദുഃഖം നിയന്ത്രിക്കാനാവാതെ ദല്‍ബീര്‍ പറഞ്ഞു.
പാക്കിസ്ഥാന് ഇന്ത്യയെ പിന്നില്‍നിന്ന് കുത്തുകയായിരുന്നു. സഹതടവുകാരുടെ മര്‍ദ്ദനത്തിലൂടെ സരബ്ജിത്തിനെ മരണത്തിലേക്ക് തളളിവിട്ടത് പാക്കിസ്ഥാനാണെന്ന് ദല്‍ബീര്‍ കൗര്‍ ആരോപിച്ചു. പാക്് ജയിലുകളില്‍ തളര്‍ന്ന് കഴിയുന്ന അനേകം സരബ്ജിത്തുമാരുടെ മോചനത്തിനുവേണ്ടി താന്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. ലാഹോര്‍ സ്ഫോടനക്കേസില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട് പാക് ജയിലില്‍ കഴിഞ്ഞിരുന്ന സരബ്ജിത്തിന്റെ മോചനത്തിനായി ദല്‍ബീര്‍ കൗര്‍ കഴിവിന്റെ പരമാവധിക്കുമപ്പുറം ശ്രമിച്ചിരുന്നു.
സരബ്ജിത്തിന്റെ മോചനവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും ദല്‍ബീറിനെ സമീപിച്ചിരുന്നു. പാക്കിസ്ഥാനിലെ ഒരു പ്രവര്ത്തകന് ഇന്ത്യന്‍ തടവുകാരന്റെ മോചനത്തിന് വിലയിട്ടത് രണ്ട് കോടി രൂപയാണ്. രണ്ട് കോടി നല്കിയിരുന്നെങ്കില് തന്റെ സഹോദരന് ഇപ്പോള്‍ ജീവനോടെ ഉണ്ടാവുമായിരുന്നുവെന്ന് ദല്‍ബീര്‍ പറഞ്ഞു. എന്നാല്‍ സാധാരണ ഒരു കുടുംബത്തില്‍നിന്നുള്ള തനിക്ക് ഈ തുക കണ്ടെത്താനാവില്ലെന്ന് ദല്‍ബീര്‍ പറഞ്ഞപ്പോള്‍ 25 കോടിയല്ല, രണ്ട്കോടിയാണ് വേണ്ടതെന്നായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകന്റെ മറുപടിയെന്നും അവര്‍ വേദനയോടെ വിവരിച്ചു. രാവിലെ പണം നല്കിയാല് വൈകിട്ട് സരബ്ജിത്തിനെ മോചിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം.
സരബ്ജിത്തിനെ സന്ദര്‍ശിക്കാന്‍ ലാഹോറിലെത്തിയ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ആശുപത്രിയില്‍ തന്നെ അവഹേളനം നേരിടേണ്ടിവന്നിരുന്നു. സരബ്ജിത്തിന് എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് പൊട്ടിച്ചിരി മാത്രമായിരുന്നു ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറുപടി. പരിഹസിച്ചാണ് ദല്‍ബീറിനെയും മറ്റുള്ളവരെയും ആശുപത്രിയില്‍നിന്നും മടക്കിയത്. പാക്കിസ്ഥാന് തന്റെ സഹോദരനെ കൊല്ലുകയായിരുന്നുവെന്ന് അവരുടെ നടപടിക്രമങ്ങളിലൂടെ മനസിലാക്കാമെന്നും ദല്‍ബീര്‍ കൗര്‍ പറഞ്ഞു.
ദുരന്തമാണ് ഞങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത്. ദുഃഖമടക്കാന്‍ പാടുപെട്ട ദല്‍ബീര്‍ പറഞ്ഞു. സരബ്ജിത്തിനെ വെന്റിലേറ്ററില്‍നിന്നും മാറ്റാനുള്ള അനുമതി അദ്ദേഹത്തിന്റെ കുടുംബത്തോട് ആശുപത്രി വൃത്തങ്ങള്‍ തേടിയിരുന്നു. എന്നാല്‍ ദല്‍ബീര്‍ ഈ ആവശ്യം നിരാകരിച്ചിരുന്നു. അതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കുടുംബാംഗങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് കരുതിയിരുന്നു. അതിര്‍ത്തി കടന്ന ഉടന്‍തന്നെ ദല്‍ബീറിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. കഴിഞ്ഞ രാത്രിയിലെത്തിയ ഫോണ്‍സന്ദേശം ഇല്ലാതാക്കിയത് തന്റെ സ്വപ്നങ്ങളെയാണെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് ദല്‍ബീര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: