ന്യൂദല്‍ഹി: പാക്കിസ്ഥാന് തടവുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ലാഹോറില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന് സരബ്ജിത് സിങ്(49) ദാരുണ സ്മരണയായി. ജിന്ന ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടേമുക്കാലോടെയാണ് മരണം സംഭവിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ത്യയ്ക്കു കൈമാറിയ മൃതദേഹം രാത്രി പ്രത്യേകവിമാന മാര്‍ഗ്ഗം അമൃതസറിലെത്തിച്ചു. ഇവിടെ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മാത്രമേ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കൂ.
പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്ക്കാരച്ചടങ്ങുകള്‍ നടക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ് ബാദല്‍ വ്യക്തമാക്കിയിട്ടുണ്ട്. സരബ്ജിത്തിന്റെ കൊലപാതകത്തില്‍ ഇന്ത്യ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മന്മോഹന് സിങ് സരബ്ജിത്തിന്റെ ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപയും പഞ്ചാബ് സര്‍ക്കാര്‍ ഒരു കോടി രൂപയും പ്രഖ്യാപിച്ചു. ഇന്ത്യയുടെ ധീരനായ പുത്രനായിരുന്നു സരബ്ജിത് സിങ്ങെന്നും പ്രധാനമന്ത്രി പറഞ്ഞു.
മനുഷ്യത്വരഹിതമായ നടപടിയാണ് പാക്കിസ്ഥാന് സ്വീകരിച്ചതെന്ന് ആരോപിച്ച് പാര്‍ലമെന്റ് പ്രമേയം പാസാക്കി. സരബ്ജിത്തിന്റെ മരണത്തില്‍ മുതലക്കണ്ണീര് ഒഴുക്കാതെ പാക് ജയിലില്‍ കഴിയുന്ന തടവുകാരുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടതെന്ന് ബിജെപി ആവശ്യപ്പെട്ടു. മരണത്തോടു മല്ലിട്ട് ഒരാഴ്ച കഴിഞ്ഞ സരബ്ജിത്തിന്റെ കാര്യത്തില്‍ ഒരക്ഷരം പോലും ഉരിയാടാതിരുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയേപ്പറ്റി മരണശേഷം ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ഓടിയെത്തിയ രാഹുല്‍ ഗാന്ധി പ്രതികരിക്കാന്‍ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.
സരബ്ജിത്തിനെ രക്തസാക്ഷിയായി രാജ്യം പ്രഖ്യാപിക്കണമെന്ന് സഹോദരി ദല്‍ബീര്‍ കൗര്‍ ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ആവശ്യപ്പെട്ടു. ഭീരുത്വം നിറഞ്ഞ നടപടി കാട്ടിയ പാക്കിസ്ഥാന് പിന്നില്‍ നിന്നാണ് കുത്തിയത്. പാക് ജയിലില്‍ കഴിയുന്ന നിരപരാധികളായ ഇന്ത്യന്‍ തടവുകാര്‍ക്കായി ഇനി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നയതന്ത്രപാളിച്ചയാണ് ഇതിനെല്ലാം കാരണമെന്നും പാക്കിസ്ഥാന്റെ ഉന്നതങ്ങളിലെ അറിവോടെ നടന്ന ഗൂഢാലോചനയാണ് സരബ്ജിത്തിന്റെ കൊലപാതകമെന്നും രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
ഏപ്രില്‍ 26ന് ലാഹോറിലെ കോട്ലഖ്പത് ജയിലിനുള്ളില്‍ വച്ചാണ് സരബ്ജിത് സിങ്ങിനു നേരേ കൊലപാതക ശ്രമം നടന്നത്. 1990ല്‍ രാത്രിയില്‍ അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ സരബ്ജിത്തിനെ ലാഹോര്‍ സ്ഫോടനക്കേസിലെ പ്രതിയാക്കി മുദ്രകുത്തി വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. കഴിഞ്ഞ 23 വര്‍ഷമായി ലാഹോറിലെ ജയിലില്‍ കഴിഞ്ഞിരുന്ന സരബ്ജിത്തിന് നേരെ അഫ്സല്ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ ശേഷം ജയിലിനുള്ളില്‍ പല തവണ ആക്രമണമുണ്ടായി. ഇതിനിടെയാണ് രണ്ടു പാക് തടവുകാര്‍ ചേര്‍ന്ന് സരബ്ജിതിനെ ക്രൂരമായി ആക്രമിക്കുന്നത്. തീവ്രവാദ സംഘടനകളാണ് സംഭവത്തിനു പിന്നിലെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സരബ്ജിതിനെ മാതൃരാജ്യത്തിനു കൈമാറണമെന്നും വിദേശത്ത് വിദഗ്ധ ചികിത്സ നല്‍കണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യം നിഷേധിച്ച പാക്കിസ്ഥാന്റെ മനുഷ്യത്വരഹിതമായ നടപടിയാണ് മരണകാരണമായത്. എന്നാല്‍ സരബ്ജിത്ത് സിങ്ങിന്റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്നു പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.
ദിവസങ്ങളായി കോമ അവസ്ഥയിലായിരുന്ന സരബ്ജിതിനെ കഴിഞ്ഞദിവസം ബന്ധുക്കളെത്തി സന്ദര്‍ശിച്ചിരുന്നു. തലച്ചോറിനേറ്റ മാരകമായ മുറിവുമൂലം സരബ്ജിത്തിന് ഇനി ജീവിതത്തിലേക്ക് ഒരിക്കലും മടങ്ങിവരാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം നാഡീമിടിപ്പും ഹൃദയമിടിപ്പും ബുധനാഴ്ച രാത്രിയോടെ നിലയ്ക്കുകയായിരുന്നു. സ്വന്തം രാജ്യത്തേക്കു മടങ്ങണമെന്നുള്ള സരബ്ജിത്തിന്റെ അവസാന ആഗ്രഹം പാക്കിസ്ഥാന് നിഷേധിക്കുകയായിരുന്നു. ജീവിതത്തിലേക്ക് ഇനി മടങ്ങാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയപ്പോഴും ബന്ധുക്കള്‍ ആവശ്യപ്പെട്ടത് മാതൃരാജ്യത്ത് മടങ്ങിയെത്തിയുള്ള മരണമെങ്കിലും അനുവദിക്കണമെന്നായിരുന്നു. മരണവിവരം ഇന്ത്യയ്ക്കു കൈമാറാന്‍ പോലും പാക്കിസ്ഥാന് അധികൃതര്‍ തയ്യാറാവാതിരുന്നതോടെ ജിന്ന ആശുപത്രി അധികൃതരാണ് ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സരബ്ജിതിന്റെ മരണവിവരം നല്‍കിയത്. പാക്കിസ്ഥാന് മാധ്യമങ്ങളിലൂടെയാണ് മരണവിവരം പുറംലോകമറിഞ്ഞത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: