ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ നിയമമന്ത്രി അശ്വിനി കുമാറിന്റെ ആവശ്യപ്രകാരമാണ് അന്വേഷണ റിപ്പോര്‍ട്ട് കാണിച്ചതെന്നു സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ. റിപ്പോര്‍ട്ടുമായി തന്നെ കാണണമെന്ന് നിയമമന്ത്രിയില്‍ നിന്ന് സന്ദേശം ലഭിച്ചതായും സിന്‍ഹ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
റിപ്പോര്‍ട്ടുമായി എത്തിയപ്പോള്‍ മന്ത്രി തന്നെ കാത്തിരിക്കുകയായിരുന്നുവെന്നും സിബിഐ ഡയറക്ടര്‍ പറഞ്ഞു. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു കൂടിക്കാഴ്ച നടത്തിയത്. മന്ത്രിയാണു തന്നെ ഓഫിസിലേക്കു ക്ഷണിച്ചത്. ഓഫിസിലെത്തിയ തന്നോടു റിപ്പോര്‍ട്ട് കാണിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതായി ഒരു ഇംഗ്ലിഷ് ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കുറ്റക്കാരായ ആരേയും റിപ്പോര്‍ട്ടില്‍ നിന്നൊഴിവാക്കിയിട്ടില്ലെന്നും രഞ്ജിത് സിന്‍ഹ അറിയിച്ചു. റിപ്പോര്‍ട്ട് ആരെയും കാണിച്ചിട്ടില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത് സിബിഐയുടെ അറിവോടെയല്ലെന്നും സിന്‍ഹ പറഞ്ഞു.
സിബിഐ ഡയറക്ടറോട് കല്‍ക്കരി അഴിമതി അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടില്ലെന്നും റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സിബിഐയുടെ വെളിപ്പെടുത്തലോടെ മന്ത്രി വീണ്ടും വെട്ടിലായിരിക്കുകയാണ്. വിഷയത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുള്ള ബിജെപി ആവശ്യം ശക്തമാക്കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: