ന്യൂദല്‍ഹി: പാക് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സരബ്ജിത് സിംഗിന്റെ ശരീരത്തില്‍ ആന്തരികാവയവങ്ങള്‍ ഇല്ലായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ നീക്കിയിട്ടാണ് മൃതദേഹം പാക്കിസ്ഥാന് ഇന്ത്യയ്ക്കു വിട്ടു നല്‍കിയത്.
ഹൃദയവും വൃക്കയും ആമാശയവുമടക്കമുള്ള ആന്തരികാവയവങ്ങള്‍ നീക്കം ചെയ്ത നിലയിലായിരുന്നു. മരണകാരണം കണ്ടെത്താതിരിക്കാന്‍ പാക്കിസ്ഥാന് ഇവ മാറ്റിയതായാണ് സംശയം. ആന്തരികാവയവങ്ങള്‍ കിട്ടിയാല്‍ മാത്രമേ സരബ്ജിത്തിന്റെ മരണത്തിനു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കഴിയൂ.
ഒരിക്കല്‍ കൂടി പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് സരബ്ജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അമൃത്സര്‍ ആശുപത്രിയിലെ അഞ്ചംഗ ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ആന്തരികാവയവങ്ങള്‍ നീക്കം ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തിയത്.
ആന്തരികാവയവങ്ങള്‍ ലഭിക്കാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും എത്രയും വേഗം അവ ഇന്ത്യയ്ക്കു കൈമാറാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മരണകാരണം കണ്ടെത്താന്‍ പാക്കിസ്ഥാന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ആശ്രയിക്കേണ്ട ഗതികേടിലാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: