മലപ്പുറം ജില്ലയിലെ ഹിന്ദു മുന്നേറ്റ പ്രസ്ഥാന നായകന്മാരില് പ്രമുഖനും ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറിയും വനവാസി കല്യാണ്‍ ആശ്രമത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായിരുന്ന ചൂതപ്പള്ളി ഗോവിന്ദന് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഏഴു വര്‍ഷം തികയുന്നു.
ഒട്ടേറെ ചുമതലകള്‍ ഏറ്റെടുത്ത് കേരളത്തിനകത്തും പുറത്തും അവിശ്രമം പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം സമാനതകളില്ലാത്ത നേതാവും ഊര്‍ജ്ജസ്വലതയുടെ പ്രതീകവുമായിരുന്നു. സഹപ്രവര്‍ത്തകരുടേയും സമാജ ബന്ധുക്കളുടേയും പ്രശ്നങ്ങളും വ്യഥയും ഏറ്റുവാങ്ങാന്‍ പോന്ന ആ കരുണാര്‍ദ്രമായ ഹൃദയം അമ്പത്തിനാലാം വയസ്സില്‍ നിശ്ചലമായപ്പോഴും തന്നില്‍ പ്രതീക്ഷകളര്‍പ്പിച്ച് കാത്തിരിക്കുന്ന സമൂഹത്തിനായി സ്വതസിദ്ധമായ പുഞ്ചിരി ആ ചുണ്ടില്‍ മായാതെ നിലനിര്‍ത്തി.
മലപ്പുറം ജില്ലയിലെ തീരദേശ ഗ്രാമമായ ചെട്ടിപ്പടിയിലെ ചൂതപ്പള്ളി ബാലകൃഷ്ണന്റെയും ചില്ലയുടേയും ഇളയ മകനായി 1952 നവംബര്‍ 29ന് ആണ് ഗോവിന്ദന് ജനിച്ചത്. കുഞ്ഞുനാളിലേ അമ്മയെ നഷ്ടപ്പെട്ട അദ്ദേഹത്തിന് ഏറെ താമസിയാതെ പിതാവിന്റെ വേര്‍പാടും സഹിക്കേണ്ടിവന്നു.
ദാരിദ്ര്യത്തിന്റെ നിഴലാട്ടം കാണിക്കാതെ ഗോവിന്ദന് താങ്ങായി നിന്നത് ജ്യേഷ്ഠന് പറങ്ങോടനായിരുന്നു. ആര്‍എസ്എസിന്റെ ശാഖയുമായി ബന്ധപ്പെടാനും അദ്ദേഹം അവസരം ഒരുക്കി. സംഘത്തില്‍ ചേര്‍ത്തതിന്റെ പേരില്‍ എതിര്‍പ്പുകളും ഭീഷണിയും നിലനിന്നിരുന്നുവെങ്കിലും മുതിര്‍ന്ന പ്രചാരകന്മാരുടെ ജീവിത ത്യാഗവും സ്നേഹ ബഹുമാനങ്ങളും നേരിട്ടറിഞ്ഞിരുന്നതിനാല് സംഘത്തെ കുറിച്ചുള്ള കുപ്രചരണങ്ങളിലും കിംവദന്തികളിലും അദ്ദേഹം ഒട്ടും കുലുങ്ങിയിരുന്നില്ല.
ഇക്കാലത്ത് സ്കൂളില്‍ നടന്ന ഒരു പരിപാടിയില്‍ കഥാപ്രസംഗം അവതരിപ്പിച്ചു കൊണ്ട് തന്നിലെ ഗായകനെയും പ്രസംഗകനെയും ഗോവിന്ദന് ലോകത്തിന് പരിചയപ്പെടുത്തി.
വിദ്യാഭ്യാസ കാലഘട്ടത്തിന് ശേഷം കലാരംഗത്തും പൊതുരംഗത്തും പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
മലപ്പുറം ജില്ലയിലെ ഹിന്ദു സംഘടനാ പ്രവര്‍ത്തനത്തില്‍ ഗോവിന്ദന് സജീവമായി. സക്രിയവും ചലനാത്മകവുമായ സംഘടനാ സംവിധാനം സൃഷ്ടിക്കപ്പെട്ടു. സ്വര്‍ഗ്ഗീയരായ ബാബു മാസ്റ്റര്‍, എംപി പുഷ്പരാജന്‍, മലയില്‍ പുരുഷോത്തമന് തുടങ്ങിയ ആദര്‍ശ ധീരന്മാരുടെ കേന്ദ്രബിന്ദു ഗോവിന്ദനായിരുന്നു.
കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണന ദുഷ്ട ലാക്കും കമ്മ്യൂണിസ്റ്റ് മേലാളന്മാരുടെ കാട്ടാള നീതിയും നിരവധി വേദികളില്‍ തുറന്ന് കാട്ടാന്‍ ഗോവിന്ദന് ധൈര്യപ്പെട്ടു. ഈച്ച പോലും പറക്കില്ലെന്ന് അവകാശപ്പെട്ടിരുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് കോട്ടകള്‍ക്ക് മുകളില്‍ ഹിന്ദുത്വത്തിന്റെ സൂര്യശോഭ പരത്താന്‍ സൈദ്ധാന്തിക ധിഷണയും ഇദ്ദേഹത്തില്‍ ജ്വലിച്ചുകൊണ്ടേയിരുന്നു.
1992 ല്‍ വള്ളിക്കുന്നിലെ കീഴേപ്പാട്ട് അറുമുഖന്റെ മൂത്തമകള്‍ ബേബിയെ ഗോവിന്ദന് ജീവിതസഖിയാക്കി.
മാപ്പിള ലഹളയും അതിന് മുമ്പ് ഉണ്ടായ പടയോട്ടങ്ങളുമെല്ലാം മലബാറിലെ ഹിന്ദുവിന്റെ മനസ്സിലും സംസ്കാരത്തിലും ഏല്പിച്ച മുറിവുണക്കുന്നതിനായി നാടുനീളെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളുമായി യാത്ര ചെയ്തു. ഹിന്ദു സമൂഹത്തിന് നീതി നിഷേധിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ റവന്യൂ, പോലീസ് അധികാരികള്‍ക്കു മുമ്പില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് ഇദ്ദേഹം സ്വീകരിച്ചത്. സര്‍വ്വകക്ഷി-ഉദ്യോഗസ്ഥ തല ചര്‍ച്ചകളിലും മറ്റും തന്റെ സമൂഹത്തിന് നീതി ഉറപ്പാകാതെ താന്‍ കയറിയ പടി താഴേക്ക് ഇറങ്ങാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല.
ക്ഷേത്ര എഴുന്നള്ളത്തുകള്‍ക്കും വാദ്യ ഘോഷയാത്രകള്‍ക്കും പൊതുനിരത്തില്‍ വിലക്ക് കല്പിച്ചിരുന്ന മലപ്പുറത്തെ ചില മുഠാളന്മാര്ക്ക് മുന്നില്‍ ഒന്നാമനായി നെഞ്ചു വിരിച്ച് നടന്ന ധീരനായ യോദ്ധാവായിരുന്നു ഗോവിന്ദന്. തന്റെ കാഴ്ചപ്പാടിലുള്ള സമൂഹം ജാതിക്കും മതത്തിനും അതീതമായിരുന്നു. എല്ലാ വിഭാഗം ആളുകള്‍ക്കും തന്നാലാകും വിധം സഹായങ്ങള്‍ ചെയ്തു കൊടുത്തുകൊണ്ടാണ് അദ്ദേഹം നാട്ടിലെ ജനകീയ നേതാവായത്. ചൂതപ്പള്ളിക്ക് നമസ്കാരം പറയുന്ന- ബഹുമാനങ്ങളര്പ്പിക്കുന്ന ഒട്ടേറെ മുസ്ലിം സഹോദരന്മാരെപ്പോലും ഇദ്ദേഹത്തിന്റെ ജന്മനാട്ടില് കാണുമ്പോഴാണ് ആ മനസ്സിന്റെ വിശാലതയ്ക്ക് മുന്നില്‍ നാം ശിരസ്സു നമിച്ചു പോകുന്നത്.
സ്വര്‍ഗ്ഗീയ ഭാസ്കര്‍റാവുജിയുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ദ്ദേശമനുസരിച്ച് തന്റെ പ്രവര്‍ത്തന മണ്ഡലം മദ്ധ്യപ്രദേശിലെ വനമേഖലയിലേക്ക് പറിച്ചുനടാന്‍ അദ്ദേഹം തീരുമാനിച്ചു. ഇതിന് രണ്ടാമതൊരു ആലോചന വേണ്ടിവന്നില്ല.
ബസ്തര്‍, ബിലാസ്പൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രമാക്കികൊണ്ട് നൂറുകണക്കായ മെയിലുകള്‍ പരന്നു കിടക്കുന്ന പ്രവര്‍ത്തന മണ്ഡലത്തില്‍ അദ്ദേഹം അവിശ്രമം പ്രവര്‍ത്തിച്ചു.
വനവാസികളെ സംഘടിപ്പിച്ചുകൊണ്ടുള്ള ഒരു ദേശീയ പ്രക്ഷോഭത്തില്‍ ഗോവിന്ദനെ അനുനയിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ടെത്തേണ്ടതായി വന്നിട്ടുണ്ട്. ജനകീയ പ്രശ്നങ്ങളും ഗവണ്മെന്റിന്റെ കെടുകാര്യസ്ഥതയും തുറന്നുകാട്ടി സംസ്ഥാനം വിഭജിച്ചുകൊണ്ട് വികസനം സാധ്യമാക്കണമെന്ന ഗോവിന്ദന്റെ ആവശ്യം വര്‍ഷങ്ങള്‍ക്ക് ശേഷം ഛത്തീസ്ഗഢ് എന്ന സംസ്ഥാനമായി നമുക്ക് കാണാനാവുന്നു.
അഖില ഭാരതീയ വിദ്യാര്ത്ഥിപരിഷത്തിലും ജന്മഭൂമി ജില്ലാ ലേഖകനായും ഗുരുവായൂര്‍ കേന്ദ്രീകരിച്ച് ക്ഷേത്ര സംരക്ഷണ സമിതിയുമായും ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിച്ചു. ജീവിതാന്ത്യം വരെ നാടിനും ജനതക്കും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ഗോവിന്ദന്റെ ത്യാഗം ഉജ്ജ്വലവും പ്രേരണാദായകവുമാണ്.
രാധാകൃഷ്ണന് വെളിമുക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: